ഗോപി സുന്ദർ രണ്ടാമത് വിവാഹം ചെയ്യുന്നു എന്ന വാർത്തയോടുള്ള സദാചാര മലയാളികളുടെ പൊങ്കാലകളും, അധിക്ഷേപങ്ങളും ശ്രദ്ധിച്ചാൽ അയൽവാസിയുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള നമ്മുടെ ത്വരയുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ… കുറിപ്പ് വൈറൽ

ഗായിക അഭയ ഹിരണ്മയുടെ കൂട്ടുകാരനും പാർട്ണറുമായ സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായി എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രവും ഗോപി സുന്ദർ പങ്കുവച്ച കുറിപ്പുമാണ് ഇതിന് ആധാരം
ഇവർക്കെതിരെയുള്ള വലിയ രീതിയിലുള്ള വിമർശനവും തുടരുന്നുണ്ട്.

ഗോപി സുന്ദർ രണ്ടാമത് വിവാഹം ചെയ്യുന്നു എന്ന വാർത്തയോടുള്ള സദാചാര മലയാളികളുടെ പൊങ്കാലകളും, അധിക്ഷേപങ്ങളും ശ്രദ്ധിച്ചാൽ അയൽവാസിയുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള നമ്മുടെ ത്വരയുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂയെന്ന് അഡ്വക്കറ്റ് ശ്രീജിത് പെരുമന പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഗോപി സുന്ദർ എന്ന് പേരായ ഒരു സംഗീതജ്ഞന്റെ വിവാഹം കഴിഞ്ഞു. പുള്ളി ഭാര്യയോടൊത്ത് ഒരു സെൽഫി സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കഥ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ധൃതംഗ പുളകിതരായ് രമിക്കുന്ന പോരാളികൾക്ക് സദാചാര ആത്മരതിക്ക് മറ്റെന്തുവേണം. എന്തായാലും ഗോപിയുടെയും, അമൃതയുടെയും സാമൂഹ്യപാഠവും ബയോളജിയും, ഫിസിയോളജിയും എന്നുവേണ്ട ഞരമ്പോളജിയും ഒക്കെ തിരഞ്ഞിയിരിക്കുകയാണ് യുവതുർക്കികളായ സദാചാര ആങ്ങളമാരും, പെങ്ങന്മാരും. ഭർതൃ പീഡനത്താൽ മനംനൊന്ത് ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന പെൺകഥകകളുടെ അടിയിൽ ” അയ്യോ സഹോദരീ ഇറങ്ങി പോകണമായിരുന്നു അവിടെ നിന്നും, അവനെ ഉപേക്ഷിക്കണമായിരുന്നു ” എന്നൊക്കെ ഉപദേശിക്കുന്ന സദാചാര മലരുകളായ ആങ്ങളമാരും പെങ്ങളുമാരും ഗോപി സുന്ദറിൽ നിന്നും മാന്യമായി പിരിഞ്ഞ സ്ത്രീയെയും, ഗോപി സുന്ദറിലേക്ക് വന്ന സ്ത്രീയെയും പരത്തെറിയും, ലൈംഗിക അതിക്ഷേപങ്ങളുമായി അരങ്ങു തകർക്കുകയാണ്.

സമ്പൂർണ്ണ സാക്ഷരതാ എന്ന് കൊട്ടിഘോഷിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട് എന്ന് കള്ളപ്പേരുണ്ടാക്കി മാർക്കറ്റ് ചെയുന്ന നാട്ടിലെ ആഗോള പ്രശ്നം ലൈംഗിക സദാചാരമാണ്. മാറ് മറയ്ക്കാൻ സമരത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച്‌ പ്രബുദ്ധ മലയാളക്കര ഇന്ന് എത്തി നിൽക്കുന്നത് സദാചാര റിപ്പബ്ലിക് എന്ന വേലിക്കെട്ടിലേക്കാണ്. സംഗതി സിംപിൾ ആണ്”തനിക്ക് കിട്ടാത്തത് അവന് കിട്ടുന്നുണ്ടോ എന്ന വര്‍ണ്യത്തില്‍ ആശങ്ക ഉല്‍പ്രേക്ഷ അലങ്കൃതി സന്ദേഹം” അതാണ് ലിംഗഭേദമന്യേ നാമനുഭവിക്കുന ലൈംഗിക അരാചകത്വത്തിന്റെ അടിസ്ഥാനം. മറ്റുള്ളവരുടെ കുറ്റവും കുറ്റവും ആത്മരതിക്കുള്ള ഉപാധിയായി മാറ്റുന്ന സ്ത്രീയും പുരുഷനും ഒക്കെ ഈ ആധിയില്‍ തുല്യ പങ്ക് വഹിക്കുന്നു. കേരളം അനുഭവിക്കുന്ന ലൈംഗീക ദാരിദ്ര്യം തന്നെയാണ് സദാചാര പോലീസിങ്ങിലേക്ക് സംസ്ഥാനത്തെ നിയമപാലകരെപോലും കൊണ്ടുചെന്നെത്തിക്കുന്നത്.

