നിങ്ങള്‍ വന്ന് ഒരു വീഡിയോയില്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞതു കൊണ്ട് മാത്രം തകരാന്‍ പോകുന്നതല്ല ഷാഫി കൊല്ലം എന്ന കലാകാരനും അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കും അദ്ദേഹത്തോടുളള ഇഷ്ടവും; കുറിപ്പ് ശ്രദ്ധ നേടുന്നു

മാപ്പിള പാട്ടിലൂടെ മലയാളികളുടെ പ്രിയ ഗായകനായി മാറിയ ഗായകനാണ് ഷാഫി കൊല്ലം. കഴിഞ്ഞ ദിവസം ആരാധകരുടെ കൂടെയുള്ള വീഡിയോയും അതിന് താഴെ എഴുത്തുമായി ഷാഫി എത്തിയിരുന്നു. അവഹേളിക്കാന്‍ ആരോ ഒരുങ്ങി പുറപ്പെട്ടപ്പോഴാണ് അഭിമാനത്തോടെ നെഞ്ചിലേറ്റിയവര്‍ സ്‌നേഹക്കടലു പോലെ ശക്തമായി പിന്തുണച്ചതെന്ന് പറഞ്ഞാണ് ഷാഫി എത്തിയത്. ആരാധകരുടെ കൂടെ സെല്‍ഫി എടുക്കുന്ന വീഡിയോയും താരം പങ്കുവെച്ചു. ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി ഗായകൻ കോടത്തൂർ എത്തിയിരിക്കുന്നു

ഷാഫിയെ കുറിച്ച് സലീം പറയുന്നതിങ്ങനെ…

ഉള്ളത് മുഖത്ത് നോക്കി തുറന്ന് പറഞ്ഞത് കൊണ്ട് ജാഡക്കാരന്‍ എന്ന പട്ടം ചാര്‍ത്തി കൊടുക്കാന്‍ ശ്രമിക്കുന്നവരോട്. ഷാഫി കൊല്ലം എന്ന കലാകാരനുമായി ഒരു അരമണിക്കൂറെങ്കിലും അടുത്ത് ഇടപഴകിയിട്ട് മതിയായിരുന്നല്ലോ നിങ്ങളുടെ എടുത്തു ചാട്ടം.

സ്വയം തങ്ങളെ എത്രപേര്‍ അംഗീകരിക്കുന്നു എന്ന് വിലയിരുത്തിയിട്ട് വേണ്ടേ മറ്റുള്ളവരെ താറടിച്ചു കാണിക്കാനുള്ള അങ്കപുറപ്പാട്. നിങ്ങള്‍ വന്ന് ഒരു വീഡിയോയില്‍ എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞതു കൊണ്ട് മാത്രം തകരാന്‍ പോകുന്നതല്ല ഷാഫി കൊല്ലം എന്ന കലാകാരനും അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കും അദ്ദേഹത്തോടുളള ഇഷ്ടവും..

എല്ലാ കലാകാരന്മാര്‍ക്കും മറ്റുള്ളവര്‍ക്കുള്ളത് പോലെ അവരുടേതായ ശാരീരിക പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടാവും. കാരണം അവരും സാധാരണ മനുഷ്യര്‍ തന്നെയാണ്. അതുകൊണ്ട് തന്നെ പ്രതികരിക്കേണ്ടിടത് അവര്‍ക്കും പ്രതികരിക്കാനുള്ള അവകാശമുണ്ട്.

പലര്‍ക്കും കലാകാരന്‍മ്മാര്‍ എന്നാല്‍ അവരുടെ എല്ലാ ആഘോഷങ്ങള്‍ക്കും ആശംസ വീഡിയോ നല്‍കാന്‍ മാത്രമുള്ള ഉപകരണം മാത്രമായി കാണുന്നു. ഒരിക്കല്‍ പോലും സുഖവിവരം തിരക്കാത്തവര്‍ ആശംസ വീഡിയോ ലഭിക്കാന്‍ മാത്രം കലാകാരന്‍ എന്ന പരിഗണന നല്‍കുന്നു.

പുളിഞ്ചാര്‍ പാട്ടുകാര്‍, നെയ്യ്‌ചോറ് പാട്ടുകാര്‍, വിളിച്ചു അവഹേളിക്കുന്നവര്‍ ആശംസവീഡിയോ ആവശ്യം വരുമ്പോള്‍ സെലിബ്രിറ്റി എന്ന് വിശേഷിപ്പിക്കുന്നു.

ഉള്ളില്‍ എത്ര സങ്കടങ്ങള്‍ ഉണ്ടെങ്കിലും പുറമെ ചിരിച്ചു നില്‍ക്കേണ്ടി വരുന്നവരാണ് പലപ്പോഴും ഞങ്ങള്‍. നൂറു പേരെ സന്തോഷിപ്പിച്ചാലും ഒരാള്‍ നിരാശ പെട്ടാല്‍ അവിടെ ജാഡക്കാരന്‍ എന്ന പേര്‍ ചാര്‍ത്തി തരുന്നു.

രണ്ട് വര്‍ഷം പ്രോഗ്രാംസ് ഒന്നുമില്ലാതെ തന്റെ നിത്യ ചിലവിനു പോലും ബുദ്ധിമുട്ടി പ്രയാസപ്പെട്ടിരുന്നപ്പോളും തന്റെ മുന്നിലേക്ക് സഹായം ചോദിച്ചു വന്നവരെ കടം വാങ്ങിയാണെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിഞ്ഞവരാണ് ഞങ്ങള്‍ ചിലരെങ്കിലും.

സത്യത്തില്‍ ഞങ്ങളുടെ അവസ്ഥകള്‍ തിരക്കാന്‍ പലരുമുണ്ടായില്ല എന്നതായിരുന്നു സത്യം. അപ്പോഴും ചിരിച്ചു നില്‍ക്കാന്‍ ശ്രമിച്ചവരാണ് ഞങ്ങള്‍. ടിക് ടോക് വീഡിയോ ഓണ്‍ ചെയ്തു വെച്ചു ആരുടെ അടുത്തേക്കാണെങ്കിലും അതു പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവരുടെ മാനസിക അവസ്ഥ കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക.

അതുകൊണ്ട് തന്നെ പറയട്ടെ രണ്ട് പേരുടെ വക്കില്‍ മുറിയുന്നതല്ല ഷാഫി കൊല്ലം എന്ന കലാകാരനോടുള്ള ഇഷ്ട്ടം. അതിങ്ങനെ ചേര്‍ത്ത് നിര്‍ത്തി തന്നെ വലംകൈക്ക് ഇടംകയ്യായി ഇങ്ങനെ തന്നെ ഉണ്ടാകും. നന്മകള്‍ നേരുന്നു എല്ലാവര്‍ക്കും.. എന്നുമാണ് സലീം കോടത്തൂര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Noora T Noora T :