കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷമായി.., കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സോണിയ ഗാന്ധി തനിക്ക് നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും തനിക്ക് എന്തുകൊണ്ട് അര്‍ഹതയില്ല; പ്രതിഷേധവുമായി നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മ

രാജ്യസഭയിലേക്ക് ടിക്കറ്റ് നല്‍കാത്തതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. നടിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മയാണ് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിന്റെ പേരില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ സോണിയ ഗാന്ധി തനിക്ക് നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും തനിക്ക് എന്തുകൊണ്ട് അര്‍ഹതയില്ലെന്നും ചോദിച്ച് ട്വിറ്ററിലൂടെയാണ് നഗ്മ നേതൃത്വത്തിനെതിരെ പ്രതിഷേധം കനപ്പിച്ചത്.

രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കാത്തതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

‘2003-2004 വര്‍ഷത്തില്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. അധികാരത്തിലില്ലാത്ത വര്‍ഷങ്ങളുള്‍പ്പടെ ഇപ്പോള്‍ 18 വര്‍ഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?’ എന്ന് നഗ്മ ട്വിറ്ററിലൂടെ ചോദിച്ചു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള നേതാവായ ഇമ്രാന്‍ പ്രതാപ് ഗഡിക്ക് മഹാരാഷ്ട്രയില്‍ സീറ്റ് നല്‍കിയതിനെ ചൊല്ലിയും നഗ്മ പ്രതിഷേധം കടുപ്പിച്ചത്.

സീറ്റനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് പവന്‍ ഖേര ‘എന്റെ തപസ്യയില്‍ എന്തെങ്കിലും കുറവുണ്ടായിരുന്നിരിക്കണം’ എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനുതാഴെയായി ‘എന്റെ 18 വര്‍ഷത്തെ തപസ്യ ഇമ്രാന്‍ ഭായ്ക്ക് മുന്നില്‍ തകര്‍ന്ന് വീണു’ എന്ന് റീട്വീറ്റ് ചെയ്താണ് നഗ്മ തന്റെ പ്രതിഷേധം അറിയിച്ചത്. എന്നാല്‍ പാര്‍ട്ടി തന്നെ അംഗീകരിച്ചിട്ടുണ്ടെന്ന് പവന്‍ ഖേര പിന്നീട് നിലപാട് തിരുത്തിയിരുന്നു.

Vijayasree Vijayasree :