കാലങ്ങള്‍ക്കിപ്പുറം പുഴ മുതല്‍ പുഴവരെയുടെ സ്‌ക്രിപ്റ്റ് പൂജ ചെയ്യാന്‍ പോയപ്പോള്‍ ഈ സിനിമ പൂര്‍ത്തീകര്‍ക്കാനുള്ള പണത്തിന്റെ പകുതിപോലും ഉണ്ടായിരുന്നില്ല, പക്ഷെ അത് പൂര്‍ത്തിയാക്കി അമ്മയുടെ കാല്‍ക്കല്‍ എത്തിച്ചപ്പോള്‍, അവിടെ ഒരുപാട് പേര്‍ എന്റടുത്തെത്തി; കുറിപ്പുമായി രാമസിംഹന്‍

അടുത്തിടെയാണ് സംവിധായകന്‍ അലി അക്ബര്‍ രാമസിംഹന്‍ എന്ന് പേരുമാറ്റിയത്. തന്റെ പുതിയ ചിത്രമായ പുഴ മുതല്‍ പുഴവരെയുടെ കഥ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹം പൂജ ചെയ്തത്. ഇപ്പോഴിതാ സിനിമ പൂര്‍ത്തീകരിച്ച് വീണ്ടും മൂകാംബികയില്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

മൂകാംബികയില്‍ അമ്മയുടെ അടുക്കല്‍ പോവുക എന്നത് വല്ലാത്തൊരു നിര്‍വൃതിയാണ്, ആദ്യ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയിട്ടും, രണ്ടാമത്തെ സിനിമ മുഖമുദ്ര സൂപ്പെര്‍ ഹിറ്റ് ആയി ഓടിയിട്ടും ഒരുഗതിയും പരഗതിയുമില്ലാതെ നടക്കുമ്പോഴാണ്, വണ്ടിക്കൂലിക്കു പോലും വകയില്ലാത്തപ്പോള്‍ കൂട്ടുകാരുടെ കാരുണ്യത്താല്‍ അമ്മയുടെ അടുക്കലെത്തുന്നത്, അന്ന് പടികടന്നകത്ത് ചെന്നപ്പോള്‍ കണ്ണുനിറഞ്ഞൊഴുകുകയാണ് ചെയ്തത്, അത്തവണയേ കുടജാദ്രിയില്‍ പോയിട്ടുള്ളൂ… ചെരുപ്പിടാതെ നടന്ന്…. ഒരു രാത്രി കുടജാദ്രിയില്‍, പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ തലേന്നത്തെ നടത്തത്തില്‍ ഇരുകാലിനടിയിലും കുമിളകള്‍, പരുക്കില്ലാത്തതായി പെരു വിരലുകള്‍ മാത്രം.. രണ്ടു സുഹൃത്തുക്കളുടെ തോളില്‍ തൂങ്ങിയാണ് മുകാംബികയില്‍ തിരികെ എത്തിയത്…

സുഹൃത്തുക്കളെല്ലാം സൗപര്‍ണ്ണികയില്‍ ഇറങ്ങിയപ്പോള്‍ വയ്യാത്ത കാലും വച്ചു ഞാനും മുങ്ങി…. കരയ്ക്ക് കയറി കാലിലേക്ക് നോക്കി ഒരു പാടുപോലുമില്ല എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല… കൂട്ടുകാര്‍ അത്ഭുതത്തോടെ തിരിച്ചും മറിച്ചും ഉരച്ചും നോക്കി.. ഏലിയാസിന്റെ നാവില്‍ നിന്നാണ് ആദ്യ ശബ്ദമുയര്‍ന്നത് അലീ നിനക്കിനി നടക്കേണ്ടി വരില്ല നേരാണ് ആ യാത്രയിലാണ് സര്‍വ്വജ്ഞ പീഡത്തില്‍ വച്ച് ജൂനിയര്‍ മാന്‍ഡ്രേക്ക് ന്റെ നാന്ദി കുറിക്കുന്നത് അത് ഹിറ്റ്… ആ വര്‍ഷം മൂന്ന് സിനിമകള്‍… കാറുവാങ്ങി… പിന്നെ ഇതുവരെ നടന്നില്ല… വീട്ടില്‍ നിന്നും വാഹനങ്ങള്‍ ഒഴിഞ്ഞില്ല… ഏലിയാസ് പറഞ്ഞ വാക്ക് ഇതുവരെയും സത്യം… അമ്മയോട് അപ്പോള്‍ തുടങ്ങിയ ബന്ധമാണ്.. ഇത് വെറുതെ പറയുന്നതല്ല… C-dit ല്‍ നിന്നും അടുത്ത് വിരമിച്ച രമേശ് വിക്രം ആ യാത്രയുടെ സാക്ഷിയാണ്….

കാലങ്ങള്‍ക്കിപ്പുറം പുഴ മുതല്‍ പുഴവരെയുടെ സ്‌ക്രിപ്റ്റ് പൂജ ചെയ്യാന്‍ പോയപ്പോള്‍ ഈ സിനിമ പൂര്‍ത്തീകര്‍ക്കാനുള്ള പണത്തിന്റെ പകുതിപോലും ഉണ്ടായിരുന്നില്ല. പക്ഷെ അത് പൂര്‍ത്തിയാക്കി അമ്മയുടെ കാല്‍ക്കല്‍ എത്തിച്ചപ്പോള്‍, അവിടെ ഒരുപാട് പേര്‍ എന്റടുത്തെത്തി… പടം തീര്‍ന്നോ… പൂജ ചെയ്ത hardisk കാട്ടി പറഞ്ഞു ഇതാണ് നമ്മുടെ സിനിമ… അമ്മയുടെ അനുഗ്രഹം ലഭിച്ച സിനിമ… എല്ലാത്തിനും സാക്ഷിയായി കാസര്‍കോട് നിന്നുള്ള ഹരിപ്രസാദ് കൂടെയുണ്ടായിരുന്നു… അമ്മ കാത്തുകൊള്ളും… നിങ്ങളുടെ പ്രാര്‍ത്ഥനയും…വിഘ്നങ്ങള്‍ മാറിതുടങ്ങി…ഒരിക്കല്‍ക്കൂടി ഹൃദയം തൊട്ടു നന്ദി…രാമസിംഹന്‍

Vijayasree Vijayasree :