മകനെ വെച്ച് ഇങ്ങനെയാണോ സിനിമ എടുക്കുന്നത് എന്ന് ചോദിച്ച് ഭയങ്കര വിമര്‍ശനങ്ങള്‍ വന്നു; ആ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് എസ്എ ചന്ദ്രശേഖര്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ദളപതി വിജയ്. തന്റെ അച്ഛനായ എസ്എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ബാലതാരമായാണ് താരം വിജയ് സിനിമയിലേയ്ക്ക് എത്തുന്നത്. പിന്നീട് വിജയെ നായകനാക്കിയും ചന്ദ്രശേഖര്‍ സിനിമകള്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മകനെ നായകനാക്കി താന്‍ ചെയ്ത ചിത്രത്തിലെ ചില രംഗങ്ങളെക്കുറിച്ചുണ്ടായ വിവാദത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. രസികന്‍ എന്ന സിനിമ ഇറങ്ങികഴിഞ്ഞ് എല്ലാവരും എന്നെ വഴക്ക് പറഞ്ഞു. ആ ചിത്രത്തില്‍ നിരവധി ഇന്റിമേറ്റ് രംഗങ്ങളുണ്ടായിരുന്നു. മകനെ വെച്ച് ഇങ്ങനെയാണോ സിനിമ എടുക്കുന്നത് എന്ന് ചോദിച്ചു. ഭയങ്കരമായി വിമര്‍ശനങ്ങള്‍ വന്നു. എന്നാല്‍ ഞാന്‍ അതൊന്നും വലിയ കാര്യമാക്കിയില്ല. അദ്ദേഹം പറഞ്ഞു.

സെന്തൂരപാണ്ഡി എന്ന ചിത്രത്തില്‍ ഒരു ലിപ് കിസ് സീനിനെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. അത് എടുക്കുമ്പോഴൊന്നും തീരെ ശരിയായിരുന്നില്ല. യാന്ത്രികമായി ചെയ്യുന്നത് പോലെ തോന്നി. എന്താടാ ഈ ചെയ്യുന്നത്, എത്ര പ്രാവിശ്യം പറഞ്ഞ് തരണമെന്ന് ഞാന്‍ പറഞ്ഞു.

ഉടനെ വിജയ് രംഗനാഥന്‍ എന്ന എന്റെ അസിസ്റ്റന്റ് ഡയറക്ടറിനെ വിളിച്ചു. അച്ഛന്‍ നിന്ന് ലിപ്ലോക്ക് ചെയ്യാന്‍ പറഞ്ഞാല്‍ ഞാനെങ്ങനാ ചെയ്യുന്നത് എന്ന് ചോദിച്ചു. രംഗനാഥന്‍ വന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെ പറ്റി ഞാനും ആലോചിക്കുന്നത്. രംഗനാഥനോട് ആ ഷോട്ട് എടുക്കാന്‍ പറഞ്ഞിട്ട് ഞാന്‍ ഒരു കിലോമീറ്ററോളം നടന്നു പോയി. ഞാന്‍ പോയതിന് ശേഷമാണ് ഈ രംഗം എടുത്തത്,’ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :