കനക തന്റെ മെസേജുകള്‍ക്കൊന്നും മറുപടി തരുന്നില്ല, ഒരാള്‍ക്ക് ഏകാന്തത ഇഷ്ടപ്പെട്ട് തുടങ്ങിയാല്‍ അതില്‍ മറ്റൊരാള്‍ തലയിടുന്നത് ഇഷ്ടപ്പെടില്ല; കുട്ടി പത്മിനി

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയേറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.

മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. 2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.

കഴിഞ്ഞ ദിവസമാണ് നടി കനകയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മുതിര്‍ന്ന നടി കുട്ടി പത്മിനി കനകയെ നേരിട്ട് കണ്ടപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ഏറെ നാളായി കനകയെ നേരിട്ട് കാണാന്‍ ശ്രമം നടത്തുകയായിരുന്നു കുട്ടി പത്മിനി. ഒടുവില്‍ കനകയെ കണ്ടെത്തുകയും അടുത്തുള്ള കോഫി ഷോപ്പിലിരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. അച്ഛനുമായുള്ള സ്വത്തു തര്‍ക്കം അവസാനിച്ചെന്ന് കനക പറഞ്ഞതായി കുട്ടി പത്മിനി അറിയിച്ചിരുന്നു.

റോഡിന് വേണ്ടിയെടുത്ത തന്റെ കുറച്ച് സ്ഥലത്തിന് നഷ്ടപരിഹാരം കിട്ടാനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഈ തുക ലഭിക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന് കുട്ടി പത്മിനി കനകയ്ക്ക് വാക്കു കൊടുക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ ഒരു അഭിമുഖത്തിന് ഇരിക്കാമെന്ന് കനക സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കനക തന്റെ മെസേജുകള്‍ക്കൊന്നും മറുപടി തരുന്നില്ലെന്നാണ് കുട്ടി പത്മിനി പറയുന്നത്. ഒരാള്‍ക്ക് ഏകാന്തത ഇഷ്ടപ്പെട്ട് തുടങ്ങിയാല്‍ അതില്‍ മറ്റൊരാള്‍ തലയിടുന്നത് ഇഷ്ടപ്പെടില്ലെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

പല ചാനലുകളും ഫോണ്‍ ചെയ്ത് എങ്ങനെയെങ്കിലും കനകയുടെ അഭിമുഖം ഞങ്ങള്‍ക്ക് ചെയ്ത് തരുമോയെന്ന് ചോദിച്ചു. എന്നാല്‍ കനകയുടെ സ്വകാര്യതയെ താന്‍ മാനിക്കേണ്ടതുണ്ടെന്നും ഇനി ഇവരെ പോയി ശല്യം ചെയ്യാനില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി. വീട് വളരെ പഴകിയതാണ്. ആ വീട്ടിലെ ഇലക്ട്രിക് വര്‍ക്, പ്ലംബിംഗ് എന്നിവയെക്കുറിച്ചൊന്നും അറിയില്ല. ആരാണ് ആ വീട് നിര്‍മ്മിച്ചതെന്നോ എത്ര പഴക്കുമുണ്ടെന്നോ അറിയില്ല. ഇതില്‍ നിന്നെല്ലാം നീ പുറത്ത് വരണം, വിദേശത്ത് യാത്രകള്‍ പോകണം, കല്യാണം കഴിക്കുകയോ കുട്ടികളെ പ്രസവിക്കുകയോ ചെയ്തിട്ടില്ല. 50 വയസായി.

ഇപ്പോള്‍ പോലും ജീവിതം ആസ്വദിച്ചില്ലെങ്കില്‍ എപ്പോള്‍ ആസ്വദിക്കാനാണെന്ന് ഞാന്‍ ചോദിച്ചു. ഈ സ്വത്ത് ആര്‍ക്ക് കൊടുക്കാനാണ്, കുറഞ്ഞത് നീ ജീവിതം ആസ്വദിക്കുകയെങ്കിലും ചെയ്യെന്നും ഉപദേശിച്ചു. വിദേശത്തേക്ക് പോകാന്‍ വളരെ ഇഷ്ടമാണ് എന്ന് കനക പറഞ്ഞു. പക്ഷെ കനക തന്നെ മുന്നോട്ട് വരണം. സഹായങ്ങള്‍ നമുക്ക് ചെയ്യാന്‍ പറ്റും.

