മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; അന്വേഷണം കൂടുതല്‍ പ്രമുഖരിലേയ്ക്ക്; ഹുമ ഖുറേഷിയ്ക്കും ഹിനാ ഖാനും നോട്ടീസ് അയച്ച് ഇഡി

മഹാദേവ് ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കൂടുതല്‍ ബോളിവുഡ് പ്രമുഖരിലേയ്ക്ക് കൂടി. നടന്‍ രണ്‍ബീര്‍ കപൂറിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള സമന്‍സ് അയച്ചതിന് പിന്നാലെയാണ് കൂടുതല്‍ താരപ്രമുഖരിലേക്ക് ഇ.ഡി. അന്വേഷണം വ്യാപിപ്പിക്കുന്നത്. അതേസമയം ഇ.ഡിക്ക് മുമ്പാകെ ഹാജരാകാന്‍ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് രണ്‍ബീര്‍.

നടനും അവതാരകനുമായ കപില്‍ ശര്‍മ, നടിമാരായ ഹുമ ഖുറേഷി, ഹിനാ ഖാന്‍ എന്നിവര്‍ക്കാണ് ഇ.ഡി. പുതുതായി സമന്‍സ് അയച്ചിരിക്കുന്നത്. ഇവരോട് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മഹാദേവ് ആപ്ലിക്കേഷന് പ്രചാരണം നല്‍കി എന്നതാണ് ഹുമയ്ക്കും ഹിനയ്ക്കും സമന്‍സ് അയക്കാന്‍ കാരണം. ആപ്ലിക്കേഷന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം യു.എ.ഇയില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തതാണ് കപില്‍ ശര്‍മയെ അന്വേഷണസംഘം വിളിപ്പിക്കാന്‍ കാരണം.

അതേസമയം മൂവരും ഇ.ഡി. നടപടിയോട് പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് രണ്‍ബീര്‍ കപൂര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചത്തെ
സമയം ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച അന്വേഷണോദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകണമെന്നായിരുന്നു രണ്‍ബീറിനോട് ആവശ്യപ്പെട്ടിരുന്നത്. മഹാദേവ് ആപ്പിന് പ്രചാരം നല്‍കുകയും ഇതിന് ആപ്പ് പ്രൊമോട്ടര്‍മാരില്‍ നിന്ന് പണം സ്വീകരിക്കുകയും ചെയ്തു എന്നതാണ് രണ്‍ബീറിനെ ഇ.ഡിയുടെ സംശയമുനയിലാക്കിയത്.

അനധികൃത വാതുവെപ്പു വെബ്‌സൈറ്റുകള്‍ സജ്ജീകരിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ സഹായിക്കുകയാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷന്‍. കഴിഞ്ഞ മാസമാണ് ഇ.ഡി. മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിങ് കേസുമായി ബന്ധപ്പെട്ട് 417 കോടി രൂപ മൂല്യമുള്ള വസ്തുവകകള്‍ പിടിച്ചെടുത്തത്. ഛത്തീസ്?ഗഢിലെ ഭിലായില്‍നിന്നുള്ളവരാണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷന്റെ പ്രൊമോട്ടര്‍മാര്‍.

Vijayasree Vijayasree :