വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണ്, ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാന്‍; ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ യുവ നടി നടത്തിയ പീഡന ആരോപണങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിജയ് ബാബുവിനും പോലീസിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജസ്റ്റിസ് കെമാല്‍ പാഷ. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നും ആ ഒറ്റകാരണം മതി അയാളെ പിടിച്ച് അകത്തിടാനെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു.

പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ വിജയ് ബാബുവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. പലര്‍ക്കും പല നീതി എന്നത് ശരിയല്ല. അതിജീവിതയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഗൗരവമുള്ള കാര്യമാണ്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം എന്ന വാദം നിലനില്‍ക്കില്ലെന്നും ഒരു പട്ടി കടിച്ചു എന്ന് കരുതി നിയമ പോരാട്ടവുമായി അതിജീവിത മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ വന്‍ തലകള്‍ ഉരുളുമോ എന്ന ഭയമാണോ? ആരെയെങ്കിലും സംരക്ഷിക്കണമെന്നാണോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം പീഡന പരാതിക്ക് പിന്നാലെ വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. ദുബായില്‍ വച്ച് ഒരു സുഹൃത്ത് വഴിയാണ് വിജയ് ബാബു തനിക്ക് പണം വാഗ്ദാനം ചെയ്തതെന്നും സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി.

അതിജീവിതയുടെ പരാതിക്ക് പിന്നാലെ വിജയ് ബാബു ഒളിവില്‍ പോയിരുന്നു. പരാതിക്കു ശേഷം വിജയ് ബാബു നിലവില്‍ തനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് തന്റെ അവസരം കളയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അങ്ങനെ പലതും അണിയറയില്‍ നടക്കുന്നുണ്ടെന്നും നടി പറഞ്ഞു.

Vijayasree Vijayasree :