ക്രൈം ബ്രാഞ്ചിന്റെ നിർണ്ണായക നീക്കം ; ദിലീപിന്റെ ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാംപിളുകൾ ശേഖരിച്ചു!

നടിയെ തട്ടിക്കൊണ്ടു പോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. കേസിലെ പ്രതിയായ ദിലീപിന്റെ അടുത്ത ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാംപിളുകൾ പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചു. നെടുമ്പാശേരി പൊലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെയാണ് ശബ്ദ സാംപിളെടുത്തത്.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭർത്താവ് ടി എൻ സുരാജ്, ഡോ.ഹൈദരാലി എന്നിവരുടെ ശബ്ദ സാംപിളാണ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശേഖരിച്ചത്. കേസിലെ സാക്ഷിയായ സംവിധായകൻ പി ബാലചന്ദ്രകുമാർ കൈമാറിയ തെളിവുകളിലും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ കണ്ടെത്തിയ ശബ്ദസന്ദേശങ്ങളിലും ഇവരുടെയെല്ലാം ശബ്ദം പതിഞ്ഞിരുന്നു.

ശാസ്ത്രീയമായി ഇതു പരിശോധിച്ച് ഉറപ്പുവരുത്താനാണ് ശബ്ദ സാംപിളുകൾ ശേഖരിച്ചിട്ടുള്ളത്. ഡോ.ഹൈദരലി അടക്കമുള്ള സാക്ഷികളുടെ കൂറുമാറ്റം സംബന്ധിച്ച അന്വേഷണം തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നടത്തിയിട്ടുണ്ട്.

ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ സിദ്ദീഖ്, കേസിലെ പ്രതിയായ ദിലീപിന്റെ കുടുംബ ഡോക്ടർ ഹൈദരലി എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ സാക്ഷി വിസ്താരത്തിൽ ഇരുവരും പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റിയതായി പരാമർശമുണ്ടായിരുന്നു.

ചില ഓൺലൈൻ ചാനലുകൾക്കു സിദ്ദീഖ് നൽകിയ അഭിമുഖത്തിൽ ഈ കേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുകയും പൊലീസിന്റെ ലക്ഷ്യമായിരുന്നു. വിചാരണക്കോടതിയിൽ മൊഴി കൊടുക്കാനെത്തുന്നതിനു മുന്നോടിയായി ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജും ഡോ.ഹൈദരലിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയുടെ വെളിച്ചത്തിലാണു ഡോക്ടറെ ചോദ്യംചെയ്തത്.

നടിയെ പീഡിപ്പിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നും എന്നാൽ വിഡിയോ റിക്കോർഡിങ്ങിന്റെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നുമാണു ഫൊറൻസിക് ലാബ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നതെന്നു ഹൈക്കോടതി. കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും അനാവശ്യമായ ഒച്ചപ്പാടാണോ ഉണ്ടാക്കുന്നതെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. കേസിലെ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്കു നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം ആരാഞ്ഞത്.

എന്നാൽ മെമ്മറി കാർഡിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഇക്കാര്യത്തിൽ വിദഗ്ധാഭിപ്രായം ലഭ്യമാക്കിയില്ലെങ്കിൽ പ്രതിഭാഗം അതു പ്രയോജനപ്പെടുത്തിയേക്കുമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. ഇതു പ്രോസിക്യൂഷന്റെ പ്രത്യേക അവകാശമാണ്. ഫൊറൻസിക് വിശദീകരണം ലഭിച്ചാൽ മാത്രമേ ഇക്കാര്യം നിയമപരമായി വിശദീകരിക്കാൻ സാധിക്കൂ. രേഖകൾ തെറ്റില്ലാത്തതായിരിക്കണം. സുതാര്യതയ്ക്കുവേണ്ടിയാണു കോടതിയെ സമീപിച്ചത്. ഈ ആവശ്യം മാത്രമാണു പ്രോസിക്യൂഷൻ ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു.

വിചാരണ നീട്ടിക്കൊണ്ടുപോകാനാണോ സർക്കാർ ശ്രമിക്കുന്നതെന്നു ചോദിച്ച ഹൈക്കോടതി പ്രോസിക്യൂഷന്റെ ആവശ്യം അത്ര നിഷ്‌കളങ്കമല്ലെന്നും വാക്കാൽ പറഞ്ഞു. ഫൊറൻസിക് പരിശോധനയ്ക്കുള്ള അപേക്ഷ നിരസിക്കാൻ കോടതിക്ക് അധികാരമുണ്ട്. വിചാരണക്കോടതി കേസ് വൈകിപ്പിച്ചെന്നു പറയരുത്. ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചാൽ എന്താണു കുഴപ്പമെന്നും കോടതി കേസിൽ കക്ഷിചേർന്ന പ്രതിയായ നടൻ ദിലീപിനോട് ആരാഞ്ഞു.

AJILI ANNAJOHN :