കാനിലെത്തുന്ന ആദ്യ മലയാളനടിമാരായതിൽ അഭിമാനം; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ജലജയും മകളും

തന്റെ ആദ്യ സിനിമയായ ‘തമ്പ്’ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് നടി ജലജ. 1973 പുറത്തിറങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ ഫോര്‍ കെ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്

പ്രദര്‍ശനത്തിന് ചിത്രത്തിലെ പ്രധാനകഥാപത്രത്തെ അവതരിപ്പിച്ച ജലജയുമുണ്ടായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ജലജയുമെത്തുമെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. കാന്‍ ചലച്ചിത്ര മേളയുടെ ഡയറക്ടര്‍ തിയറി ഫ്രമോക്സാണ് അണിയറപ്രവര്‍ത്തകരെ റെഡ് കാര്‍പ്പെറ്റില്‍ സ്വീകരിച്ചത്. കാനിലെത്തുന്ന ആദ്യ മലയാളനടിമാരാണെന്നത് അഭിമാനമുണ്ടെന്ന് ജലജയും ദേവിയും പറഞ്ഞു. കേരളാ സാരിയുടുത്താണ് ജലജ റെഡ് കാർപെറ്റിലെത്തിയത്, ദേവി ലഹങ്കയും.

പ്രദര്‍ശനത്തിന് ശേഷം തമ്പിന്റെ പുനര്‍നിര്‍മാണം നിര്‍വഹിച്ച ശിവേന്ദ്ര സിങ് സ്വീകരണത്തിന് തിയറിക്ക് നന്ദി പറഞ്ഞു. ‘തമ്പി’ന്റെ സംവിധായകന്‍ ജി. അരവിന്ദന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായും ശിവേന്ദ്ര തന്റെ ട്വീറ്റില്‍ പറയുന്നു.

സര്‍ക്കസ് സംഘം ഒരു ഗ്രാമത്തിലെത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ‘തമ്പ്’ എന്ന ചിത്രം പറയുന്നത്. ജലജയ്ക്ക് പുറമെ നെടുമുടി വേണു, ഭരത് ഗോപി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Noora T Noora T :