ക്യാമറാമാനായി രാജീവ് രവി വേണ്ടന്ന് തീരുമാനിച്ചു;ആ ചതി ചെയ്തത് ദിലീപാണെന്ന് കരുതി ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായി,അന്നത്തെ ആ സംഭവങ്ങളെക്കുറിച്ച് ലാൽ ജോസ്!

ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് .എന്നാൽ ചാന്തുപൊട്ടിൽ രാജീവ് രവിയെയാണ് ക്യാമറാമാനായി നിശ്ചയിച്ചതെന്നും എന്നാൽ പിന്നീട് അദ്ദേഹത്തെ മാറ്റിയതാണെന്നും സംവിധായകന്‍ ലാല്‍ ജോസ് തുറന്നു പറയുന്നു.അത് സംഭവിച്ചത് ചെറിയൊരു തെറ്റിദ്ധാരണയുടെ പേരിലാണെന്നും ലാൽ ജോസ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലാല്‍ജോസിന്റെ വാക്കുകള്‍

രാജീവ് രവിയായിരുന്നു എന്റെ രസികന്‍ എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍. നിര്‍ഭാഗ്യവശാല്‍ ആ ചിത്രത്തിന് കുറെ പ്രശ്നങ്ങള്‍ ഉണ്ടായി. ലാബിലെ പ്രശ്നങ്ങള്‍ കാരണം ചിത്രത്തിന്റെ തിയേറ്റര്‍ പ്രിന്റ് ഇരുണ്ട് പോയി. സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടപ്പോള്‍ അത് ക്യാമറയുടെ പ്രശ്നങ്ങള്‍ കാരണമാണെന്ന തെറ്റായ വാര്‍ത്ത അന്ന് ഇന്‍ഡസ്ട്രിയില്‍ പരന്നു. അതിന് തൊട്ടുമുന്‍പ് പുറത്തിറങ്ങിയ കളര്‍ഫുള്‍ചിത്രമായ മീശമാധവനുമായാണ് ആ ചിത്രത്തെ താരതമ്യം ചെയ്തത്.

ഇന്നാണ് രസികന്‍ പുറത്തിറങ്ങിയതെങ്കില്‍ അതൊരു ന്യൂജനറേഷന്‍ ചിത്രമായേനേ. അതിന്റെ പരാജയം രാജീവ് രവിയുടെ തലയിലാണ് വന്നത്. അങ്ങനെ അടുത്ത ചിത്രമായ ചാന്ത് പൊട്ട് ആര് ചെയ്യും എന്ന ചര്‍ച്ചയില്‍ രാജീവ് രവി വേണ്ടെന്ന് നിര്‍മാതാവില്‍നിന്ന് ശക്തമായ എതിരഭിപ്രായം ഉണ്ടായി. അങ്ങനെ രാജീവിനെമാറ്റി അഴകപ്പനെ വിളിച്ചു. അതിന്റെ പേരില്‍ രാജീവിന് ദിലീപിനോട് പിണക്കമുണ്ടായി. ദിലീപ് പറഞ്ഞാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് രാജീവ് വിചാരിച്ചത്. അതിന്റെ പേരില്‍ ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. അതിന്റെ സത്യം ഞാന്‍പോലും അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. രാജീവിനെ ക്യാമറാമാനാക്കി ഒരുഹിറ്റ് ചിത്രമുണ്ടാക്കണമെന്ന് അന്ന് ഞാന്‍ മനസ്സില്‍ കുറിച്ചതായിരുന്നു. അങ്ങനെയാണ് ക്ലാസ്മേറ്റ്സിന്റെ ഛായാഗ്രാഹകനായി രാജീവ് എത്തുന്നത്.

lal jose about chandupottu film

Vyshnavi Raj Raj :