വിജയ് ബാബുവിനെ വെറുതെ സംഘടനയില്‍ നിന്ന് ചവിട്ടി പുറത്താക്കാനാവില്ല; മാലാ പാര്‍വതിയ്ക്ക് എന്തും ചെയ്യാമെന്ന് മണിയന്‍പിള്ള രാജു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയ് ബാബുവിനെതിരെ വരുന്നത് ഗുരുതര ആരോപണങ്ങളാണ്. ഇതിന് പിന്നാലെ താരസംഘടന അമ്മയ്ക്കുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാവുകയും ചെയ്തിരിക്കുകയാണ്. മാലാ പാര്‍വതി രാജിവെച്ചതിന് പിന്നാലെ സംഭവത്തില്‍ പ്രതിഷേധിച്ച് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോഴിതാ മാലാപാര്‍വതിയുടെ രാജിയില്‍ പ്രതികരണവുമായി മണിയന്‍ പിള്ളരാജു രംഗത്തെത്തിയിരിക്കുകയാണ്. ഒരു സംഘടനയെന്ന നിലയില്‍ അതിന്റേതായ പ്രൊസീജിര്‍ ഉണ്ട്. അല്ലാതെ വിജയ് ബാബുവിനെ വെറുതെ സംഘടനയില്‍ നിന്ന് ചവിട്ടി പുറത്താക്കാനാവില്ല. തെറ്റുകാരനെങ്കില്‍ അയാളെ ശിക്ഷിക്കട്ടെ മാലാ പാര്‍വതിയ്ക്ക് എന്തും ചെയ്യാം പക്ഷേ സംഘടനയിലെ മറ്റ് അംഗങ്ങളെക്കൂടി കേള്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്.

സ്ത്രീകള്‍ക്ക് അവരുടെ സംഘടനയുണ്ട് താനും. മറ്റെന്നാള്‍ ചേരുന്ന യോഗത്തിലേക്ക് ഡബ്ള്യുസിസിയെ ഉള്‍പ്പെടെ വിളിച്ചിട്ടുണ്ട് എന്നും മണിയന്‍ പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഐസിസിയുടെ സ്ഥാനത്തിരുന്നു കൊണ്ട് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് വിജയ് ബാബുവിന്റെ കാര്യത്തില്‍ ഉണ്ടായത് എന്ന് മാല പാര്‍വതി പറഞ്ഞു. അതിനാലാണ് താന്‍ രാജിവെക്കുന്നതെന്നും മാല പാര്‍വതി പറഞ്ഞു.

ഐസിസിയിലെ ഒരു അംഗമായിരിക്കുമ്പോള്‍ നിയമപരമായി വലിയ കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. അത് വലിയ ഒരു ഉത്തരവാദിത്തം കൂടിയാണ്. ഐസിസി ഒരു സ്വയംഭരണ സ്വഭാവമുള്ള ഒന്നാണ്. അതുകൊണ്ട് വിജയ് ബാബുവിന്റെ വിഷയത്തില്‍ ആണും പെണ്ണും തമ്മിലുള്ള വിഷയവുമല്ല ഉണ്ടാകുന്നത്.

അദ്ദേഹം ഇരയുടെ പേര് പറഞ്ഞു എന്ന് പറയുന്നത് നിയമ ലംഘനമാണ്. ഇത് ഞങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ ഐസിസി കൂടി. അദ്ദേഹത്തിനതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു. പക്ഷെ അതിനു ശേഷം ഞങ്ങളോട് പറഞ്ഞിരുന്നത് അദ്ദേഹവുമായി ബന്ധപ്പെടാന്‍ വഴിയില്ല എന്നാണ്.

അതിനു ശേഷം പിന്നെ കാണുന്നത് ‘അമ്മ’ യുടെ കുറിപ്പാണ്. പത്രക്കുറിപ്പില്‍ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. ‘അമ്മ’ ആവിശ്യപ്പെട്ടെന്നോ ഒന്നും അതില്‍ ഇല്ല. ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാന്‍ സാധിക്കില്ല. ആ ഉത്തരവാദിത്വം നേരെ ചൊവ്വേ നിര്‍വഹിക്കാന്‍ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് രാജി വെക്കുന്നത്.

Vijayasree Vijayasree :