മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ‘റോഷാക്ക്’ എന്ന ചിത്രത്തിന്റെ പേര് മാത്രമല്ല, ഫസ്റ്റ്ലുക്ക് ഡിസൈനും ഏറെ പുതുമ പുലർത്തുന്നതായിരുന്നു. മുഖംമൂടിയണിഞ്ഞ ഒരാളെ പോസ്റ്ററിൽ കാണാം. എന്താണ് ഈ ‘റോഷാക്ക്’ എന്നായിരുന്നു മറ്റൊരു സംശയം. ഇപ്പോഴിതാ എല്ലാത്തിനും ഉത്തരമായിട്ട് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ അനിൽ കുമാർ.കെ എഴുതിയ കുറിപ്പ് വായിക്കാം…
മമ്മൂട്ടിയുടെ ‘റോഷാക്കും’,
റോഷാക്ക് ഇങ്ക്ബ്ലോട്ട് ടെസ്റ്റും
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ‘ഫസ്റ്റ്ലുക്ക് പോസ്റ്റര്‍’ ഇറങ്ങിയതോടെ ചിത്രത്തിന്റെ ‘റോഷാക്ക്’ എന്ന പേരിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമൊക്കെ പൊടിപൊടിക്കുകയാണല്ലോ?
എന്താണ് ‘റോഷാക്ക്’? ആരാണ് റോഷാക്ക്? എന്തിനാണ് ‘റോഷാക്ക്? എന്നുവേണ്ട ഓരോരുത്തരും തങ്ങളുടെ അറിവിനും മനോധര്‍മ്മത്തിനും അനുസരിച്ച് അങ്ങനെ തട്ടി വിടുകയാണ്.
ഏതായാലും ‘റോഷാക്ക്’ ഒരു സൈക്കോളജിക്കല്‍ ടെസ്റ്റ് ആണെന്നും, അതിന്റെ ചരിത്രവുമൊക്കെ കുറേപ്പേരെങ്കിലും മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നല്ല കാര്യം. എന്നാല്‍ ചിലര്‍ ഒരു പടികൂടി കടന്ന് റോഷാക്ക് കാര്‍ഡുകളിലെ ചില സാമ്പിളുകള്‍ കാണിച്ച് ചില വ്യഖ്യാനങ്ങള്‍ വരെ പങ്കുവച്ച് കഴിഞ്ഞു. എന്താല്ലേ?
മനോരോഗ നിര്‍ണ്ണയം മുതല്‍ വ്യക്തിത്വസവിശേഷതകള്‍ വരെ മനസിലാക്കാനും വിശകലനം ചെയ്യുവാനും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ ഉപയോഗിക്കുന്ന പലതരം സൈക്കോളജിക്കല്‍ ടെസ്റ്റുകളില്‍ ഒന്നാണ് ‘റോഷാക്ക് ഇങ്ക്ബ്ലോട്ട് ടെസ്റ്റ്’.

‘റോഷാക്ക്’ ഒരു ‘പ്രൊജകടീവ് ടെസ്റ്റാണ്’. എന്നു വച്ചാല്‍ സൈക്കോളജിക്കല്‍ ടെസ്റ്റുകളില്‍ ഒബ്ജക്ടീവ്-പ്രൊജകടീവ് എന്നിങ്ങനെ വിവധയിനം ടെസ്റ്റുകളുണ്ട്. ചോദ്യവലി രൂപത്തിലുള്ള ടെസ്റ്റുകളാണ് ഒബ്ജക്ടീവ് ടെസ്റ്റുകള്‍. അതില്‍ വ്യക്തിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചോ അയാള്‍ സ്വയം വായിച്ചിട്ടോ തന്റെ ‘റെസ്പോണ്‍സുകള്‍’ രേഖപ്പെടുത്തുന്നു.
എന്നാല്‍ പ്രൊജകടീവ് ടെസ്റ്റുകളെ വ്യത്യസ്തമാക്കുന്നത് അതിന്റെ സമീപനവും അപഗ്രഥന രീതിയിലുമാണ്. വ്യക്തതകുറഞ്ഞതോ അപൂര്‍ണ്ണമോ ആയ ‘സ്റ്റിമുലസുകള്’ (ambiguous stimuli) വ്യക്തിയുടെ മുന്നില്‍ പ്രെസന്റ് ചെയ്ത് റെസ്പോണ്‍സുകള്‍ ശേഖരിച്ച്, അവ അപഗ്രഥിച്ച് നിഗമനങ്ങളില്‍ എത്തുന്ന രീതിയാണ് പ്രൊജകടീവ് ടെസ്റ്റുകളുടേത്. അത്തരം പ്രൊജകടീവ് ടെസ്റ്റുകളില്‍ ഇന്നും ഏറെ പ്രചാരത്തിലുള്ള ഒന്നാണ് ‘റോഷാക്ക്’.