എന്തെങ്കിലും സഹായം ചോദിച്ചാല്‍ ചെയ്ത് കൊടുക്കാന്‍ പറ്റും. പക്ഷെ പൂട്ടിയിട്ട വീട്ടിലേക്ക് കടന്ന് കയറുന്നത് ശരിയല്ല. എന്നെ വിശ്വസിക്ക് എപ്പോള്‍ സഹായം ചോദിക്കുന്നോ അപ്പോള്‍ മാത്രമേ ഇടപെടാന്‍ പറ്റൂ. ഒരുപക്ഷെ കനകയ്ക്ക് സുഹൃത്തുക്കളുണ്ടാകും. കനക ഒറ്റയ്ക്കാണെന്ന് നമ്മള്‍ കരുതുകയല്ലേ. ആരെങ്കിലും അവരെ സഹായിക്കുന്നുണ്ടാവും. ഇത്രയും കാലം കോടതിയില്‍ പോയി വന്നതാണ്.

കേസ് തീര്‍പ്പാകുന്നത് വരെ വക്കീലുമായി കോണ്‍ടാക്ട് ഉണ്ടായിരിക്കുമല്ലോ. അതിനാല്‍ കനകയ്ക്ക് വേണമെന്ന് തോന്നുമ്പോള്‍ അവര്‍ കോണ്‍ടാക്ടില്‍ വരുമെന്ന് കരുതുന്നു. ഇതില്‍ കൂടുതല്‍ കനകയെ ഞാന്‍ നിര്‍ബന്ധിക്കില്ല. കനകയുടെ അമ്മ ദേവിക അക്ക വളരെ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. രാത്രി രണ്ട് മണി വരെയാക്കെ ഷൂട്ടിംഗ് നീളും. വീണ്ടും നാല് മണിക്ക് എഴുന്നേറ്റ് കുളിച്ച് ആറ് മണിക്കുള്ളില്‍ സെറ്റില്‍ വരണം.

ദേവികയ്ക്ക് മാത്രമല്ല അക്കാലത്തെ എല്ലാ ആര്‍ട്ടിസ്റ്റുകളും അങ്ങനെയാണ് ജോലി ചെയ്തത്. അത്രയും കഷ്ടപ്പെട്ട് മകള്‍ക്ക് വേണ്ടി ദേവിക സമ്പാദിച്ചിട്ടുണ്ട്. കനക ആര്‍ക്കും മുമ്പിലും കൈ നീട്ടേണ്ടി വരുന്ന സാഹചര്യമില്ലാതെ സന്തോഷകരമായി ജീവിക്കാനുള്ളത് ദേവിക സമ്പാദിച്ച് വെച്ചാണ് പോയത്. അതിനാല്‍ കനക കഷ്ടപ്പെടില്ല. എന്നോട് കനക നല്ല രീതിയിലാണ് സംസാരിച്ചത്. പലരും പറയുന്നത് പോലെ അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

അടുത്തിടെ നടിയുടെ വീടിന് തീ പിടിച്ചത് വാര്‍ത്തയായിരുന്നു. ഫയര്‍ഫോഴ്‌സിനെ പോലും അകത്ത് കയറ്റാന്‍ കനക മടി കാണിച്ചിരുന്നു. പിന്നീട് ഒരുപാട് നേരം ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനു ശേഷമാണ് കനക വാതില്‍ തുറന്നത് തന്നെ. ആ ബംഗ്ലാവ് കണ്ടാല്‍ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്.

Vijayasree Vijayasree :