നടന് കൃഷ്ണകുമാറിന്റെ വീട്ടിലേയ്ക്ക് യുവാവ് അതിക്രമിച്ച് കയറിയതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെയായിരുന്നു പുറത്തുവന്നത്. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലാണ് യുവാവ് അതിക്രമിച്ചു കയറിയത്. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫൈസലുള്ള അകബര് ആണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

നടി അഹാനാ കൃഷ്ണകുമാറിനോടുള്ള ആരാധന കൊണ്ടാണ് നടന് കൃഷ്ണകുമാറിന്റെ വീട്ടിലെ ഗേറ്റ് ചാടിക്കടന്നതെന്ന് ഫസിലുള്ള അക്ബറിന്റെ മൊഴി. പൊലീസ് കസ്റ്റഡിയില്‍ മാനസികാ അസ്വാസ്ഥ്യം ഉള്ളതു പോലെ ഇയാള്‍ പെരുമാറുന്നുണ്ട്. എന്നാല്‍ മലപ്പുറത്തുകാരന് മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. ഈ സാഹചര്യത്തില്‍ വിശദമായ ചോദ്യം ചെയ്യാനാണ് തീരുമാനം.
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നതെന്നു നടൻ കൃഷ്ണകുമാർ പറഞ്ഞു. ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു. എന്താണ് കാര്യമെന്നു ചോദിച്ചെങ്കിലും മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ചാടി അകത്തു കയറുമെന്നു പറഞ്ഞു. ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതിൽ ചവിട്ടി പൊളിക്കാൻ തുടങ്ങിയപ്പോൾ പൊലീസിനെ വിളിച്ചു.
ഈ ദൃശ്യങ്ങള്‍ കൃഷ്ണകുമാറും പെണ്മക്കളും മൊബൈലില്‍ പകര്‍ത്തി. പത്ത് മിനിറ്റിനുള്ളിൽ പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു. രാഷ്ട്രീയ വിഷയമാണോ സിനിമാ സംബന്ധമായ വിഷയമാണോ എന്നറിയില്ലെന്നു കൃഷ്ണകുമാർ പറഞ്ഞു. യുവാവിന്റെ വീട്ടിൽ വിവരം അറിയിച്ചെങ്കിലും വീട്ടുകാർ യുവാവിനെ വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്നും നടൻ പറഞ്ഞു.

അതെ സമയം അതിക്രമിച്ചു കയറി അക്രമം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംഭവം ഗൗരവതരമാണ്. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാവുമെന്നും സുരേന്ദ്രന് പറഞ്ഞു. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരില്‍ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ വധഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലര്‍ അദേഹത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും സുരേന്ദ്രന് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് പുറത്തുവിട്ടത്