സിനിമാ സെറ്റുകളിലെ ലഹരി പരിശോധനയെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ കുറ്റക്കാര്‍ക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മേജര്‍ രവി

മലയാള സിനിമ മേഖലയിലെ ലഹരി ഉപയോഗം യാഥാര്‍ഥ്യമാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. എന്നാല്‍ തനിക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടനായ ടിനി ടോം നടത്തിയ വെളിപ്പെടുത്തലില്‍ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മേജര്‍ രവി.

സിനിമാ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നതായാലും മേജര്‍ രവി വ്യക്തമാക്കി. എന്നാല്‍, കുറ്റക്കാര്‍ക്ക് നേരെ അന്വേഷണം എത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. വിഷയത്തില്‍ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിസഹായാവസ്ഥയിലാണ് നിര്‍മാതാക്കളുടെ തുറന്നു പറച്ചില്‍ നടക്കുന്നത്. നിശാന്തിനി ഐപിഎസിന് കൊച്ചിയുടെ ചുമതല ഉണ്ടായിരുന്ന സമയത്ത് ഒരു നിശാ ക്ലബ് റൈഡ് ചെയ്തിരുന്നു. പക്ഷെ, ആ വിഷയത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായില്ല. പല സമ്മര്ദങ്ങളില്‍പ്പെട്ട് ആ അന്വേഷണം എങ്ങും എത്തിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയത്തില്‍ രാഷ്രീയക്കാര്‍ ഇടപെടുന്നതും അവസാനിപ്പിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ് സംവിധാനത്തില്‍ പൂര്‍ണമായും ഈ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ എത്രത്തോളം സാധ്യതയുണ്ടന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ അസോസിയേഷനുകള്‍ക്ക് ഇടപെടുന്നതില്‍ പരിമിതിയുണ്ട്. നിര്‍മാതാക്കള്‍ക്ക് സമൂഹത്തോട് ബാധ്യത ഉണ്ടെകില്‍ ലഹരി ഉപയോഗത്തിന്റെ വിവരം അധികാരികളെ അറിയിക്കേണ്ടതാണ്.

പക്ഷെ, അവിടെയുണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്‌നം ഷൂട്ടിംഗ് മുടങ്ങാനുമെന്ന ഉള്ളതാണ്. ഇതാണ് നിര്‍മാതാക്കളെ പുറകോട്ട് വലിക്കുന്നത്. നിര്‍മാതാക്കള്‍ പരാതി കൊടുക്കാത്തതിന് കാരണം പ്രസ്തുത താരത്തിന്റെ തീയതി പിന്നീട് കിട്ടില്ല എന്ന് ഉള്ളത് കൊണ്ട് കൂടിയാണ് എന്നും മേജര്‍ രവി വ്യക്തമാക്കി.

ഷൂട്ടിംഗ് സെറ്റുകളില്‍ ഇപ്പോള്‍ എല്ലാര്‍ക്കും കാരവാന്‍ ഉണ്ട്. അതിനുള്ളില്‍ പോയി എന്ത് ചെയ്യുന്നു എന്ന് ആര്‍ക്കും അറിയില്ല. എന്തിനാണ് അത്തരക്കാര്‍ക്ക് മുകളില്‍ നിര്‍മ്മാതാക്കള്‍ പണം മുടക്കുന്നത്. ഇത്തരക്കാരെ ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാവണം. ലഹരി ഉപയോഗിക്കുന്നവരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താണം. അവരെ തന്നെ ഉപയോഗിച്ച് സിനിമ ചെയ്യുകയും ചെയ്യും എന്നിട്ട് കുറ്റം പറയും എന്നും അദ്ദേഹം വ്യക്തമാക്കി.

Vijayasree Vijayasree :