ഫിയോക്കിന്റെ നിലപാടിനൊപ്പം ചേരണോ വേണ്ടയോ എന്നത് ജനറല്‍ ബോഡി യോഗത്തിന് ശേഷം തീരുമാനിക്കും; ലിബര്‍ട്ടി ബഷീര്‍

തീയേറ്ററുകളില്‍ പുതിയ റിലീസ് അനുവദിക്കില്ലെന്ന ഫിയോക്കിന്റെ നിലപാടിനൊപ്പം ചേരണോ വേണ്ടയോ എന്നത് ജനറല്‍ ബോഡി യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

അടിയന്തര ജനറല്‍ ബോഡി യോഗം ചേരുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായത്തിന് അനുസരിച്ചായിരിക്കും പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുന്നത് എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

നിലവില്‍ പുതിയ ചിത്രങ്ങള്‍ എല്ലാം നല്ല കളക്ഷനുകള്‍ നേടുന്നുണ്ടെന്നും ഏറെ പ്രതീക്ഷകള്‍ ഉള്ള ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങി നില്‍ക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഫെബ്രുവരി 22 മുതല്‍ പുതിയ റിലീസുകള്‍ അനുവദിക്കേണ്ടെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് തീരുമാനിച്ചത്. സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് അതിവേഗം ഒടിടി പ്ലാറ്റുഫോമുകളില്‍ വരുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തീയേറ്റര്‍ ഉടമകള്‍ ചൂണ്ടിക്കാണിക്കുന്നത്. ബുധനാഴ്ചയ്ക്കുള്ളില്‍ ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 22 മുതല്‍ സമരം ആരംഭിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്

അതേസമയം ഫിയോക്കിന്റെ സമരം നിഴല്‍ യുദ്ധമാണെന്നാണ് നിര്‍മാതാക്കളുടെ നിലപാട് തീയേറ്ററുകളില്‍ അത്യാവശ്യം ആളുകള്‍ കയറുന്ന സമയത്ത് ഫിയോക്ക് പ്രഖ്യാപിച്ച ഈ സമരം അനാവശ്യമാണെന്നും ഇത് അവര്‍ അവരോടു തന്നെ നടത്തുന്ന നിഴല്‍ യുദ്ധമാണെന്നും നിര്‍മ്മാതാവും സംവിധായകനുമായ അനില്‍ തോമസ് പറഞ്ഞു. തന്റെ സിനിമയായ ‘ഇതുവരെ’ മാര്‍ച്ച് ഒന്നിന് തന്നെ റിലീസ് ചെയ്യുമെന്നും അനില്‍ തോമസ് വ്യക്തമാക്കി.

Vijayasree Vijayasree :