കടുത്ത ഭീഷണിയും സമ്മര്‍ദ്ദവും; ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം റദ്ദ് ചെയ്ത് ലുലു മാള്‍ തിയേറ്റര്‍

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ ദ കേരള സ്റ്റോറി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ കടുത്ത ഭീഷണിയെ തുടര്‍ന്ന് ലുലു മാള്‍ തിയേറ്ററുകളില്‍ തീരുമാനിച്ച ദി കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം റദ്ദ് ചെയ്തിരിക്കുകയാണ്. ലുലു മാള്‍ തിയേറ്ററില്‍ ഇതാദ്യമാണ് ഒരു സിനിമയ്ക്ക് തിയേറ്റര്‍ നല്‍കിയ ശേഷം റദ്ദ് ചെയ്യുന്നത്. സംഭവത്തില്‍ ലുലു അധികാരികള്‍ പ്രതികരിച്ചിട്ടില്ല.

തിരുവനന്തപുരത്തേയും കൊച്ചിയിലേയും പിവിആര്‍ ലുലു തിയേറ്ററുകളാണ് ബുക്കിംഗ് ആരംഭിച്ച ശേഷം പിന്‍മാറുന്നത്. ഡല്‍ഹി ആസ്ഥാനമായുള്ള പിവിആര്‍ ഗ്രൂപ്പാണ് ലുലുമാളിലെ സിനിമ തിയേറ്ററുകളുടെ നടത്തിപ്പുകാര്‍. 179 കേന്ദ്രങ്ങളില്‍ തിയേറ്ററുകളുള്ള പിവിആര്‍ ഗ്രൂപ്പിന്റെ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ തീയേറ്ററുകളില്‍ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കേരളത്തില്‍ ആദ്യ ആഴ്ച 21 തിയേറ്ററുകളില്‍ സിനിമ ഇന്ന് പ്രദര്‍ശിപ്പിക്കും. ദി കേരള സ്‌റ്റോറി കൊച്ചിയില്‍ പ്രദര്‍ശിപ്പിരുന്നു. ക്ഷണിക്കപ്പെട്ട 100 പേര്‍ക്കായി പ്രദര്‍ശനം നടത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൊച്ചിയില്‍ പ്രിവ്യൂ ഷോ ഒരുക്കിയതെന്നാണ് തിയേറ്റര്‍ അധികൃതര്‍ പറയുന്നത്.

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ രണ്ട് മണിക്കൂര്‍ പത്തൊമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗമാണ് തിയറ്ററുകളില്‍ എത്തുന്നത്. സിനിമയുടെ പ്രദര്‍ശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതം പ്രകടിപ്പിച്ചിരുന്നു.

Vijayasree Vijayasree :