ആരുടെയൊക്കെയോ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മക്കളുടെ വിവാഹത്തിന് തിടുക്കം കൂട്ടുന്ന മാതാപിതാക്കൾ ; ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കട്ടെ എന്ന് പറയും മുന്നേ… ഇനിയും ഇതുപോലെ മാതാപിതാക്കൾ ഉണ്ടാകാതിരിക്കട്ടെ; അമർഷത്തോടെ ആ വാക്കുകൾ !

വിസ്മയ കേസിലെ വിധിവരുന്ന പശ്ചാത്തലത്തിൽ സ്ത്രീധനവും, വിവാഹം എന്ന ഇൻസ്റ്റിട്യുഷനും , വിവാഹമോചനം എന്ന വാക്കിനോട് സമൂഹം കാണിക്കുന്ന എതിർപ്പും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. കൂട്ടത്തിൽ, ആസിഫ് പങ്കുവച്ച കുറിപ്പ് വളരെ അർത്ഥവത്തായിത്തോന്നി..

കുറിപ്പ് വായിക്കാം..

“കുറച്ചു നാൾ കൂടി വിസ്മയയെ കുറിച്ച് ചർച്ച കാണും. അത് കഴിഞ്ഞാലോ എന്റെ മകൾക്ക് ഞാൻ അമ്പത് പവൻ സ്വർണം നൽകിയെന്ന് വീമ്പ് പറയും. അയലത്തെ വീട്ടിലെ പെൺകുട്ടിക്ക് എത്ര പവൻ കൊടുത്തെന്ന് കൃത്യമായി ചോദിച്ചറിയും.

ആരെയൊക്കെയോ പേടിച്ച്, ആരുടെയൊക്കെയോ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മക്കളുടെ വിവാഹത്തിന് തിടുക്കം കൂട്ടുന്ന മാതാപിതാക്കളുണ്ട്. ചെക്കന്റെ വീട്ടുകാർ ചോദിച്ചത്രയും സ്വർണം നൽകി മകളെ പറഞ്ഞയക്കാൻ പാടുപെടുന്നവർ. വാക്ക് പാലിക്കാൻ കഴിയാതെ വന്നാൽ അതൊരു അപമാനമായി കാണുന്നവരാണ് അധികവും.

എന്നാൽ നിങ്ങളുടെ വീട്ടിൽ കയറി വന്ന് നിങ്ങളുടെ മകൾക്ക് വിലയിടാൻ അവർക്ക് ധൈര്യം വരുന്നത് എങ്ങനെയാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. നിയമം മൂലം നിരോധിച്ചിട്ടും പകൽ വെളിച്ചത്തിൽ ഞെളിന്നിരുന്ന് എത്ര പവൻ കാണുമെന്ന് ചോദിപ്പിക്കുന്നത് എന്തായിരിക്കും. ഇതൊരു പ്രബലമായ ആചാരമായി തീർന്നു എന്നത് തന്നെ.

നിങ്ങളുടെ മകളെ/സഹോദരിയെ സംബന്ധിച്ച് എത്രമാത്രം humiliating ആണത്. ഒരു വ്യക്തി എന്ന നിലയിൽ അവർ അവിടെ വട്ട പൂജ്യമാവുകയല്ലേ. അവരുടെ എല്ലാ വിധ ക്വാളിറ്റീസിനും, സ്കിൽസിനും വിദ്യാഭ്യാസത്തിനും തൊഴിലിനും ഒന്നും യാതൊരു വിലയും കൽപ്പിക്കുന്നില്ല. അങ്ങനെ തൂക്കവും അളവും പറഞ്ഞുറപ്പിച്ച് ഒരാളെയും ഇഷ്ടമില്ലാത്ത ജീവിതത്തിലേക്ക് തള്ളിവിടില്ലെന്ന് ഇനിയെങ്കിലും നിങ്ങൾക്ക് തീരുമാനിക്കാൻ കഴിയുമോ.

സ്ത്രീധനം കൊടുക്കാതിരിക്കുക മാത്രമല്ല, സ്ത്രീധനം കൊടുത്തിട്ടുണ്ടെന്ന് നേരിട്ടറിവുള്ള വിവാഹത്തിനെങ്കിലും പോകാതിരുന്നു കൂടെ. എന്ത് കൊണ്ട് കല്യാണത്തിന് വന്നില്ല എന്ന് ചോദിച്ചാൽ അത് കല്യാണം അല്ലായിരുന്നല്ലോ, കച്ചവടമാണല്ലോ എന്ന് തന്നെ മറുപടി പറയാൻ കഴിയണം.
നിങ്ങളുടെ പെണ്മക്കൾക്ക്, അവരുടെ ജീവിതത്തിന്, കഴുത്തിൽ കിടക്കുന്ന ആ ലോഹത്തേക്കാൾ വിലയുണ്ട്.”

about viral post

Safana Safu :