വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് പിന്തുണയില്ല; ഇനി നടപടി ഹൈക്കോടതി നിര്‍ദേശ പ്രകാരം !

യുവ നടിയെ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള കേരള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. വിജയ് ബാബുവിനെ നാടുകടത്താനുള്ള നീക്കം നടത്തേണ്ടത് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെയാണ്. എന്നാല്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് വേണ്ടത്ര സഹകരണം കിട്ടുന്നില്ലെന്നാണ് പരാതി. വിദേശത്ത് ഒളിവില്‍ കഴിയുകയാണ് വിജയ് ബാബു. ഇത്തരം ഒളിവില്‍ കഴിയുന്ന പ്രതികളെ പിടിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം ആവശ്യപ്പെട്ടു. ഈ കേസില്‍ ഇന്റര്‍പോളിന്റെ സഹകരണത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള ഔദ്യോഗിക നടപടികള്‍ കേരള പോലീസ് പൂര്‍ത്തിയാക്കിയെങ്കിലും അതിനുള്ള പിന്തുണ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ലഭിച്ചില്ല.

അതേസമയം ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഇനിയുള്ള നടപടിയെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ യുവി കുര്യാക്കോസ് അറിയിച്ചു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഈ ആഴ്ച്ച തന്നെ പരിഗണിക്കാനാണ് സാധ്യത. 18ന് കോടതി മധ്യവേനലവധി കഴിഞ്ഞ് തുറക്കും. വിജയ് ബാബുവിനെ പിടിക്കാന്‍ യുഎഇ പോലീസിന് അറസ്റ്റ് വാറന്റ് കൈമാറിയ കാര്യം കോടതിയെ അറിയിക്കും. പ്രതിയെ പിടികൂടാന്‍ യുഎഇയിലേക്ക് പോകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമാകും നടപടിയെടുക്കുക. 19ന് ഹാജരാകാമെന്ന് വിജയ് ബാബു നേരത്തെ പോലീസിന് ഇമെയില്‍ അയച്ചിരുന്നു.

നാളെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ വിധി അനുകൂലമായാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ നേരിട്ട് ഹാജരാകാനാണ് വിജയ് ബാബുവിന്റെ നീക്കം. അതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. നേരിട്ട് ഹാജരാകാനായിരുന്നു നേരത്തെ 19 വരെ വിജയ് ബാബു സ ാവകാശം നേടിയത്. അതുവരെ ബിസിനസ് ടൂറിലാണെന്നാണ് വിജയ് ബാബു സിറ്റി പോലീസിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്. നാളെ ഹാജരായില്ലെങ്കില്‍ യുഎഇയിലേക്ക് പോകുന്നതില്‍ അടക്കം അന്വേഷണ സംഘം തീരുമാനമെടുക്കും. അതിനായി ഹൈക്കോടതിയുടെ തീരുമാനവും അറിയണം. അതേസമയം അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പീഡനം നടന്നുവെന്ന പരാതിയില്‍ പറയുന്ന ഫ്‌ളാറ്റില്‍ അടക്കം തെളിവെടുപ്പ് ആവശ്യമാണ്. എന്നാല്‍ പരാതി നല്‍കി ഒരു മാസം കഴിഞ്ഞതിനാല്‍ ഇനി കസ്റ്റഡി ആവശ്യമില്ലെന്ന വാദമാകും വിജയ് ബാബുവിന്റെ അഭിഭാഷകര്‍ ഉന്നയിക്കുക. നടിയുടെ പരാതിക്ക് പിന്നില്‍ സിനിമാ രംഗത്തെ എതിരാളികളുടെ ഗൂഢാലോചനയുള്ളതായി സംശയിക്കണമെന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് വിജയ് ബാബുവിന്റെ നീക്കം. വിജയ് ബാബു യുഎഇയില്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ പോലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനായിരുന്നു യുഎഇ പോലീസിന് വാറന്റ് കൈമാറിയത്. പക്ഷേ മറുപടി ലഭിച്ചില്ല.

about vijay babu

AJILI ANNAJOHN :