‘പ്രൊജക്ഷന്’ എന്ന മനോവിശ്ലേഷണ (Psychoanalytical) സങ്കല്‍പ്പത്തിന്റെ ഒരുതരം പ്രായോഗിക തലമാണ് പ്രൊജകടീവ് ടെസ്റ്റുകളുടേതെന്ന് വേണമെങ്കില്‍ പറയാം.
ഒരു വ്യക്തിയുടെ മനസിന്റെ അബോധ-ഉപബോധ തലങ്ങളിലെ ലീനമായ വികാര വിചാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഇത്തരം ടെസ്റ്റുകള്‍ക്ക് സാധിക്കുന്നു. ഒഴിവാക്കിയതോ അടിച്ചമര്‍ത്തപ്പെട്ടതോ ആയ ഭയം, കോപം, ലൈംഗിക അഭിവാഞ്ചകള്‍ എന്നിങ്ങനെ പലതരം ചോദനകളെയൊക്കെ വെളിപ്പെടുത്തുവാനും, കൂടാതെ മനസിന്റെ രോഗാതുരമായ സവിശേഷതകളെ മനസിലാക്കുവാനും ഇവ സഹായിക്കുന്നു.
പറഞ്ഞു വന്നത് കേവലം കുറച്ച് ‘ഇങ്ക്ബ്ലോട്ടുകള്‍’ നോക്കി എന്തെങ്കിലും ഊഹിച്ചെടുക്കലല്ല ‘റോഷാക്ക്’ ടെസ്റ്റ്. റോഷാക്ക് ടെസ്റ്റില്‍ ശരിയായ പരിശീലനവും എക്സ്പീരിയന്‍സുമുള്ള ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ അത് ‘ഇഫക്ടീവായി’ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
മാനസികാരോഗ്യവും മന:ശാസ്ത്രവുമൊക്കെ എന്നും സിനിമയ്ക്കു വിഷയമാകാറുണ്ടെങ്കിലും. മലയാള സിനിമ ഇന്നും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പരിതാപകരമാണ്. സീരിയല്‍ കില്ലര്‍, സൈക്കൊപാത്ത്, സൈക്കോ എന്നിങ്ങനെയുള്ള ചില ത്രെടുകളില് പിടിച്ചുള്ള ഞാണിന്മേല് കളിയാണ്. മിക്കതിലും വസ്തുതാപരമോ ശാസ്ത്രീയമോ ആയ സമീപനങ്ങള്‍ തീരെയില്ലെന്നു തന്നെ പറയാം. മാനസികാരോഗ്യം മന:ശാസ്ത്രം ഒക്കെ കൈകാര്യം ചെയ്യുമ്പോള്‍ ഫിക്ഷന്‍ എന്ന മുന്‍കൂര്‍ ജാമ്യം പോര. കാരണം മാനസികാരോഗ്യ മേഘാലയെകുറിച്ചുള്ള സ്റ്റിഗ്മകളും അന്ധവിശ്വാസങ്ങളും ഇന്നും കൊടികുത്തിവാഴുന്ന ഒരു സമൂഹം തന്നെയാണ് നമ്മുടെത്.
അതിനാല്‍ ഏറെ ജനകീയമായ സിനിമയെന്ന മേഘല ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ‘റൊമാന്റിസൈസ്’ ചെയ്യുന്നതിനപ്പുറം കുറേക്കൂടി ഗൌരവവും ജാഗ്രതയും കാണിക്കുന്നത് നന്നായിരിക്കും. മതിയായ റിസര്‍ച്ചും ആ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ദരുടെ ഒരു മേല്‍നോട്ടവും നല്ലതാണ്. അത് സിനിമക്കും പൊതുജനത്തിനും ഒരുപോലെ ഗുണം ചെയ്യും. മറിച്ച് അര്‍ത്ഥസത്യങ്ങളും വികലമായ വിവരങ്ങളും വച്ചുള്ള പടച്ചുവിടലുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇനിവരുന്ന ചിത്രങ്ങള്‍ എങ്കിലും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കതിരിക്കട്ടെ. എന്നവസാനിക്കുന്നു കുറിപ്പ്.

about film