ഭക്ഷണം കഴിച്ച് കഴിഞ്ഞ നേരത്ത് ഞാനൊരു യമണ്ടന്‍ ചോദ്യം മമ്മൂക്കയോട് ചോദിച്ചു; മറുപടി ഇങ്ങനെയായിരുന്നു; പുഴു വന്ന വഴിയെ കുറിച്ച് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായ ഹര്‍ഷാദ്

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. താരത്തിന്റെ സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ പാര്‍വ്വതി തിരുവോത്ത്, മമ്മൂട്ടി എന്നിവരെ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘പുഴു’ എന്ന ചിത്രത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായ ഹര്‍ഷാദ്.

ഹര്‍ഷാദിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;

(പുഴു വന്ന വഴി)

ഉണ്ടയുടെ ഷൂട്ടിംഗ് തീരാറാവുന്ന ഒരു ദിവസം. മമ്മൂക്കയുമായി കുറച്ച് അടുപ്പമൊക്കെയായ ഒരു ഉച്ചനേരം, അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ച് കഴിഞ്ഞ നേരത്ത് ഞാനൊരു യമണ്ടന്‍ ചോദ്യം ചോദിച്ചു.

ഇക്കാ ത്രൂഔട്ട് നെഗറ്റീവായ ഒരു റോള്‍ ചെയ്യുമോ..? കുറച്ചുനേരം എന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നശേഷം മമ്മൂക്ക ചോദിച്ചു.

നെഗറ്റീവ് എന്നു പറയുമ്പോള്‍ അയാള്‍ക്കൊരു ന്യായമുണ്ടാവില്ലേ..? അതിനുള്ള ഉത്തരം തിരക്കഥയിലൂടെ വിശദമാക്കാന്‍ പറ്റുമിക്കാ..

ഉം… മമ്മൂക്ക പിന്നെയും ആലോചിച്ചു. മുഴുവന്‍ സിനിമയും ഈ നെഗറ്റീവ് കഥാപാത്രത്തിന്റെ പെസ്പെക്റ്റീവിലായിരിക്കും. ഞാന്‍ കൂട്ടിച്ചേര്‍ത്തു. ഓഹോ… ! അപ്പോ അത്യാവശ്യം പെര്‍ഫോമന്‍സിന് സ്‌കോപ്പുള്ളതായിരിക്കും അല്ലേ.. ?

നാല് പതിറ്റാണ്ടിലേറെ വിവിധങ്ങളായ കഥാപാത്രങ്ങളെ ലോകത്തിന് മുന്നില്‍ അവിസ്മരണീയമാക്കിയ ആ മഹാനടന്റെ ചോദ്യം കേട്ട് ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.

യെസ്, തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ നിറഞ്ഞാട്ടമായിരിക്കും സിനിമ ഞാന്‍ തുടര്‍ന്ന് പറഞ്ഞു.

”എന്നാല്‍ ചെയ്യാം, എഴുതിക്കോളൂ.. ‘ ഇതായിരുന്നു തുടക്കം.

കഴിഞ്ഞ കുറേ നാളായി എന്റെ മനസ്സിലുണ്ടായിരുന്ന കഥ, പല തരത്തില്‍ പല ഫോമില്‍ മാറ്റി മാറ്റി എഴുതിക്കൊണ്ടേയിരുന്ന തിരക്കഥ, അങ്ങിനെ വീണ്ടും മാറ്റി എഴുതാന്‍ തീരുമാനിച്ചു. ഇത്തവണ സുഹൃത്തുക്കളായ ഷറഫുവിനെയും സുഹാസിനെയും കൂടെ കൂട്ടി. എഴുത്തങ്ങനെ ജോറായികൊണ്ടിരിക്കെ അണ്ഡകടാഹം മൊത്തം കൊറോണയിലായി, മാലോകരുടെ സകലമാന പ്ലാനുകളും അവതാളത്തിലായി!

കൊറോണയൊക്കെ കഴിഞ്ഞ് സിനിമാ ഷൂട്ടിംഗുകള്‍ പുനരാരംഭിച്ചെങ്കിലും രത്തീനക്ക് വേണ്ടി മമ്മൂക്കയുടെ നിര്‍ദ്ദേശപ്രകാരം മുമ്പ് ഞാനെഴുതിക്കൊടുത്ത മറ്റൊരു തിരക്കഥ ( അതൊരു വലിയ ക്യാന്‍വാസിലുള്ള റോഡ് മൂവിയായിരുന്നു) ഇപ്പോഴൊന്നും നടപടിയാവില്ലാന്ന് കണ്ടപ്പോള്‍ മമ്മൂക്കയുമായുള്ള ആലോചനക്ക് ശേഷം, ഞങ്ങള്‍ അപ്പൊഴും പേരിട്ടിട്ടില്ലാതിരുന്ന ‘പുഴു’വിലെത്തി. പാര്‍വ്വതി തിരുവോത്ത് കൂടെ ചേരുന്നു. ജോര്‍ജേട്ടനും രാജേഷും ശ്യാമും റെനീഷും നിര്‍മാതാക്കളായി വരുന്നു. മമ്മൂക്കയുടെ വീട്ടില്‍ രണ്ട് ദിവസം അടുപ്പിച്ചിരുന്ന് തിരക്കഥാ വായനയും ചര്‍ച്ചയും നടത്തിയതോടെ പുഴുവിന് ജീവന്‍ വെച്ചു. പുഴു ചലിക്കാന്‍ തുടങ്ങി.

പുഴുവിന് ഒരുപാട് അര്‍ത്ഥങ്ങളും നാനാര്‍ത്ഥങ്ങളും ഉണ്ടാവാം. പക്ഷേ അതിലേറ്റവും മികച്ച അര്‍ത്ഥം പുഴു എന്നു തന്നെയാണ്! പുഴു ഒരു ചെറിയ ജീവിയാണ്, പുഴു ഒരു ചെറിയ സിനിമയുമാണ്. കാലങ്ങളും ദേശങ്ങളും താണ്ടി അതങ്ങനെ ഇഴഞ്ഞിഴഞ്ഞ് ഈ മാസം 13 മുതല്‍ നിങ്ങളുടെ വിരല്‍തുമ്പിലെത്തുകയാണ്; SonyLIV ലൂടെ.അനുഗ്രഹിക്കുക ആശിര്‍വദിക്കുക.

Vijayasree Vijayasree :