മെലിഞ്ഞവര്‍ക്കു മാത്രമേ സൗന്ദര്യമുള്ളൂ എന്നാരാണ് പറഞ്ഞത്?; ആ സമയത്ത് ചുരിദാര്‍ മാത്രമേ ധരിക്കുമായിരുന്നുള്ളൂ; കയ്യും കാലും കണ്ടാല്‍ അയ്യേ എന്നു പറയുന്ന ആളുകളുടെ അതേ മനോഭാവമായിരുന്നു എനിക്കും ; പിന്നീട് പൂർണ്ണിമ നൽകിയ ഉപദേശത്തെ കുറിച്ച് സയനോര!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ്. പിന്നണിഗായിക എന്നതില്‍ ഉപരി സംഗീത സംവിധായക കൂടിയാണ്. സയനോരയുടെ പാട്ടുകള്‍ മാത്രമല്ല നിലപാടുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ഉറച്ച നിലപാടും വ്യക്തിത്വവും ഉള്ള ഗായികയാണ് സയനോര.

അതേസമയം, ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ട വന്ന ഗായിക കൂടിയാണ് സയനോര. താരത്തിന്‌റെ വസ്ത്രധാരണത്തിന്റെ പേരിലാണ് താരത്തിനെതിരെ വിമര്‍ശനം തലപൊക്കുന്നത്. കൂടാതെ നിറത്തിന്റേയും ആകാരത്തിന്റേയും പേരിലും നിരവധി പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടേയും അഭിമുഖങ്ങളിലൂടേയും സയനോര ഇത് തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിത പൂര്‍ണ്ണിമ ഇന്ദ്രജിത്ത് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസത്തെ കുറിച്ച് വാചാലയാവുകയാണ് സയനോര. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. വളരെ കുറഞ്ഞ് സമയം കൊണ്ടു തന്നെ നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത പൂര്‍ണ്ണിമ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും ഇക്കാലയളവില്‍ അവതാരകയായും മറ്റു പൊതുവേദികളില്‍ സജീവമായിരുന്നു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്. ഫാഷന്‍ റോള്‍ മോഡലിനെ കുറിച്ച് സംസാരിക്കവെയാണ് പൂര്‍ണ്ണ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസത്തെ കുറിച്ച് സയനോര പറഞ്ഞത്.

സയനോര പൂർണ്ണിമയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ… ‘പൂര്‍ണിമ ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്. പണ്ട് ഞാന്‍ എന്റെ ശരീരത്തെക്കുറിച്ച് ഭയങ്കര കോണ്‍ഷ്യസ് ആയിരുന്നു. അന്ന് പൂര്‍ണിമ ചേച്ചിയാണ് ആത്മവിശ്വാസം തന്നത്. ‘മെലിഞ്ഞവര്‍ക്കു മാത്രമേ സൗന്ദര്യമുള്ളൂ എന്നാരാണ് പറഞ്ഞത്? നീ നിന്റെ ശരീരത്തില്‍ സൗന്ദര്യം കണ്ടെത്തണം. ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം’ അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ചേച്ചി പറഞ്ഞു, പ്രചോദിപ്പിച്ചു. ചേച്ചിയുടെ ഫാഷനും കളര്‍ സിലക്ഷനും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ‘ഷീ ഈസ് എ വണ്ടര്‍ഫുള്‍ ലേഡി’ എന്നു നിസംശയം പറയാം’; സയനോര പറഞ്ഞു.

കൂടാതെ ആദ്യകാലത്തെ തന്റെ ഫാഷന്‍ സങ്കല്‍പ്പത്തെപ്പറ്റിയും വസ്ത്രധാരണരീതികളെ കുറിച്ചും സയനോര പറയുന്നുണ്ട്. ഫാഷന്‍ ലോകത്ത് നിന്ന് വളരെ അകന്ന് ജീവിച്ച ആളായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പണ്ടത്തെ കാഴ്ചപ്പാടിനെ കുറിച്ച് താരം പറയുന്നത്. പണ്ട് കയ്യോ കാലേ കണ്ടാല്‍ അയ്യേ! എന്ന് ചിന്തിച്ചിരുന്ന ആളയിരുന്നു താനെന്നും സയനോര തുറന്ന് സമ്മതിക്കുന്നുണ്ട്. കൂടാതെ കോളേജ് കാലത്ത് ചുരിദാറ് മാത്രമേ ധരിക്കാറുളളായിരുന്നെന്നും സയനോര പഴയ കഥ പങ്കുവെച്ച് കൊണ്ട് വ്യക്തമാക്കി.

“ഫാഷന്‍ ലോകത്തുനിന്ന് ഒരുപാട് അകന്നു ജീവിച്ച ആളാണു ഞാന്‍. മമ്മിയുടെ സാരി വെട്ടി ചുരിദാര്‍ തയ്ക്കുന്നതായിരുന്നു കോളേജ് പഠനകാലത്തെ രീതി. ആ സമയത്ത് ചുരിദാര്‍ മാത്രമേ ധരിക്കുമായിരുന്നുള്ളൂ. കയ്യും കാലും കണ്ടാല്‍ അയ്യേ എന്നു പറയുന്ന ആളുകളുടെ അതേ മനോഭാവമായിരുന്നു എനിക്കും’; ഗായിക തുടർന്നു

‘പതിയെ ശരീരത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറി. പൊതുബോധത്തില്‍ ഉറച്ച സങ്കല്‍പമല്ല മറിച്ച് ഒരാള്‍ക്ക് അയാളുടെ ശരീരത്തിലുള്ള ആത്മവിശ്വാസമാണ് സൗന്ദര്യം എന്നു വിശ്വസിക്കാന്‍ തുടങ്ങി. എനിക്ക് ആത്മവിശ്വാസം കൈവന്നു. അതോടെ ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കാനും ബോള്‍ഡായി വസ്ത്രം ധരിക്കാനും തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. ഇത് എന്റെ ജീവിതമാണ്. ഒരുപ്രാവശ്യം മാത്രം കിട്ടുന്ന ഭാഗ്യം. അത് ആരെയും ബുദ്ധിമുട്ടിക്കാതെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക എന്നുള്ളതാണ് എന്റെ മോട്ടോ’; സയനോര .

about sayanora

Safana Safu :