കോവിഡിന്റെ പശ്ചാത്തലത്തിൽ മാസങ്ങൾക്ക് ശേഷം അടഞ്ഞ് കിടക്കുന്ന തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരിക്കുകയാണ്. എന്നാൽ ദൃശ്യം 2 ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനെതിരെ സിനിമ മേഖലയിലടക്കം വലിയ ചർച്ച നടക്കുകയാണ്
മലയാള സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെ അനുകൂലിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഗത്യന്തരമില്ലാതായാല്‍ എന്തു ചെയ്യും. ഈ പ്രതിസന്ധിയില്‍ തനിക്ക് പിടിച്ചു നില്‍ക്കാനായി, എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാദ്ധ്യമാകണമെന്നില്ല എന്ന് നിര്‍മ്മാതാവ് പറയുന്നു.
താന്‍ നിര്‍മ്മിക്കുന്ന കാവല്‍, വെയില്‍ ചിത്രങ്ങള്‍ക്കായി ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തിയിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന കാവല്‍ ചിത്രത്തിന് ഏഴ് കോടിയോളം രൂപ ഒ.ടി.ടി വാഗ്ദാനം ചെയ്തിരുന്നതായും തിയേറ്ററുകാരെ വിചാരിച്ചാണ് സിനിമ കൊടുക്കാത്തതെന്നും ജോബി ജോര്‍ജ് പറഞ്ഞു.
പുതുമുഖ സംവിധായകന്‍ ഒരുക്കിയ വെയിലില്‍ മികച്ച പ്രകടനമാണ് ഷെയ്ന്‍ കാഴ്ച വെച്ചത്, അതിനാല്‍ തിയേറ്ററര്‍ റിലീസാണ് നല്ലതെന്ന് തോന്നിയെന്ന് ജോബി ജോര്‍ജ് വ്യക്തമാക്കി. എല്ലാ സിനിമകളും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല. പ്രൊഡക്ഷന്‍ ഹൗസ്, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് അവര്‍ സമീപിക്കുക.
തിയേറ്ററുകളില്‍ വിജയം നേടിയ സിനിമകളാണ് നേരത്തേ ഒ.ടി.ടി.യില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം പ്രതികൂലമായതിനാല്‍ ഒ.ടി.ടിയില്‍ റിലീസിനെത്തുന്നു എന്ന് ജോബി ജോര്‍ജ് പറഞ്ഞു. അതേസമയം, മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നതിന് എതിരെ ഒരു വിഭാഗം തിയേറ്ററുടമകള്‍ രംഗത്തെത്തിയിരുന്നു.