ഇവിടെ നിന്ന് താനൊന്ന് പോയിത്തരുമോ എന്നായിരുന്നു ലാലിന്റെ വികാരം, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം എന്ന് പറഞ്ഞ് ഞാന്‍ കൈ കൊടുത്ത് തിരിച്ച് പോയി, സങ്കടവും അപമാനവും തോന്നി; മേജര്‍ രവി

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്ത സഹപ്രവര്‍ത്തകര്‍ ചുരുക്കമാണ്. നിമിഷ നേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവിനെ നിരവധി പേര്‍ പ്രശംസിച്ചിട്ടുണ്ട്.

നേര് എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാര്യമായ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊന്നും താരത്തിന് ലഭിച്ചിട്ടില്ല. എന്നാല്‍ നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിലൂടെ ആരാധകരുടെ നിരാശ മാറ്റിയിരിക്കുകയാണ് നടന്‍. മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുക്കെട്ട് പോലെ മേജര്‍ രവിമോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മിക്കതും ജനശ്രദ്ധ നേടിയിട്ടുണ്ട്. കുരുക്ഷേത്ര, കീര്‍ത്തിചക്ര തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്.

മോഹന്‍ലാലിന്റെ സുഹൃത്തുമാണ് മേജര്‍ രവി. അഭിമുഖങ്ങളിലെല്ലാം മോഹന്‍ലാലിനെ പ്രകീര്‍ത്തിച്ച് കൊണ്ട് മേജര്‍ രവി സംസാരിച്ചിട്ടുണ്ട്. കര്‍മ്മയോദ്ധയാണ് മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത അവസാനത്തെ സിനിമ. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് മേജര്‍ രവി. ആരാധകനായിരുന്ന താന്‍ അവിചാരിതമായാണ് മോഹന്‍ലാലുമായി സൗഹൃദത്തിലായതെന്ന് മേജര്‍ രവി പറയുന്നു.

പോര്‍ട്ട്‌ബ്ലെയറില്‍ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസറായി വര്‍ക്ക് ചെയ്യുന്ന സമയത്ത് എല്ലാ ദിവസവും എയര്‍പോര്‍ട്ടില്‍ പോകും. ഇങ്ങനെയൊരു ദിവസം മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന്‍ സുരേഷ് ബാലാജിയെ കണ്ടെന്ന് മേജര്‍ രവി പറയുന്നു. കാലാപാനി എന്ന സിനിമയുടെ ഷൂട്ട് അവിടെ നടക്കുന്നുമുണ്ട്. മേജര്‍ രവിയല്ലേ എന്ന് ചോദിച്ചു. ലാല്‍ സാറിന് നിങ്ങളെ കാണാന്‍ ആഗ്രഹമുണ്ടെന്നും സുരേഷ് ബാലാജി പറഞ്ഞു.

ലാല്‍ തന്നെ കാണാന്‍ ആഗ്രഹിച്ചതിന് കാരണം എന്തെന്നും ഇദ്ദേഹം പറഞ്ഞതായി മേജര്‍ രവി വ്യക്തമാക്കി. രാജീവ്ഗാന്ധി വധക്കേസിലെ ശിവരാസന്‍ ഗ്യാങിനെതിരെ ഓപ്പറേഷന്‍ ചെയ്തതില്‍ ഓപ്പറേഷന്‍ കമാന്‍ഡറായി സിബിഐയുടെ കൂടെ ഞാന്‍ ഉണ്ടായിരുന്നു എന്ന കാര്യം സുരേഷ് ബാലാജി ലാലിനോട് പറഞ്ഞിരുന്നു. അന്ന് ലാല്‍ ഭയങ്കരമായി ഇത് ഫോളോ ചെയ്യുന്ന ആളാണ്. രാജീവ് ഗാന്ധി വധക്കേസ് കഴിഞ്ഞ് ദിവസവും ലാല്‍ പേപ്പര്‍ വായിക്കും. അതില്‍ എന്റെ ഫോട്ടോഗ്രാഫും വലിയൊരു റിപ്പോര്‍ട്ടും വന്നിരുന്നു.

