ഒരു കടയില്‍ കയറിയതിന് അവിടുന്ന് എന്നെ ചീത്തവിളിച്ച് ആട്ടി പുറത്താക്കി; ഏറ്റവും കൂടുതല്‍ മേക്കപ്പ് ഇട്ടത് കൊണ്ടാണ് ചീത്തകേള്‍ക്കേണ്ടി വന്നതെന്ന് ലെന

നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്‌ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്നാണ് അവ വൈറലായി മാറാറുള്ളതും. ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയില്‍ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്ന് ലെന പലപ്പോഴും പറഞ്ഞിട്ടുണ്ട്.

കരിയറില്‍ 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ലെന. സ്‌നേഹം എന്ന ചിത്രത്തിലൂടെയായിരുന്നു ലെന കരിയര്‍ ആരംഭിച്ചത്. 25 വര്‍ഷം പിന്നിടുമ്പോള്‍ ആ യാത്ര എന്നാലും എന്റളിയാ എന്ന സിനിമയിലെത്തി നില്‍ക്കുകയാണ്. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്ന് കഥാപാത്രങ്ങളെ പറ്റി നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് രസകരമായ ചില വെളിപ്പെടുത്തലുകള്‍ നടി നടത്തിയത്.

ഇത്രയും വര്‍ഷം അഭിനയിച്ചതില്‍ ലെനയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മൂന്ന് കഥാപാത്രം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഏതെടുക്കും എന്നാണ് അവതാരകന്‍ നടിയോട് ചോദിച്ചത്. അവസാനം വന്ന മൂന്ന് സിനിമകളാണെന്ന് നടി പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയതിന്റെ പേരില്‍ തന്നെ ഒരു കടയില്‍ നിന്ന് ചീത്തവിളിച്ച് പുറത്താക്കിയ അനുഭവവും നടി പങ്കുവെച്ചത്. ഏറ്റവും കൂടുതല്‍ മേക്കപ്പ് ഇട്ടത് കൊണ്ടാണ് ചീത്തകേള്‍ക്കേണ്ടി വന്നതെന്നാണ് നടി പറഞ്ഞത്.

’25 വര്‍ഷത്തിനുള്ളില്‍ ഞാന്‍ ചെയ്ത സിനിമകളില്‍ പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നതാണ്. ഞാന്‍ ചെയ്ത അമ്മ വേഷങ്ങളെ പറ്റിയൊക്കെയാണ് പലരും പറഞ്ഞിട്ടുള്ളത്. എന്നാല്‍ അവസാനം ചെയ്ത മൂന്ന് സിനിമകളിലെ വേഷങ്ങളാണ് ഏറ്റവും മനോഹരമായി തനിക്ക് തോന്നിയതെന്നാണ് ലെന പറയുന്നത്. ഇപ്പോള്‍ തിയറ്ററുകളില്‍ ഓടുന്ന എന്നാലും എന്റളിയ എന്ന സിനിമയിലെ സുലു എന്ന കഥാപാത്രം എനിക്കേറ്റവും പ്രിയപ്പെട്ടതാണ്.

വനിതയിലെ വനിത എന്ന റോളും ഫേവറൈറ്റാണ്. ഒരു മേക്കപ്പ് പോലുമില്ലാതെ അഭിനയിച്ച ചിത്രമാണത്. ആ കഥാപാത്രത്തിന് മേക്കപ്പ് ഇടാന്‍ പോലും പറ്റില്ല. അത്രയും റിയലിസ്റ്റിക്കാണ്. പിന്നെ ഒരുപാട് മേക്കപ്പ് ഇട്ട് അഭിനയിച്ച മറ്റൊരു ചിത്രമാണ് ആര്‍ട്ടിക്കിള്‍ 21. അതിലെനിക്ക് ആക്രിപ്പെറുക്കുന്ന സ്ത്രീയുടെ കഥാപാത്രമാണ്. ഭയങ്കര വേറിട്ടൊരു മേക്കോവറാണ് ആ ചിത്രത്തിലുണ്ടായിരുന്നത്. അഭിനയിക്കുകയാണെന്ന് പോലും ആരും തിരിച്ചറിയാതെയാണ് അതിന്റെ ഷൂട്ടിങ് നടത്തിയത്.

കൊച്ചി ബ്രോഡ്‌വേ യിലും ആ സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നു. വളരെ ഫ്രീയായിട്ടാണ് അത് ഷൂട്ട് ചെയ്തത്. ആരും തിരിഞ്ഞ് നോക്കിയത് പോലുമില്ല. മാത്രമല്ല ഒരു കടയില്‍ കയറിയതിന് അവിടുന്ന് എന്നെ ആട്ടി പുറത്താക്കുകയും ചെയ്തു. അവര്‍ ചീത്ത വിളിച്ചിരുന്നു. അതൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. ആ സമയത്തൊക്കെ ക്യാമറ മറച്ച് വെച്ചിട്ടാണ് ചിത്രീകരിച്ചിരുന്നത്. ഗെറ്റപ്പിന് അത്രയും മാറ്റം വരുത്തിയിരുന്നു. മേക്കപ്പ്മാന്‍ റഷീദിന് സ്‌റ്റേറ്റ് അവാര്‍ഡും ലഭിച്ചതായി ലെന വ്യക്തമാക്കുന്നു.

