ആളുകളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ ഒഴിവാക്കാന്‍ അഗ്നിശമനികള്‍ പ്രയോഗിച്ചു…, പരിപാടിയ്ക്കിടെ കെകെ അസ്വസ്ഥനായിരുന്നുവെന്നുള്ളതിന് തെളിവുകള്‍!, അധികൃതരെ കുറ്റപ്പെടുത്തി ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍

പ്രശസ്ത ബോളിവുഡ് പിന്നണി ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയ്ക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കെകെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിനിടെ ആളുകളുടെ തിരക്ക് വര്‍ദ്ധിച്ചപ്പോള്‍ ഒരു ജീവനക്കാരന്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷണര്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ വൈറലാവുകയാണ്.

ഷോ നടക്കുമ്‌ബോള്‍ പാസുകളില്ലാത്ത നിരവധി കെ.കെ ആരാധകര്‍ വേദിയിലേക്ക് പ്രവേശിക്കാന്‍ ഓഡിറ്റോറിയത്തിന് പുറത്ത് കാത്ത് നില്‍പ്പുണ്ടായിരുന്നു. ആളുകള്‍ ഉള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് ജീവനക്കാരന്‍ അഗ്‌നി ശമനികള്‍ ജനങ്ങളുടെ നേര്‍ക്ക് പ്രയോഗിച്ചത്. ഇതോടെ ആളുകള്‍ ചിതറിയോടുന്നത് വീഡിയോയില്‍ കാണാം.

അതേസമയം, അധികൃതരെ കുറ്റപ്പെടുത്തി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ ദിലീപ് ഘോഷും രംഗത്തെത്തി. ഇത് പോലുള്ള പരിപാടികളില്‍ സെലിബ്രിറ്റികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേദിയിലെ ചൂടിനെക്കുറിച്ച് ഗായകന്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

Vijayasree Vijayasree :