നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് പരിഗണിക്കും.മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മുന്‍പ് അതിജീവിതയോട് പറഞ്ഞിരുന്നു. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് നിങ്ങള്‍ തന്നെയല്ലേയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി മറുപടിയായി ചോദിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോര്‍ന്നുവെന്നതിന്റെ കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ നീങ്ങിയത്. ദിലീപിനെതിരെ വധഗൂഢാലോചന കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ചില ഓഡിയോകള്‍ അടക്കം ബാലചന്ദ്ര കുമാര്‍ തെളിവായി പോലീസിന് കൈമാറിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമങ്ങള്‍ നടന്നു എന്ന് സൂചിപ്പിക്കുന്ന ഓഡിയോകള്‍ അടക്കം പുറത്ത് വന്നിരുന്നു. ഈ ഘട്ടത്തിലാണ് ഏപ്രിലില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്.ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യത്തില്‍ തുടരാം. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും തെളിവുകള്‍ നശിപ്പിക്കുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കുന്നതിന് വേണ്ടി വിചാരണ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷവും ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. 2017ലാണ് ദിലീപിനെ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. 85 ദിവസത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടപെടലുകള്‍ നടത്തി എന്നാണ് പ്രോസിക്യൂഷന്‍ വാദം.
ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും തെളിവുകള്‍ മായ്ച്ച് കളഞ്ഞുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണ് എന്നാണ് പ്രോസിക്യൂഷന്‍ വാദം. ബാലചന്ദ്ര കുമാര്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോ ക്ലിപ്പുകള്‍ ഏത് തിയ്യതിയിലാണ് എന്ന് കൃത്യമായി പറയാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ഓഡിയോ റെക്കോര്‍ഡ് ചെയ്ത തിയ്യതി പ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം പ്രോസിക്യൂഷന്‍ വാദങ്ങള്‍ കെട്ടിച്ചമച്ച കഥയാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിളള വാദിച്ചത്. കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിനുളള സമയ പരിധി രണ്ട് ആഴ്ചയ്ക്കകം പൂര്‍ത്തിയാവുകയാണ്.