ലൈംഗികതയും, സിനിമ ജീവിതവും, വർഗീയതയും, വംശീയതയും, കന്യാചർമ്മവും കുശുമ്പും കുന്നായ്മയും ഉഡായിപ്പും എന്തിനേറെ ഒരു മഹാസംഭവമായി കൊണ്ട് നടക്കുന്നതാണ് നമ്മുടെ അടിസ്ഥാന പ്രശ്നം. അതിന് കേരളീയന്‍റെ മഹത്തായ സംസ്കാരം എന്ന ഓമനപ്പേരുമിട്ട് കണ്ണടച്ച് ഇരുട്ടാക്കുകയാണ് നാം. ഗോപി സുന്ദറും അമൃതയും പുനർ വിവാഹിതരായി എന്നതിന്റെ പേരിൽ സദാചാരത്തിന്‍റെ അപ്പോസ്തലന്മാരുടെ നാട്ടില്‍ അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കാതിരിക്കട്ടെ. “സിനിമാ നടിമാരെല്ലാം പോക്കാണ്” എന്ന് നാലാള് കൂടുന്നിടത്തു തലയുയർത്തി നിന്ന് പറയുന്ന മലയാളി അതൊരു അഭിമാനമായാണ് കരുതുന്നത്. എന്നാൽ സിനിമാക്കാരുടെ താലികെട്ട് മുതൽ ഗർഭവും, ജനനവും, ചോറൂണും, മാമോദീസയും ഇരുപത്തിയെട്ടും, അന്ത്യകൂദാശ വരെയും തത്സമയം സംപ്രേക്ഷിപ്പിക്കാൻ ചാനലുകളും, പണിക്കുപോലും പോകാതെ അതൊക്കെ നോക്കി ഇരിക്കാൻ നമുക്കുണ്ടാകുന്ന ആ അന്തർലീനമായ ത്വരയുണ്ടല്ലോ അതാണ് ഇതിലെ ഹൈലൈറ്റ്. ഗോപി സുന്ദറിനും പൊണ്ടാട്ടി അമൃതയ്ക്കും മംഗളങ്ങൾ എന്നുമായിരുന്നു കുറിപ്പ്.

തങ്ങൾ സ്നേഹിക്കുകയും ആരാധിക്കുകയും സ്വപ്നംകാണുകയും ചെയ്യുന്ന രണ്ടു പ്രമുഖ നടികൾക്ക് അവരുടെ വ്യക്തിപരമായ ജീവിതത്തിൽ സംഭവിച്ച തീർത്തും വ്യക്തിപരമായ കാര്യങ്ങളെ പൊടിപ്പും തൊങ്ങലും ആവശ്യത്തിന് മസാലകളും ചേർത്ത് മലയാളികൾ ഏറ്റെടുത്തതു മുതലുള്ള സംഭവവികാസങ്ങളും, ഇപ്പോൾ ഗോപി സുന്ദർ രണ്ടാമത് വിവാഹം ചെയ്യുന്നു എന്ന വാർത്തയോടുള്ള സദാചാര മലയാളികളുടെ പൊങ്കാലകളും, അധിക്ഷേപങ്ങളും ശ്രദ്ധിച്ചാൽ അയൽവാസിയുടെ കിടപ്പറയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള നമ്മുടെ ത്വരയുടെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപ്പെടുത്താനും കാവ്യാമാധവനെ വിവാഹം ചെയ്യാനുമുള്ള ദിലീപിന്റെ വ്യക്തിപരമായ തീരുമാനത്തിൽ മലയാളികൾ ഒന്നടങ്കം കൊടിപിടിച്ചു പ്രതിഷേധിച്ചത് ഓർമ്മയില്ലേ.

Noora T Noora T :