ഫിയോകിന്റെ സമരത്തിനിടയിലും ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ റിലീസിന് മാറ്റമില്ല; ലിസ്റ്റിന്‍ സ്റ്റീഫന്‍

ഫിയോക് പ്രഖ്യാപിച്ച സമരത്തിനെതിരെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സമരത്തിനിടയിലും ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ റിലീസിന് മാറ്റമില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആരോപിച്ചു. ഈ സമരത്തോട് ഫിയോക്കിന് അകത്തുള്ളവര്‍ക്ക് തന്നെ എതിര്‍പ്പുണ്ട് എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.

ഫെബ്രുവരി 23 മുതലാണ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി തിയേറ്ററുടമകള്‍ സമരം ആരംഭിച്ചത്. ഈ സമരത്തെ കുറിച്ച് ഒരു മാധ്യമത്തിലൂടെയാണ് അറിഞ്ഞതെന്ന് ലിസ്റ്റിന്‍ മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നാല് സിനിമകള്‍ ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇനി മുതല്‍ റിലീസ് ചെയ്യില്ലെന്ന് പറയുന്നത്.

അഥവാ റിലീസ് പ്ലാന്‍ ചെയ്താലും നടക്കാത്ത സാഹചര്യമാണ്. കേരളത്തിലെ മുഴുവന്‍ സ്‌ക്രീനും ഹൗസ്ഫുള്‍ ഷോകളോടെ സിനിമകള്‍ ഓടിക്കൊണ്ടിരിക്കുകയാണ്. 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിക്ക് നല്‍കാവു എന്ന ആവശ്യം സാധ്യമല്ല. ഫിലിം ചേംബറില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഫിയോക്കിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ഒരുക്കമല്ല.

ഫിയോക്കിന്റെ ചെയര്‍മാന്‍ ദിലീപാണ്. അദ്ദേഹമാണ് ഏഴാം തിയതി അദ്ദേഹത്തിന്റെ ചിത്രത്തിന്റെ റിലീസ് വച്ചിരിക്കുന്നത്. ഫിയോക് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നും പറയുന്നു. അതില്‍ തന്നെ അവ്യക്തതയുണ്ട്. ഇക്കാര്യം അവര്‍ പരിഹരിക്കും എന്നാണ് കരുതുന്നത് എന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. അതേസമയം, ദിലീപ് ചിത്രം ‘തങ്കമണി’യുടെ റിലീസ് മാര്‍ച്ച് 7ന് ആണ് പ്രഖ്യാപിച്ചിരുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം നിര്‍ത്തില്ല എന്ന തീരുമാനത്തിലാണ് ഫിയോക്. അങ്ങനെയാണെങ്കില്‍ തങ്കമണി എന്ന ചിത്രത്തിന്റെ റിലീസും മാറ്റി വച്ചേക്കാം.

സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് ഫിയോക് പറയുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പേരില്‍ കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റും അനുബന്ധ ചട്ടങ്ങളും ബാധ്യതയാവുകയാണ്. ഏത് പ്രൊജക്റ്റര്‍ വേണമെന്നത് തീരുമാനിക്കേണ്ടത് അതത് തിയറ്റര്‍ ഉടമകളാണ്. പ്രൊജക്റ്ററിന്റെ വില ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.

42 ദിവസം തിയറ്റര്‍ പ്രദര്‍ശനം കഴിഞ്ഞിട്ടേ സിനിമകള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന നിബന്ധന ലംഘിക്കപ്പെടുകയാണ്. പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷനും പ്രോജക്റ്റര്‍ നിബനധനകളും മള്‍ട്ടിപ്ലെക്‌സുകള്‍ക്ക് ബാധകമല്ലെന്നും ഫിയോക് കുറ്റപ്പെടുത്തുന്നു. അതേസമയം മലയാള സിനിമകള്‍ ഈ വാരം മുതല്‍ റിലീസ് ചെയ്യില്ലെന്ന ഫിയോകിന്റെ തീരുമാനത്തെ എതിര്‍ത്ത് നിര്‍മ്മാതാക്കളും വിതരണക്കാരും നേരത്തെ രംഗത്തെത്തിയിരുന്നു.

ഫെബ്രുവരി 22 ന് തിയറ്ററുകളില്‍ എത്തേണ്ട മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെയും തുടര്‍ന്നെത്തുന്ന മറ്റ് മലയാള ചിത്രങ്ങളുടെയും റിലീസ് തടസപ്പെടില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

‘ഞങ്ങളോട് എന്നും ഊഷ്മള ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ തിയറ്ററുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശിപ്പിക്കുമെന്ന് കരാറിലേര്‍പ്പെട്ടുകൊണ്ട് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ആ തിയറ്ററുകളുമായി തുടര്‍ന്നും ഞങ്ങള്‍ സഹകരിക്കുമെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഈ ചിത്രം പ്രദര്‍ശിപ്പിക്കാത്ത തിയറ്ററുകളുമായി തുടര്‍ സഹകരണം വേണ്ടതില്ലെന്നാണ് ഞങ്ങളുടെ തീരുമാനം’, എന്നായിരുന്നു അന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്.

തിയറ്ററുകളൊന്നും സമരത്തിലല്ല. ഇന്നലെ റിലീസായ സിനിമ അടക്കം തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. എല്ലാ തിയറ്ററിലും സിനിമ റിലീസ് ചെയ്യാന്‍ തരണം. അതില്‍ പക്ഷപാതം പാടില്ല. ഈ ആവശ്യം ആണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. ഇത് സമരം എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഞങ്ങള്‍ കാരണം ഒരു സിനിമയുടെയും റിലീസ് മാറ്റില്ല. ഇവിടെ ഒരു തിയറ്ററും അടക്കില്ല. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്ന സിനിമയുടെ പ്രദര്‍ശന തീയതി മാറ്റിയതിന് കാരണം എന്താണെന്ന് അതിന്റെ നിര്‍മാതാവിനോടാണ് ചോദിക്കേണ്ടത് എന്നായിരുന്നു ഫിയോകിന്റെ പ്രസിഡന്റ് ്‌കെ വിജയകുമാറിന്റെ പ്രതികരണം.

Vijayasree Vijayasree :