പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ലക്ഷ്മി അവതാരികയായ പരിപാടിക്ക് ഒട്ടേറെ പ്രേക്ഷകരാണുണ്ടായിരുന്നത്. യുട്യൂബിൽ വ്‌ലോഗറായും ലക്ഷ്മി നായർ ഇപ്പോൾ സജീവമാണ്. ലക്ഷ്മി നായർ പങ്കുവെയ്ക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഓരോ വീഡിയോയ്ക്കുമുള്ളത്.
സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ അടക്കം പങ്കുവെക്കാറുള്ള ലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. പെൺകുട്ടികളുടെ വിവാഹമായിരുന്നു വിഷയം. വിവാഹം ജീവിതത്തിന്റെ അവസാന വാക്കാണോ? കല്യാണം കഴിച്ചത് അബദ്ധമായോ? എന്ന ക്യാപ്ഷനോടെയാണ് ലക്ഷ്മി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
റിലേഷൻഷിപ്പുകൾ ടോക്സിക്കാണെന്ന് തോന്നിയാൽ അതിൽ നിന്നും പിന്മാറാൻ ധൈര്യം കാണിക്കണം. പണ്ടത്തെ കാലത്ത് കല്യാണം മസ്റ്റായിട്ടുള്ള ഒരു കാര്യമായിരുന്നു. പെൺകുട്ടിക്ക് പതിനെട്ട് വയസ് കഴിയുമ്പോൾ മുതൽ കല്യാണം ആയില്ലേയെന്ന ചോദ്യം അച്ഛനമ്മമാരോട് ആളുകൾ ചോദിച്ച് തുടങ്ങും. 21 വയസിലൊക്കെയാണ് വിവാഹം നടക്കുന്നതെങ്കിൽ വളരെ താമസിച്ച് വിവാഹം നടന്നുവെന്ന തരത്തിലാണ് കാണുന്നത്.
ഇത്തരത്തിൽ ചെറിയ പ്രായത്തിൽ വിവാഹിതരായ ഒരുപാടുപേർ നമ്മുടെ ചുറ്റിലുമുണ്ട്. കല്യാണം കഴിച്ചത് ഒരു അബദ്ധമായിപ്പോയിയെന്ന് തോന്നുന്ന ഒരുപാട് പേരുണ്ടാവും. ആ കാലത്ത് അങ്ങനെയായിരുന്നു രീതികൾ. ഇപ്പോഴത്തെ കുട്ടികൾക്ക് അങ്ങനെയല്ല. കല്യാണത്തെക്കുറിച്ച് പറയുമ്പോൾ പഠനത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമൊക്കെയാണ് അവർ പറയാറുള്ളത്. എന്റെ മകളുടെ കല്യാണം 25ആം വയസിലായിരുന്നു നടത്തിയത്.
എന്റെ കല്യാണം 22ആം വയസിലായിരുന്നു. കല്യാണക്കാര്യം പറയുമ്പോൾ കരിയറിനെക്കുറിച്ചാണ് പലരും പറയുന്നത്. ജോലി അതുകഴിഞ്ഞ് വേണം എന്നുണ്ടെങ്കിൽ നോക്കാമെന്ന് പറയും. കുറേ പാരന്റ്സിനൊക്കെ ഫ്രസ്‌ട്രേഷനുണ്ട്. അവർക്കൊരു അങ്കലാപ്പാണ്. പഴയ ചിന്താഗതി തന്നെയാണ് മിക്കവർക്കും. ഒരാളുടെ കയ്യിലേക്ക് മകളെ പിടിച്ച് ഏൽപ്പിച്ചാലേ സമാധാനമാവുള്ളൂ.
ഞങ്ങളുടെ കാലം കഴിഞ്ഞാലും മകൾ സുരക്ഷിതയായിരിക്കണം എന്ന ചിന്തയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള ചിന്തകൾക്കൊന്നും ഇന്ന് വലിയ പ്രസക്തിയില്ല. അങ്ങനെ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചിട്ട് എന്ത് മാത്രം ട്രാജഡികളാണ് നടക്കുന്നത്. പല സംഭവങ്ങളും കേൾക്കുമ്പോൾ എന്തിനാണ് കല്യാണം കഴിപ്പിക്കുന്നതെന്ന് വരെ ചിന്തിച്ച് പോവും. കല്യാണത്തെക്കുറിച്ചുള്ള ചിന്താഗതികൾ മാത്രമല്ല ജോലിയുടെ കാര്യത്തിലും കുട്ടികളെ വളർത്തുന്ന കാര്യത്തിലുമെല്ലാം മാറ്റങ്ങളുണ്ട്.
വിവാഹ ശേഷവും ഹാപ്പിയായി ഇന്റിപെന്റായി ജീവിക്കുന്നവരുമുണ്ട്. സിംഗിളായിട്ട് ഫ്രണ്ട്‌സിനൊപ്പം അടിച്ചുപൊളിച്ച് ജീവിക്കുന്നവരുമുണ്ട്. സമൂഹം എന്ത് പറയുമെന്ന് ചിന്തിച്ച് പലതും വേണ്ടെന്ന് വെക്കാറുണ്ട് പണ്ട്. ഇന്ന് അങ്ങനെയല്ല. ഏഴ് വർഷം മുമ്പത്തെ എന്റെ ചിന്താഗതികളല്ല ഇപ്പോഴുള്ളത്. സങ്കുചിതമായിരുന്നു എന്റെ മനസ്. കുട്ടികളുടെ വിവാഹം നടത്തണം. അവരായിട്ട് ജീവിത പങ്കാളിയെ തിരഞ്ഞെടുത്താൽ ശരിയാവുമോ എന്നുള്ള ആശങ്കകളൊക്കെയുണ്ടായിരുന്നു.
ചുറ്റുമുള്ള കാഴ്ചകൾ മാറുന്നതിന് അനുസരിച്ച് എന്റെ ചിന്താഗതിയും മാറി. കല്യാണം കഴിപ്പിച്ച് അയയ്ക്കുന്നതല്ല അൾട്ടിമേറ്റ് കാര്യം. പഠനവും ജോലിയുമാണ് പ്രധാനം. കല്യാണം വേണമെങ്കിൽ മാത്രം നടത്താം. പങ്കാളിയെ അവരവർ തന്നെ കണ്ടെത്തട്ടെ. അവരല്ലേ ജീവിക്കേണ്ടത്. സ്വഭാവങ്ങൾ തമ്മിലുള്ള ചേർച്ച പ്രധാനപ്പെട്ട കാര്യമാണ്. പെർഫെക്ടലി നിങ്ങൾക്ക് ഓക്കെയാണെന്ന് തോന്നിയാൽ മാത്രമെ കല്യാണത്തിലേക്ക് പോകാവൂ. റിലേഷൻഷിപ്പ് ടോക്‌സിക്കാണെന്ന് തോന്നിയാൽ അതിൽ നിന്നും മാറണം. സ്‌റ്റോപ്പിടാൻ തോന്നിയാൽ അപ്പോൾ നിർത്തിയേക്കണമെന്നുമാണ് ലക്ഷ്മി നായർ പറഞ്ഞു.