“ആ കുട്ടി നിലവിളിച്ചുകൊണ്ട് വന്നു പറഞ്ഞ കാര്യങ്ങളെ എനിക്കറിയൂ ; ദിലീപ് എന്നും എന്റെ നല്ല സുഹൃത്താണ്” – ലാൽ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞിട്ട് ഒരു വര്ഷം പിന്നിട്ടിരിക്കുകയാണ്. ഒട്ടേറെ സംഭവ വികാസങ്ങൾ ഇതിനിടെ ഉണ്ടായി. കുറ്റാരോപിതനായ ദിലീപ് , മൂന്നു മാസമാണ് ജയിൽ ശിക്ഷ അനുഭവിച്ചത്. ആക്രമിക്കപ്പെട്ട ദിവസം നടി ഓടിയെത്തിയത് നടൻ ലാലിൻറെ വീട്ടിലേക്കാണ്. ലാലിന്റെ സഹായത്തോടെയാണ് അവർ പോലീസിനെ സമീപിച്ചതും. എന്നാൽ താൻ ഈ കേസിലൊരുപാട് തെറ്റിദ്ധരിക്കപ്പെട്ടതായി ലാൽ പറയുന്നു.
‘അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാധ്യമങ്ങള്‍ അതിനെ വക്രീകരിച്ചു മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ദിലീപ് ഇത് ചെയ്‌തെന്നോ ഇല്ലെന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കറിയാവുന്നത് ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി വീട്ടിലേക്ക് കയറി വന്നു പറഞ്ഞ സംഭവങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ അപ്പോള്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടര്‍ന്ന് നടന്ന നിലവാരശൂന്യമായ ചര്‍ച്ചകളിലൊന്നും എനിക്ക് പങ്കില്ല.’ലാല്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ കാറില്‍ വച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെടുന്നത്. ലാലിന്റെ മകന്‍ ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ 2-വിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം.
lal about actress attack case