നിരവധി സിനിമകളാണ് ഇനി ലെനയുടേതായി വരാനിരിക്കുന്നത്. ആട് ജീവിതം എന്ന ചിത്രത്തില്‍ ആയിഷ എന്ന കഥാപാത്രത്തെ നടി അവതരിപ്പിക്കുന്നുണ്ട്. മറ്റൊരു ചിത്രം ഖല്‍ബാണ്. ഇതും 2023 ല്‍ റിലീസ് ചെയ്യുമെന്നാണ് വിചാരിക്കുന്നത്. ഇതിന് പുറമേ നിരവധി ചെറുതും വലുതുമായ സിനിമകളാണ് ലെനയുടേതായി വരാനിരിക്കുന്നത്.

അതേസമയം, അടുത്തിടെ മോഹന്‍ലാല്‍ തനിക്ക് നല്‍കിയ സ്‌പെഷ്യല്‍ ടിപ്പിനെ കുറിച്ചും ലെന പറഞ്ഞിരുന്നു. സ്പിരിറ്റ് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ്. രഞ്ജിത്തേട്ടാണ് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും. അതുകൊണ്ട് തന്നെ സ്‌പോട്ടില്‍ സീനൊക്കെ തിരുത്തും. ചിത്രത്തിലെ പോലീസ് സ്‌റ്റേഷന്‍ സീനില്‍ എനിക്ക് നീളന്‍ ഡയലോഗാണ്. പറയുന്നത് ലാലേട്ടനോടും. അദ്ദേഹം എന്റെ മുന്നില്‍ കൈ കെട്ടി നില്‍ക്കുകയാണ്. ഞാന്‍ ഒന്നര പേജ് ഡയലോഗ് പറയണം.

തിരക്കഥ കൈയ്യില്‍ കിട്ടിയതോടെ ടെന്‍ഷനായി. പഠിക്കാന്‍ അരമണിക്കൂര്‍ പോലുമില്ല. ലാലേട്ടനെ പോലൊരു സൂപ്പര്‍ സ്റ്റാറോട് വെല്ലുവിളിക്കുന്നത് പോലെ ഇത്ര നീളന്‍ ഡയലോഗ് പറയുക എന്നാല്‍ ഒരു അഭിനേതാവിനെ സംബന്ധിച്ച് ഉള്ളില്‍ ചങ്കു പിടയ്ക്കും. 2013 ലാണ് അതിനാല്‍ എനിക്കത്ര എക്‌സ്പീരിയന്‍സുമായിട്ടില്ല. ഞാനാകെ ടെന്‍ഷനടിച്ച് നടക്കുകയാണ്.

ലെറ്റപ്പ് തീരുമ്പോഴേക്കും ഡയലോഗ് പഠിക്കണം. ചെയറില്‍ ഇരുന്നും നിന്നുമൊക്കെ പറയാനുണ്ട്. എങ്ങനെ പഠിക്കണമെന്ന് അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. ലാലേട്ടന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം എന്നെ നോക്കിയ ശേഷം ഹലോ എന്താണ് ഈ കാണിക്കുന്നത്, എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു. ഒന്നര പേജ് ഡയലോഗുണ്ട്, ഞാനോര്‍ത്ത് ലാലേട്ടനായിരിക്കും ഡയലോഗ് ഇത് ഫുള്‍ എനിക്കാണല്ലോ എന്ന് ഞാന്‍ പറഞ്ഞു.

ടെന്‍ഷന്‍ അടിക്കണ്ട, ഇത് എങ്ങനെയാണ് പഠിക്കുന്നത് എന്ന് ചോദിച്ചു. ഞാന്‍ സ്‌കൂളില്‍ ഹിസ്റ്ററി പരീക്ഷയ്ക്ക് പഠിക്കുന്നത് പോലെ കാണാപാഠം പഠിക്കുകയാണെന്ന് പറഞ്ഞു. ആ ഇത് ഇങ്ങനെയല്ല പഠിക്കേണ്ടത് എന്ന് പറഞ്ഞ ശേഷം ഡയലോഗ് പഠിക്കേണ്ട രീതി എങ്ങനെയാണെന്ന് പറഞ്ഞു തന്നു. ആ ടെക്‌നിക്ക് ഞാന്‍ പറഞ്ഞു തരില്ല. അത് ട്രേഡ് സീക്രട്ടാണ്. അതെന്റെ ജീവിതവും കരിയറും മാറ്റിമറിച്ചുവെന്നാണ് ലെന പറയുന്നത്.

Vijayasree Vijayasree :