ഇനി ചോദ്യംചെയ്യേണ്ടവരുടെയും പ്രോസിക്യൂഷന്‍ സാക്ഷികളാക്കേണ്ടവരുടെയും പട്ടിക തയ്യാറാക്കി അന്വേഷണ സംഘം; പട്ടികയില്‍ കാവ്യാമാധവനുള്‍പ്പെടെ 12പേര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടന്നത്. ഇതോടെ നിരവധി പേരാണ് ആശങ്കയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സത്യഗ്രഹ സമരത്തിനും കൊച്ചിയില്‍ തുടക്കമിട്ടിരുന്നു. നടന്‍ രവീന്ദ്രനാണ് സത്യാഗ്രഹ സമരം നടത്തുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്, സംവിധായകന്‍ ആലപ്പി അഷ്‌റഫ് അടക്കമുള്ള പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എറണാകുളം ഗാന്ധി സ്‌ക്വയറില്‍ ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ എന്ന സംഘടനയുടെ നേതൃത്വലായിരുന്നു രവീന്ദ്രന്‍ സത്യഗ്രഹ സമരം.

എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന വിവരം എന്തെന്നാല്‍, നടിയെ ആക്രമിച്ച കേസിലും ദിലീപ് മുഖ്യപ്രതിയായ വധഗൂഢാലോചനക്കേസിലും ഇനി ചോദ്യംചെയ്യേണ്ടവരുടെയും പ്രോസിക്യൂഷന്‍ സാക്ഷികളാക്കേണ്ടവരുടെയും പട്ടിക ഇരുഅന്വേഷണ സംഘങ്ങളും തയ്യാറാക്കി എന്നാണ് പുതിയ റിപ്പോര്‍ട്ട്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണിത്.

കാവ്യാമാധവനുള്‍പ്പെടെ 12പേരാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിലുള്ളത്. ഇവരെ വരുംദിവസങ്ങളില്‍ വിളിച്ചുവരുത്തും. ഇരുകേസുകളിലുമായി നൂറിലധികം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തമാസം 30നകം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതേസമയം, അന്വേഷണവിവരങ്ങള്‍ പുറത്തുപോകരുതെന്ന് ഷേക്ക് ദര്‍വേഷ് സാഹിബ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു നിര്‍ദ്ദേശം. വിവരം ചോരുന്നതില്‍ ഒരുഘട്ടത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ വിലയിരുത്തല്‍.

ഇതിനോടകം തന്നെ ക്രൈംബ്രാഞ്ചിന് പല തെളിവുകളും വീണ്ടെടുക്കാനായിട്ടുണ്ട്. അതില്‍ നിന്നെല്ലാം ലഭിച്ചത് കേസിന്റെ അന്വേഷണത്തില്‍ സുപ്രധാന പങ്ക് വഹിച്ചേക്കാവുന്ന വിവരങ്ങളാണ്. എന്നാല്‍ കേസിലെ പ്രതി ദിലീപിന്റെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട ക്രൈംബ്രാഞ്ച് നടപടി ഗൗരവതരമെന്ന് ബാര്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ അഭിഭാഷകര്‍ നല്‍കിയ പരാതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു വിലയിരുത്തല്‍.

ഹൈക്കോടതി അഭിഭാഷകന്‍ സേതുനാഥാണ് ക്രൈംബ്രാഞ്ചിനെതിരെ പരാതി നല്‍കിയത്. രഹസ്യ സ്വഭാവമുള്ള ക്ലിപ്പുകള്‍ പോലും പുറത്തുവരുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും അളിയന്‍ സുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിക്കുന്നു എന്ന പേരിലാണ് ഈ ശബ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിരിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടേതുള്‍പ്പെടെയുള്ള ശബ്ദരേഖകള്‍ പുറത്തുവന്നുകഴിഞ്ഞു. അഭിഭാഷകരും അവരുടെ കക്ഷികളും തമ്മിലുള്ള സംസാരം രഹസ്യ സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ സേതുനാഥ് പറയുന്നു. ഇത് പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും അദ്ദേഹം ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷന്‍ ആണെന്ന് സേതുനാഥ് ചൂണ്ടിക്കാട്ടുന്നു. ഇത് മാധ്യമങ്ങളില്‍ വന്നത് നിയമവിരുദ്ധമാണ്. ഇത്തരം സംഭാഷണങ്ങള്‍ പുറത്തുവിടണമെന്ന് കോടതിക്ക് പോലും നിര്‍ദേശിക്കാനാകില്ല. ബാര്‍ കൗണ്‍സില്‍ കടുത്ത നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ദിലീപിന്റെ അഭിഭാഷകരുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമുണ്ടായെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, അഭിഭാഷകര്‍ക്ക് എതിരെയുള്ള അതിജീവിതയുടെ പരാതിയിന്മേല്‍ അയച്ച നോട്ടീസില്‍ ഇതുവരെ ബാര്‍ കൗണ്‍സിലിന് വിശദീകരണം ലഭിച്ചിട്ടില്ല. ഇതിനാല്‍ നടപടികളുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ് ഉള്ളത്. മറുപടി ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 14 ദിവസമാണ് മറുപടി നല്‍കാനായി അഭിഭാഷകര്‍ക്ക് അനുവദിച്ചിട്ടുള്ള സമയം.

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടുകൂടിയാണ് അതിജീവിത പരാതിയുമായി രംഗത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ശ്രമിക്കുന്നുവെന്നും തനിക്ക് നീതി ലഭിക്കണമെന്നുമായിരുന്നു ബാര്‍ കൗണ്‍സിലില്‍ നല്‍കിയ അതിജീവിതയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ നല്‍കിയ പരാതിയിന്മേല്‍ മാത്രമാണ് ബാര്‍ കൗണ്‍സില്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് നിയമവിരുദ്ധമാണെന്നും കാണിച്ചായിരുന്നു അഡ്വ. സേതുനാഥിന്റെ പരാതി. ഈ സംഭാഷണങ്ങള്‍ പുറത്ത് വിടാന്‍ കോടതിക്ക് പോലും നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍ കൗണ്‍സില്‍ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Vijayasree Vijayasree :