കൈയിൽ നയാ പൈസയില്ല; ഒളിവിനിടെ നെട്ടോട്ടമോടി വിജയ് ബാബു; സഹായവുമായി സിനിമയിലെ ‘ആ സുഹൃത്ത് !

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് ഒൡവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മലയാള സിനിമാ ലോകത്ത് നിന്ന് സഹായം. വിജയ് ബാബുവിന് വേണ്ടി സുഹൃത്ത് 2 ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ച് നല്‍കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് എത്തിച്ച് നല്‍കിയത് അടുത്ത സുഹൃത്താണ് എന്നാണ് നിഗമനം.

കേസില്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്ത് തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയത് എന്ന വിവരം പൊലീസിന് ലഭിച്ചു.

നേരത്തെ തന്നെ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ നടിയെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പൊലീസിന് വിവരമുണ്ടായിരുന്നു. കേസിലെ പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. ഈ നടിയാണ് വിജയ് ബാബു ഒളിവിലായതിന് ശേഷം നിര്‍മാണ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത് എന്നാണ് വിവരം.

അതേസമയം വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരായ ബലാത്സംഗ ആരോപണം വന്നത് മുതല്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ് വിജയ് ബാബു. വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടര്‍ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ നിയമത്തിന്റെ മുന്നില്‍ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണ് എന്നാണ് സര്‍ക്കാര്‍ നിലപാട്. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ഈ മാസം 30ാം തിയതി നാട്ടിലെത്തുമെന്ന് വിജയ് ബാബു പറഞ്ഞിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന യാത്രാരേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 30 നുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളും എന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വിജയ് ബാബു പറയുന്നു. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലും വിജയ് ബാബു വ്യക്തമാക്കിയിട്ടുണ്ട്.

നടിയുമായുളള വാട്‌സാപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കി. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു പറയുന്നത്. തന്റെ സിനിമയിലേക്ക് നിശ്ചയിച്ച മറ്റൊരു നടിയെ പരാതിക്കാരി ഭീഷണിപ്പെടുത്തിയിരുന്നെന്നും വിജയ് ബാബു ആരോപിക്കുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വെച്ചും വിജയ് ബാബു പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഏപ്രില്‍ 22 നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂര്‍ വഴി ദുബായിയിലേക്കും വിജയ് ബാബു രക്ഷപ്പെട്ടത്. ഇതിനിടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി നടിയുടെ പേര് വെളിപ്പെടുത്തുകയും നടിയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

AJILI ANNAJOHN :