ഭക്ഷണം പോലും ഇറക്കാന്‍ പറ്റാതെ ചേച്ചി കിടപ്പിലായി, നാലഞ്ച് പേര്‍ ചേര്‍ന്ന് സ്ട്രച്ചറില്‍ കിടത്തിയാണ് ചേച്ചിയെ വീണ്ടും ആര്‍സിസിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സിലേക്ക് കയറ്റിയത്; ശരണ്യയുടെ അവസാന നാളുകള്‍

നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ ശശി. താരത്തിന്റെ വിയോഗം മലയാളികള്‍ക്കിന്നും ഒരു തീരാ ദുഖമാണ്. ശരണ്യയെ പോലെ തന്നെ നടിയുടെ അമ്മ ഗീതയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ ശോണിമയും ശരണ്‍ജിത്തും സീമ ജി നായരും ശരണ്യയുടെ അവസാന നാളുകളെ പറ്റി പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

പതിവായി രോഗം വരുന്നതോടെ വിദഗ്ധ അഭിപ്രായം തേടി. അങ്ങനെ 2015ലാണ് ഈ അസുഖം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു വരുന്ന കാന്‍സര്‍ ആ ഭാഗത്തു വളരാതെ തലച്ചോറില്‍ വളരുന്ന അവസ്ഥയായ മെറ്റാസ്റ്റാറ്റിക് കാര്‍സിനോമ ആണെന്ന് സ്ഥിരീകരിച്ചത്. ഒരേ ഭാഗത്തു തന്നെ പലതവണ ശസ്ത്രക്രിയ നടത്തിയതോടെ തലയോട്ടിയിലെ മുറിവ് കൂട്ടിച്ചേര്‍ക്കാനായി മെഷ് പിടിപ്പിക്കേണ്ടി വന്നിരുന്നു. ആദ്യം രോഗം വന്നിരുന്നത് പതിനേഴും പതിനെട്ടും മാസത്തെ ഇടവേളയിലാണ്.

എന്നാല്‍ 2018ലെ ശസ്ത്രക്രിയയ്ക്ക് ശേഷം എട്ടു മാസത്തിനുള്ളില്‍ വീണ്ടും ക്യാന്‍സര്‍ കണ്ടെത്തി. അപ്പോഴേക്കും സമ്പാദ്യമെല്ലാം തീര്‍ന്ന് കടവും കടത്തിനു മേല്‍ കടവുമായി ചികിത്സ വഴിമുട്ടിയിരുന്നു. അങ്ങനെയാണ് സഹായം അഭ്യര്‍ഥിച്ച് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ പലയിടത്തു നിന്നും സുമനസ്സുകളുടെ സഹായമെത്തിയതോടെയായിരുന്നു എട്ടാമത്തെ ശസ്ത്രക്രിയ നടന്നത്. കോതമംഗലം പീസ് വാലിയില്‍ ഫിസിയോതെറാപി തുടങ്ങി. 2020 ഒക്ടോബര്‍ 24ന് പുതിയ വീട്ടിലേക്കു ശരണ്യ വലതുകാല്‍ വച്ചു കയറിയെന്നും സീമ ഓര്‍ക്കുന്നു.

സ്‌നേഹത്തോടെ കൂടെ നിന്ന എന്നോടുള്ള ഇഷ്ടം ചേര്‍ത്താണ് അവള്‍ വീടിന് പേരിട്ടത്, ‘സ്‌നേഹസീമ’. ആ വീട്ടില്‍ ശരണ്യയ്ക്കായി ഒരുപാട് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പിടിച്ചു നടക്കാനും വ്യായാമം ചെയ്യാനും ഹാന്‍ഡ് റെയില്‍സും, അടിയന്തര ഘട്ടം വന്നാല്‍ വീല്‍ചെയറില്‍ കടക്കാവുന്ന തരത്തില്‍ ബാത്‌റൂമിന്റെ വാതിലിനു വീതി കൂട്ടിയതും അടക്കം ഒരുപാട് സൗകര്യങ്ങള്‍. എന്നാല്‍ ശരണ്യയ്ക്ക് അവിടെ അധികനാള്‍ കഴിയാനായില്ല എന്നതായിരുന്നു വിധി.

എട്ടാമത്തെ സര്‍ജറിക്കു ശേഷം വീട്ടിലെത്തിയ ശരണ്യ വളരെ അവശയായിരുന്നു. വീട്ടില്‍ ഫിസിയോ തെറാപി ചെയ്യുന്നതിനിടെ ഒരു ദിവസം വല്ലാത്ത നടുവേദന തോന്നുന്നെന്നു പറഞ്ഞു. പിറ്റേന്ന് വേദന കാരണം ഉറങ്ങാന്‍ പോലുമായില്ല. അടുത്ത സ്‌കാനിങ് റിപ്പോര്‍ട്ട് ഞങ്ങളെ മരവിപ്പിച്ചു, തലച്ചോറില്‍ രണ്ടു ഭാഗത്തേക്കും കഴുത്തിനു പിന്നിലേക്കും സുഷുമ്‌നാ നാഡിയിലേക്കും ട്യൂമര്‍ വ്യാപിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.

ഭക്ഷണം പോലും ഇറക്കാന്‍ പറ്റാതെ ചേച്ചി കിടപ്പിലായി, നാലഞ്ച് പേര്‍ ചേര്‍ന്ന് സ്ട്രച്ചറില്‍ കിടത്തിയാണ് ചേച്ചിയെ വീണ്ടും ആര്‍സിസിയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സിലേക്ക് കയറ്റിയത്. റേഡിയേഷന്‍ പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തി കീമോ ആരംഭിക്കാന്‍ ഇരിക്കെയാണ് എല്ലാവര്‍ക്കും കൊവിഡ് പോസിറ്റീവായത്.

വീട്ടിലെത്തി രണ്ടു ദിവസത്തിനു ശേഷം സോഡിയം നില താഴ്ന്ന് കണ്ണു പോലും തുറക്കാന്‍ പറ്റാതെയായി. ഇതിനിടെ ട്യൂമര്‍ സര്‍ജറി ചെയ്ത ഭാഗത്ത് നീര്‍ക്കെട്ടു മാറാനായി ട്യൂബ് ഇട്ടിരുന്നു. അടുത്ത സ്‌കാനിങ്ങില്‍ തലച്ചോറു മുതല്‍ സുഷുമ്‌നാ നാഡിയുടെ താഴ്ഭാഗം വരെ ട്യൂമര്‍ വ്യാപിച്ചെന്നു കണ്ടെത്തി. അപ്പോഴേക്കും ബിപി താഴ്ന്ന് മുപ്പതില്‍ എത്തി. രാവിലെ അമ്മയെ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ കൊണ്ടു വന്നെങ്കിലും ചേച്ചിയെ കാണാന്‍ തയ്യാറായില്ല. അച്ഛന്റെ അനിയനും ഞാനും സീമചേച്ചിയും കാത്തുനില്‍ക്കുമ്പോള്‍ ഐസിയുവില്‍ നിന്ന് എമര്‍ജന്‍സി കോള്‍ വന്നു. ചെന്നപ്പോഴേയ്ക്കും ചേച്ചി പോയി.

Vijayasree Vijayasree :