മലയാളിയാണ്, ഇയാളെ എവിടെയെങ്കിലും വെച്ച് കാണണമെന്ന് ലാല്‍ അന്ന് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ബാലാജി വ്യക്തമാക്കി. ഞാനും ലാലിന്റെ ഫാനാണെന്ന് ഞാന്‍ പറഞ്ഞു. ലൊക്കേഷനില്‍ വന്ന് അദ്ദേഹത്തെ കണ്ടൂടെ എന്ന് ചോദിച്ചു. വരാമെന്ന് ഞാനും. അന്ന് വൈകുന്നേരം ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ചു. കൂടെയിരുന്ന് സംസാരിക്കാമെന്ന് കരുതി അഞ്ച് മണിക്ക് തന്നെ അവിടെയെത്തി. മുഴുവന്‍ യൂണിറ്റും പാക്കപ്പ് ആയി അവിടെയുണ്ട്. സുരേഷ് ബാലാജിയെ കണ്ടു. ഇന്ന റൂമില്‍ ലാല്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ ഭയങ്കര എക്‌സൈറ്റ്‌മെന്റില്‍ അങ്ങോട്ടേക്ക് പോയി. റൂമിന്റെ വാതില്‍ തുറന്ന് കിടക്കുകയാണ്. ബെഡില്‍ ലാല്‍ ഇരിക്കുന്നുണ്ട്. വിദേശികള്‍ ഉള്‍പ്പെടെ ചിലര്‍ ആ റൂമില്‍ ഉണ്ട്. ഹായ് ലാല്‍ ഞാന്‍ രവിയെന്ന് പറഞ്ഞു. ലാല്‍ നോക്കി. എക്‌സൈറ്റ്‌മെന്റൊന്നും അവിടെ നിന്ന് ഇങ്ങോട്ട് കാണുന്നില്ല. അവിടെ വെച്ച് താന്‍ പരുങ്ങിപ്പോയെന്നും മേജര്‍ രവി തുറന്ന് പറഞ്ഞു.

താനൊന്ന് പോയിത്തരുമോ ഇവിടെ നിന്ന് എന്നായിരുന്നു ലാലിന്റെ വികാരം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം എന്ന് പറഞ്ഞ് ഞാന്‍ കൈ കൊടുത്ത് തിരിച്ച് പോയി. സങ്കടവും അപമാനവും തോന്നി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു, എന്നാല്‍ എന്റെയുള്ളില്‍ മേജര്‍ രവിയെന്ന ഹുങ്കാര്‍ മനുഷ്യന്‍ ഉണര്‍ന്നു. എന്നെ ഇവിടെ വിളിച്ച് വരുത്തിയ സുരേഷ് ബാലാജിക്ക് രണ്ട് കൊടുത്തിട്ടേ പോകുന്നുള്ളന്നെ കണ്ടപ്പോള്‍ എന്തോ പ്രശ്‌നം നടന്നിട്ടുണ്ടെന്ന് സുരേഷിന് മനസിലായി. ലാലിനെ വിളിച്ച് മേജര്‍ രവിയെ കണ്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ല, ഞാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ മോഹന്‍ലാലിന് തന്നെ മനസിലാകാഞ്ഞതായിരുന്നെന്ന് മേജര്‍ രവി ചൂണ്ടിക്കാട്ടി.

മോഹന്‍ലാല്‍ വന്ന് ഐഡി കാര്‍ഡ് നോക്കി ഇതും നിങ്ങളും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ എന്ന് ചോദിച്ചു. ലാല്‍ യഥാര്‍ത്ഥത്തില്‍ ചമ്മി. ഇനി കുറ്റം എന്റെ തലയിലാക്കണം. പക്ഷെ ഞാന്‍ കട്ടയ്ക്ക് നില്‍ക്കുകയാണ്. മേജര്‍ എന്ന് പറയാതെ രവി എന്ന് പറഞ്ഞാണ് ഞാന്‍ സ്വയം പരിചയപ്പെടുത്തിയത്. അതും തന്നെ മനസിലാക്കാത്തതിന് കാരണമായെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി. അന്ന് രാത്രി സംസാരങ്ങളും ആഘോഷങ്ങളുമായി. പന്ത്രണ്ടര മണിയായി. ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഈ മനുഷ്യന്‍ പുറകില്‍ കയറി ഇരുന്നു. ടൗണില്‍ കറങ്ങി വരാമെന്ന് പറഞ്ഞു. മറക്കാന്‍ പറ്റാത്ത നിമിഷങ്ങളാണതെന്നും മേജര്‍ രവി വ്യക്തമാക്കി.

Vijayasree Vijayasree :