എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ല, മയക്കുമരുന്ന് ഉപയോഗിച്ചെന്നത് ഒരിക്കലും നടക്കാത്ത കാര്യം; മകനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിദ്ധാന്ത് കപൂര്‍

കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാന്ത് കപൂറിനെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസ് അറസ്റ്റുചെയ്തത്. ഇപ്പോഴിതാ മകനെ പോലീസ് അറസ്റ്റുചെയ്തതിനെതിരം രംഗത്തെത്തിയിരിക്കുകയാണ് ശക്തി കപൂര്‍. മയക്കുമരുന്ന് ഉപയോഗിച്ചെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നും താന്‍ മുംബൈയിലായിരുന്നെന്നും എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും ശക്തി കപൂര്‍ പറഞ്ഞു.

വാര്‍ത്താ ചാനലുകളില്‍ നിന്നാണ് സംഭവം അറിഞ്ഞത്. സിദ്ധാന്തിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പാര്‍ട്ടിയില്‍ ഡി.ജെ ആയി പ്രവര്‍ത്തിക്കാനാണ് സിദ്ധാന്ത് ബംഗളൂരുവില്‍ പോയത്. അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകളൊക്കെ എവിടെ നിന്നാണ് വരുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബെംഗളൂരുവിലെ പാര്‍ക്ക് ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടിയ്ക്കിടെ നടത്തിയ റെയ്ഡിലാണ് നടനും സിനിമാപ്രവര്‍ത്തകനുമായ സിദ്ധാന്ത് പിടിയിലായത്. 35 പേരെയാണ് പാര്‍ട്ടിയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ സിദ്ധാന്ത് അടക്കം ആറുപേര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് സിദ്ധാന്ത് അടക്കമുള്ളവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ ജില്ലാ പോലീസ് മേധാവി ഭീമശങ്കര്‍ എസ്. ഗുലേദ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

പ്രിയദര്‍ശന്‍, അനുരാഗ് കശ്യപ് തുടങ്ങിയ സംവിധായകരുടെ അസിസ്റ്റന്റായി സിദ്ധാന്ത് പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ സിദ്ധാന്ത് കപൂറിന്റെ സഹോദരിയും നടിയുമായ ശ്രദ്ധാ കപൂറിനെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ചോദ്യം ചെയ്തിരുന്നു. ലഹരിമരുന്ന് കൈവശംവെച്ചെന്ന ആരോപണത്തിലാണ് 2020-ല്‍ ശ്രദ്ധാ കപൂറിനെ ചോദ്യംചെയ്തത്.

Vijayasree Vijayasree :