‘ഞാൻ മറന്നിട്ടും ഗുരുവായൂരപ്പൻ മറന്നില്ലെന്ന് തോന്നുന്നു’; ഹൃദയസ്പർശിയായ കുറിപ്പുമായി അശ്വതി

നടി, അവതാരക , റേഡിയോ ജോക്കി എന്ന നിലകളിലെല്ലാം അശ്വതി ശ്രീകാന്ത് മലയാളികൾക്കിടയിൽ സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോൾ വളരെ നൊസ്റ്റാൾജിക് ആയ ഒരു കുറിപ്പ് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഏറ്റവും ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ആരാധകർക്കായി അശ്വതി പങ്ക് വെച്ചത്

കുറിപ്പിന്റെ പൂർണ്ണ രൂപം

‘രാവിലെ പാലു വാങ്ങാൻ സാറച്ചന്റെ വീട്ടിലാണ് പോവുക. പിൻവാതിൽക്കൽ ആളനക്കം കേൾക്കുമ്പോഴേ ടീച്ചറമ്മ ഇറങ്ങി വരും. അലൂമിനിയം ബക്കറ്റിൽ കാർത്തികേയൻ ചേട്ടൻ വെളുപ്പിനെ കറന്നു വച്ചിരിക്കുന്ന പാലിൽ നിന്ന് അര ലിറ്റർ അളന്നെടുത്ത് മൊന്തയിൽ പകർന്നു തരും. ചിലപ്പോൾ തലേന്നു മുറിച്ച വരിക്ക ചക്കയിൽ നിന്നൊരു കഷ്ണമോ കാറ്റു വീഴ്ത്തിയ നാട്ടു മാമ്പഴങ്ങളിൽ നിന്ന് മൂന്നാലെണ്ണമോ പത്രക്കടലാസ്സിൽ പൊതിഞ്ഞ് കൈയിൽ തരും. ഉറയ്ക്ക് തൈര് വേണമെന്ന് അമ്മ പറഞ്ഞു വിടുന്ന ദിവസം സ്റ്റീൽ ഗ്ലാസ്സിലോ ഡവറയിലോ കുറച്ച് കട്ട തൈരാകും തന്നു വിടുക. സൊസൈറ്റിയിൽ പാലെടുക്കാത്ത ദിവസത്തിന്റ പിറ്റേന്നാണെങ്കിൽ ഒരു തൂക്കു പാത്രം നിറയെയുണ്ടാവും തൈര്. രണ്ടു കയ്യും നിറച്ച് കയ്യാലയിലെ കുത്തു കല്ലിറങ്ങുമ്പോൾ ഉരുണ്ടു വീഴരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കും. മൂടു ചളുങ്ങിയ സ്റ്റീൽ മൊന്തയപ്പോൾ പഴയ വീഴ്ചകളെ പെറ്റിക്കോട്ടിന്റെ ഞൊറിയിൽ ഒളിപ്പിക്കാൻ വെറുതെ ശ്രമിക്കും. അപ്പോഴെല്ലാം ടീച്ചമ്മയുടെ നീളൻ ‘താര’ മാലയുടെ അറ്റത്ത് ചുവന്ന ചില്ലുപാളി ലോക്കറ്റിനുള്ളിൽ ഗുരുവായൂരപ്പൻ ഇങ്ങനെ ഊഞ്ഞാലാടി കളിക്കുന്നുണ്ടാവും. വലുതാവുമ്പോൾ ഇതുപോലെയൊന്ന് എനിക്കും വാങ്ങണമെന്ന് അപ്പോഴെല്ലാം മനസ്സിൽ ഉറപ്പിക്കും. വെള്ളയിൽ പിങ്ക് പൂക്കളുള്ള കോട്ടാ സാരിയുടുത്ത് ഞാൻ പാലളക്കാൻ അടുക്കളപ്പുറത്ത് വരുന്നതോർക്കും. അന്ന് പാലു വാങ്ങാൻ മൊന്തയും കൊണ്ട് പിന്നാമ്പുറത്ത് വരുന്ന ഒരു മെല്ലിച്ച പെറ്റിക്കോട്ടുകാരിയെ ഓർക്കും. അവൾക്ക് മാമ്പഴം എണ്ണിക്കൊടുക്കാതെ, മാമ്പഴക്കുട്ട മുന്നിലേക്ക് നീക്കി വച്ച് ഇഷ്ടം പോലെ എടുത്തോളാൻ പറയണം എന്നോർക്കും. അവളെന്റെ താര മാലയിലെ ലോക്കറ്റു കൂട്ടിൽ തിളങ്ങുന്ന ഗുരുവായൂരപ്പനെ കൗതുകത്തോടെ നോക്കുന്നതോർക്കും.

കാലം ഏതോ വഴിക്കൊക്കെ ഓടി ഓടി പോയി. ഞാൻ ഒരിക്കലും തൊഴുത്തു നിറയെ പശുക്കളുള്ള വീട്ടിലെ കോട്ടാ സാരിക്കാരി ആയില്ല. കൗതുകക്കണ്ണുള്ള പെൺകുട്ടികൾ ആരും എന്റെ പായൽ ചുമരുള്ള പിന്നാമ്പുറത്ത് പാലിന് കാത്തു നിന്നില്ല. ഔട്ട് ഓഫ് ഫാഷനായ ലോക്കറ്റുകളെ പ്രദർശനത്തിന് വച്ച് ഒരു ജ്യൂവലറിയും എന്റെ നൊസ്റ്റാൾജിയ ഉണർത്തിയില്ല. ഞാൻ മറന്നിട്ടും ഗുരുവായൂരപ്പൻ മറന്നില്ലെന്ന് തോന്നുന്നു. ഇന്ന് രാവിലെ ‘ചക്കപ്പഴ’ത്തിന്റ ലൊക്കേഷനിൽ വന്ന പാടേ ഇവിടുത്തെ അച്ഛമ്മ അകത്തെ മുറിയിൽ വിളിച്ചു കൊണ്ട് പോയി കൈയിൽ വച്ച് തന്നതാണിത്. നീല ചില്ലുപാളികൾക്കിടയിൽ ഗുരുവായൂരപ്പൻ. സ്വർണ്ണം കെട്ടി കഴുത്തിലിടാൻ പറഞ്ഞിട്ടുമുണ്ട്.
ചുവപ്പു മാറി നീലയായെങ്കിലും ഒരു കുഞ്ഞു സ്വപ്നം കാലദേശങ്ങൾ കടന്ന് തേടി വന്ന വിധമോർത്ത് അമ്പരന്നിരിപ്പാണ്. ഞാനൊന്നും അറിഞ്ഞില്ലേ എന്ന് മിണ്ടാതെ കറങ്ങുന്ന ഭൂമിയ്ക്കും, എന്നോ പറത്തി വിട്ട സ്വപ്നങ്ങളെ മറക്കാതെ തിരികെ കൊണ്ടു തന്ന് വിസ്മയിപ്പിക്കുന്ന ആകാശത്തിനും നന്ദി

Noora T Noora T :