വീഡിയോ വൈറലായതോടെ കേസെടുത്തു; വാഹനത്തിന്റെ രേഖകളും ലൈസന്‍സും സഹിതം ഒരാഴ്ച്ചയ്ക്കകം ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകണം

കഴിഞ്ഞ ദിവസമായിരുന്നു വാഗമണ്‍ ഓഫ് റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജ്ജിന്റെ വീഡിയോ വൈറലായി മാറിയിരുന്നത്. ഇപ്പോഴിതാ ഇതിനെതിരെ കേസെടുത്തു എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തിയത്. ജോജു ജോര്‍ജ്, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ജോജു അടക്കമുള്ളവര്‍ മോട്ടോര്‍വാഹന വകുപ്പിന് മുന്നില്‍ ഹാജരാകണം.

വാഹനത്തിന്റെ രേഖകളും ലൈസന്‍സും സഹിതം ആര്‍ടിഒയ്ക്ക് മുന്നില്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജുവിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാവുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമെ ജില്ലയില്‍ ഓഫ് റോഡ് റേസ് നടത്താന്‍ അനുവാദമുള്ളൂ.

ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നാണ് റേസ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ജോജു ജോര്‍ജ്ജ് ഓഫ് റോഡ് റേസില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വാഗമണ്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് കഴിഞ്ഞ ദിവസം റൈഡ് സംഘടിപ്പിച്ചത്. ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ ജോജു പങ്കെടുക്കുന്നത്. സംഭവത്തില്‍ കെഎസ്യുവും പരാതിയുമായി എത്തിയിരുന്നു.

ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണ് റൈഡ് സംഘടിപ്പിച്ചതെന്നും റൈഡില്‍ പങ്കെടുത്ത ജോജുവിനെതിരെ കേസെടുക്കണമെന്നുമാണ് കെഎസ് യു പരാതിയില്‍ ആവശ്യപ്പെട്ടത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

Vijayasree Vijayasree :