നാട്ടിലെ മതസൗഹാര്‍ദം തകര്‍ക്കുന്നു; വിവേക് അഗ്‌നിഹോത്രിയുടെ ‘ദ കാശ്മീര്‍ ഫയല്‍സ്’ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍

ഏറെ വിവദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ച ചിത്രമായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ ‘ദ കാശ്മീര്‍ ഫയല്‍സ്.’ എന്നാല്‍ മികച്ച പ്രതികരണവും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന് സംഗപ്പൂരില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചിത്രം നാട്ടിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

സിംഗപ്പൂര്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍ഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിട്ടി (ഐ.എം.ഡി.എ)യാണ് വിലക്കേര്‍പ്പെടുത്തിയത്. ആഭ്യന്തര, സാംസ്‌കാരിക-യുവജന മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഐ.എം.ഡി.എ അറിയിച്ചു.

സിംഗപ്പൂരിലെ ഏതെങ്കിലും മത, സാമൂഹികവിഭാഗങ്ങളെ വംശീയമായി അവഹേളിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പോന്നതാണ് ചിത്രം. സിംഗപ്പൂരിലെ ബഹുമത സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും സാമൂഹിക അഖണ്ഡതയും തകര്‍ക്കുന്നതാണിത് എന്നും ഐ.എം.ഡി.എ സൂചിപ്പിക്കുന്നു.

കാശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വിനോദ നികുതി ഒഴിവാക്കിക്കൊടുത്തും മറ്റും ചിത്രത്തിന് വലിയ പിന്തുണയും നല്‍കിയിരുന്നു. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Vijayasree Vijayasree :