കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ മദ്ധ്യേ വലിയ അപകടം മുന്നിൽ കണ്ടെന്നും രക്ഷപ്പെട്ടത് തലനാരിഴ്‌ക്കാണെന്നും മാധവ് പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് കൊണ്ടായിരുന്നു മാധവിന്റെ വാക്കുകൾ.
കേരളത്തിലെ ജനങ്ങൾ പൊതുവായി നേരിടുന്ന അവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് സ്ഥിരം അനുഭവമായിരിക്കണം. കലൂരിൽ വച്ച് നടന്ന ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു.
അടുത്തിടെ ഞാനും ജ്യേഷ്ഠൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്നു. രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന റോഡായിരുന്നു അത്. അവിടെയാണ് അർദ്ധരാത്രി രണ്ട് ബസുകൾ മത്സരയോട്ടം നടത്തുന്നത്. അവരുടെ മത്സരയോട്ടം കാരണം ഞങ്ങളുടെ കാർ റോഡരികിലേക്ക് ഒതുക്കേണ്ടി വന്നു. കാർ മരത്തിൽ ഇടിച്ചു കയറാതെ സെന്റീമീറ്ററുകളുടെ വ്യത്യാസത്തിൽ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
കെഎസ്‌ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്, ഇതാണ് എൻറെ നിർദേശം. അല്ലാത്തപക്ഷം ഇത്തരത്തിൽ ഒരനുഭവം വീണ്ടും ഉണ്ടായാൽ ആ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകേണ്ടതാണ് എന്നുമാണ് മാധവ് കുറിച്ചിരിക്കുന്നത്.