സിനിമയെന്നാല്‍ ‘നുണ’യാണ് ,അതിലെ ഓരോ ഫ്രെയിമും നുണകളുടെ കൂമ്പാരമാണെന്ന് നിര്‍മാതാവ് ജോളി ജോസഫ്

സിനിമയെന്നാല്‍ ‘നുണ’യാണ്, അതിലെ ഓരോ ഫ്രെയിമും നുണകളുടെ കൂമ്പാരമാണെന്ന് നിര്‍മാതാവ് ജോളി ജോസഫ്

കടം പറഞ്ഞും മറ്റുള്ളവരെ പ്രലോഭിപ്പിച്ചും ചൂഷണം ചെയ്തും സിനിമയെടുക്കുന്ന ഹൃദയമില്ലാത്ത കഴുകന്മാരുടെ എണ്ണം മലയാളത്തില്‍ കൂടുകയാണ് . പാവങ്ങളായ പലരും സത്യം പറയാന്‍ മടിക്കുന്നത് നാളെയും സിനിമയില്‍ നില്‍ക്കണം എന്ന ആഗ്രഹം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

ജോളി ജോസഫിന്റെ വാക്കുകള്‍:

സിനിമ വ്യവസായത്തില്‍ ചതിക്കപ്പെടുന്ന ജീവിതങ്ങള്‍

സിനിമയെന്നാല്‍ ‘നുണ’യാണ് ,അതിലെ ഓരോ ഫ്രെയിമും നുണകളുടെ കൂമ്പാരമാണ് … ആധാരരേഖാ സംബന്ധിയല്ലാത്ത, വേഷക്കാരുടെ നാട്യം ചിത്രീകരിക്കുന്ന കഥകള്‍ സത്യമല്ല വ്യാജമാണ്, വെറും കാപട്യം മാത്രമാണ്. അതിനെ പ്രേക്ഷകന് സത്യമെന്ന് തോന്നിപ്പിക്കുന്നതിന്റെ കഴിവിലാണ് അണിയറ പ്രവര്‍ത്തകരും സിനിമകളും വിജയിക്കുക .. ഒരു സിനിമയും സത്യമല്ല, ഓരോരുത്തരുടെയും തലയില്‍ ഉദിച്ച ആശയങ്ങള്‍, ചിത്രീകരണങ്ങള്‍ മാത്രമാണ്!

പക്ഷേ അതിനുള്ളിലെ ജീവിതങ്ങള്‍ പലപ്പോഴും ചതിക്കപ്പെടുകയാണ്. സിനിമയെടുത്ത് എല്ലാ സമ്പാദ്യങ്ങളും കുടുംബവും ജീവിതവും നഷ്ടപ്പെട്ട ഒരുപാടു നിര്‍മാതാക്കളുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്, പലരും ഇപ്പോഴും നമ്മുടെ കണ്‍വെട്ടത്തുമുണ്ട്. ! എല്ലാവരും നാളെയെന്ന പ്രതീക്ഷയുടെ, നന്നാവുമെന്ന സ്വപ്നത്തിന്റെ പുറകിലാണല്ലോ ഇന്ന് ജീവിക്കുന്നത്. അതിന്റെ അങ്ങേ അറ്റമാണ് സിനിമ. സിനിമയെന്നാല്‍ സ്വപ്നം മാത്രമല്ല പലരുടെയും ജീവിത ലക്ഷ്യം കൂടിയാണ്. സിനിമയില്‍ വരുന്ന എഴുത്തുകാരും സാങ്കേതിക പ്രവര്‍ത്തകരും എന്തിന്, യൂണിറ്റില്‍ ചായകൊടുക്കുന്ന ആളുകള്‍ വരെ അതിന്റെ പുറകിലാണ്. പക്ഷേ അതിനെ മുതലെടുക്കുന്ന, പണമില്ലാതെ കടം പറഞ്ഞും മറ്റുള്ളവരെ പ്രലോഭിപ്പിച്ചും പറ്റിച്ചും സിനിമയെടുക്കുന്ന ഹൃദയമില്ലാത്ത, കഴുകക്കണ്ണുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു

കോടികള്‍ ലാഭമുണ്ടാക്കിയ ഒരു നിര്‍മാതാവിന്റെ മുന്‍പില്‍ പെങ്ങളുടെ കല്യാണത്തിനു വേണ്ടി ഇരന്നു കരഞ്ഞ ഒരു എഡിറ്ററെ എനിക്കറിയാം, ഇന്നേവരെ ഒന്നും കൊടുത്തിട്ടില്ല. വര്‍ഷങ്ങളോളം കാത്തിരുന്ന്, അറിയപ്പെടുന്ന നടന്റെ സിനിമ തീര്‍ത്തിട്ടും പത്തിന്റെ പൈസ ഇപ്പോഴും കിട്ടാത്ത ഒരു പുതുമുഖ സംവിധായകനെയും സെറ്റില്‍ ഭക്ഷണം കൊടുത്തതിന്റെ പണം കിട്ടാതെ വട്ടിപ്പലിശക്ക് കടം വാങ്ങിയവനെയും ദിവസങ്ങളോളം ഷൂട്ടിങ്ങില്‍ പങ്കെടുത്തിട്ട് അച്ഛനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ ഒരല്‍പം പണം ചോദിച്ച നടനെ അധിക്ഷേപിച്ചവരെയും എനിക്കറിയാം.

