വി ഐ പി ശരത്തിന് ജാമ്യം ;ഒരു കുറ്റവും ചെയ്തിട്ടില്ലെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണ് അത് അംഗീകരിക്കേണ്ട ബാധ്യത തനിക്കിലെന്ന് ശരത് ;

നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ ശരതിന് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് ശരത്തിനെ വിട്ടയച്ചത്. നടന്‍ ദിലീപിന്റെ സുഹൃത്താണ് ശരത്ത്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ ഇന്നല വൈകീട്ടോടെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റായിരുന്നു ശരത്തിന്റേത്.

നടിയെ ആക്രമിച്ച കേസിലെ ‘വി ഐ പി’ ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് ശരത് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും അത് അംഗീകരിക്കേണ്ട ബാധ്യത തനിക്കില്ലെന്നും ശരത് കൂട്ടിച്ചേര്‍ത്തു.കേസിലെ തെളിവ് നശിപ്പിച്ചത് തെറ്റായ ആരോപണമാണെന്നും ശരത് പറഞ്ഞു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് ശരത്താണ് എന്നാണ് ക്രൈം ബ്രാഞ്ച് ഭാഷ്യം. കേസിലെ സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞു എന്നും ക്രൈം ബ്രാഞ്ച് പറയുന്നു. നേരത്തെ കേസില്‍ ദിലീപിന്റെ ബന്ധു സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വന്നിരുന്നു.

കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തു എന്നാണ് ഈ ശബ്ദരേഖയില്‍ പറഞ്ഞിരുന്നത്. ദിലീപിന്റെ ബന്ധുവിന്റെ ഫോണില്‍ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫോറന്‍സിക് പരിശോധനയില്‍ വീണ്ടെടുത്തിരുന്നു. ഈ ശബ്ദ സാംപിള്‍ പരിശോധിച്ചാണ് ശരത് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.ബാലചന്ദ്രകുമാര്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദിലീപിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ശരത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഇവ രണ്ടും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്.
നേരത്തെ അന്വേഷണം തന്നിലേക്ക് നീങ്ങുന്നത് തിരിച്ചറിഞ്ഞ ശരത് മൊബൈല്‍ ഫോണ്‍ ഓഫാക്കി ഊട്ടിയിലേക്ക് മുങ്ങിയിരുന്നു. പിന്നീട് ശരത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത് സൂര്യ ഹോട്ടല്‍സ് ഉടമയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുമ്പോള്‍ ദിലീപിനൊപ്പം തന്നെ ശരതും ഉണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സാക്ഷികൾ ഉൾപ്പെടെയുള്ളവരെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തേക്കും അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ സമയ പരിധി നീട്ടാൻ ആവശ്യപ്പെട്ട് കൊണ്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നിരവധി രേഖകൾ ഉൾപ്പെടെ പരിശോധിക്കാൻ ഉണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മെയ് 31 നാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച കാലാവധി അവസാനിക്കുന്നത്.

കേസിൽ ഉടൻ കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. നേരത്തേ നാലര മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ കാവ്യയ്ക്ക് അറിയാമോയെന്നാകും പോലീസ് പരിശോധിക്കുക. എന്നാൽ ഇത്തവണ വീട്ടിൽ വെച്ചാണോ അതോ പോലീസ് ക്ലബിൽ വെച്ചാണോ ചോദ്യം ചെയ്യൽ നടക്കുകയെന്നാണ് ഉറ്റുനോക്കുന്നത്.160 പ്രകാരം നോട്ടീസ് നൽകിയതിനാലാണ് വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്തത്. എന്നാൽ രണ്ടാഘട്ടത്തിൽ ഈ ആനുകൂല്യം ലഭിച്ചേക്കില്ല. കേസിൽ കാവ്യ പ്രതിയാകുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ പുനഃരന്വേഷണം പുരോഗമിക്കുന്നത്.

AJILI ANNAJOHN :