അമല പോളിന്റെ പരാതി; നടിയുടെ മുന്‍ പങ്കാളി ഭവിന്ദര്‍ സിങ്ങിന്റെ ജാമ്യം റദ്ദാക്കി മദ്രാസ് ഹൈക്കോടതി

വഞ്ചനക്കേസില്‍ നടി അമല പോളിന്റെ മുന്‍ പങ്കാളി ഭവിന്ദര്‍ സിങ്ങിന് അനുവദിച്ച ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അമല പോളിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്റെ ഉത്തരവ്.

ഭവിന്ദര്‍ സിങ്ങും കുടുംബവും തന്റെ പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീ ഡിപ്പിച്ചെന്നും കാണിച്ച് അമല പോള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഭവിന്ദര്‍ സിങ്ങിനെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തിരുന്നു.

തങ്ങള്‍ ഒരുമിച്ചുകഴിഞ്ഞിരുന്ന കാലത്ത് അടുപ്പം മുതലെടുത്താണ് വഞ്ചിച്ചതെന്നായിരുന്നു പരാതി. എന്നാല്‍, വിഴുപുരത്തെ മജിസ്‌ട്രേറ്റ് കോടതി ഭവിന്ദറിന് ജാമ്യമനുവദിച്ചു. അതിനെ ചോദ്യംചെയ്ത് അമല പോള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചതെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആദ്യഭര്‍ത്താവ് എ.എല്‍. വിജയുമായി പിരിഞ്ഞശേഷമാണ് അമല പോള്‍ ഭവിന്ദറുമായി അടുത്തത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.

Vijayasree Vijayasree :