വലിയ ആളുകളുടെ സിനിമാ പരസ്യം മാത്രം ചെയ്തതിനാല്‍ ജീവിതം കുട്ടിച്ചോറായ ഒരുപാവം മനുഷ്യന്‍ ഇപ്പോഴും എറണാകുളത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നു. സിനിമ ഇന്‍ഡസ്ട്രിയല്‍ കൊടുത്ത വണ്ടിച്ചെക്കുകള്‍ കൂട്ടിവച്ചാല്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ആറുനിര പാതയുണ്ടാക്കാം. യാതൊരു മടിയുമില്ലാതെ കൊടുത്ത, വ്യാജമായ, കാപട്യം നിറഞ്ഞ വാക്കുകള്‍ക്ക് പിതാവ് ആരാണെന്നറിയാതെ പിറന്ന കുട്ടിയുടെ ഗതിപോലുമില്ല എന്നതാണ് വാസ്തവം.

പാവങ്ങളായ പലരും സത്യം പറയാന്‍ മടിക്കുന്നത് നാളെയും സിനിമയില്‍ നില്‍ക്കണമല്ലോ എന്ന ഒരൊറ്റ കാര്യംകൊണ്ട് മാത്രമാണ്. അതുകൊണ്ടാണവര്‍ ആരുമറിയാതെ ബാത്റൂമില്‍ പോയി കാപട്യക്കാരുടെ മാതാപിതാക്കളെ എന്നും സ്മരിക്കുന്നത്. മലയാളത്തിലും കന്നഡയിലുമായി ഞാനും സിനിമകള്‍ നിര്‍മിച്ചവനാണ്. എന്റെ ബാനര്‍ ബോംബെയിലും എല്ലാ സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും റജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. എന്റെ സിനിമകള്‍ പൊട്ടിയപ്പോള്‍, അപ്പോഴുണ്ടായിരുന്ന ആസ്തി വിറ്റു പറഞ്ഞ പണം എല്ലാവര്‍ക്കും കൊടുത്തു കണക്കുകള്‍ തീര്‍ത്തു. കാരണം എന്റെ വാക്ക് എന്റെ ദൈവമാണ്. എനിക്കൊരപ്പനെയുള്ളൂ …! സിനിമ വ്യവസായത്തില്‍ നന്നായി സിനിമയെടുക്കുന്ന നല്ലവരായ ഒരുപാട് ആളുകളും ഉണ്ട്. എല്ലാവരും ചീത്തയാണ് എന്നൊരിക്കലും ഞാന്‍ പറയില്ല. അത് സത്യവുമല്ല, പക്ഷേ ചില അട്ടകള്‍ വ്യവസായത്തിന്റെ പേര് കളഞ്ഞു കുളിക്കുന്നു എന്നതാണ് വാസ്തവം .

എന്നില്‍നിന്നും അത്യാവശ്യം പറഞ്ഞു കരഞ്ഞു കടംവാങ്ങിയ പണം മഹാന്മാര്‍ തിരികെ തന്നിരുന്നെങ്കില്‍ നല്ല രണ്ട് സിനിമകള്‍ എടുക്കാമായിരുന്നു..! എന്റെ ഹോട്ടലുകളില്‍ വളരെ കുറവായ മുറിവാടകയ്ക്ക് ആളുകളെ താമസിപ്പിച്ച് കോടികള്‍ ചെലവാക്കി പടം പിടിച്ച പലരും എനിക്ക് പണം തരാനുണ്ട് , മാസങ്ങളായി കടമാണ്. ചോദിച്ചാല്‍ ചിലര്‍ കരയും. ചിലര്‍ യാതൊരു ഉത്തരവും തരാതെ താരങ്ങളോടോടൊപ്പം വിരാജിക്കുന്നു പാര്‍ട്ടികളില്‍ – മുന്തിയ ഹോട്ടലുകളില്‍ …! എന്റെ കാര്യം മാത്രമല്ല പലരുടെയും സ്ഥിതി ദയനീയമാണ്. വളരെ പ്രശസ്തരായ അവരുടെ പേരുകള്‍ വെളിപ്പെടുത്താത്തത് എന്റെയും പെട്ടുപോയ പലരുടെയും മര്യാദ. പക്ഷേ ഗതികെട്ടാല്‍ പുലി പുല്ലും തിന്നും … !

Noora T Noora T :