കൊഞ്ചിച്ച് വഷളാക്കാൻ യാതൊരു ഉദ്ദേശവുമില്ല,എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ സാധാരണക്കാരനായി ഒരു നല്ല മനുഷ്യനായിട്ട് വരണം ; മകനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയ താരമാണ് കുഞ്ചാക്കോ ബോബൻ .1997 ൽ അനിയത്തി പ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികളുടെ നെഞ്ചിൽ ഒരു രാജമല്ലി കോറിയിട്ട് ആ ചോക്ലേറ്റ് ഹീറോ നടന്നുകയറി. മുമ്പ് വെറും ചോക്ലേറ്റ് നായകനായും കുടുംബ ചിത്രങ്ങളിലെ നായകനായും മാത്രം ഒതുങ്ങിപ്പോയിരുന്ന നടനായിരുന്നു കുഞ്ചാക്കോ ബോബൻ.

ട്രാഫിക്കിന് ശേഷമാണ് കുഞ്ചാക്കോ ബോബനിലേക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ എത്തി തുടങ്ങിയത്. ഇന്ന് കുഞ്ചാക്കോ ബോബൻ സിനിമകൾക്ക് ഒരു മിനിമം ​ഗ്യാരണ്ടിയുണ്ട്. മാത്രമല്ല ട്രെയിലർ കണ്ടില്ലേലും തിയേറ്ററിൽ പോയി തന്നെ സിനിമ കാണണം എന്ന മനോഭാവവും പ്രേക്ഷകർക്ക് വന്നിട്ടുണ്ട്.

അറിയിപ്പാണ് താരത്തിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. മഹേഷ് നാരായണനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 16ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

ചിത്രം തിയേറ്ററുകളിലേക്ക് ഇല്ല എന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ തിളങ്ങിയ നിരൂപ പ്രശംസ ഏറ്റുവാങ്ങിയ ചിത്രമാണ് അറിയിപ്പ്. നോയിഡയില്‍ ജീവിക്കുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

ദിവ്യ പ്രഭ, ലവ് ലിന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഇപ്പോഴിത സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് കുഞ്ചാക്കോ ബോബൻ. പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഏക മകൻ ഇസഹാക്കിനെ കുറിച്ചും ഭാര്യ പ്രിയയെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ വാചാലനായി.

‘കൊറോണ കാലത്ത് നല്ല ഭേഷായി വീട്ടിലിരുന്ന് കുഞ്ഞിന്റെ വളർച്ച ആസ്വദിച്ച ഒരാളാണ് ഞാൻ. മറ്റുള്ളവരെക്കാൾ കുറച്ച് അധികം ആസ്വദിച്ചുവെന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ടതേയുള്ളു. കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കുന്നില്ലെന്ന് പറഞ്ഞ് എന്റെ ഭാര്യ കഴിഞ്ഞ ദിവസം എനിക്ക് വയറുനിറച്ച് തന്നതേയുള്ളു.”ഞാൻ ഇപ്പോൾ ടിനു പാപ്പച്ചന്റെ ചാവേർ എന്ന സിനിമയാണ് ചെയ്യുന്നത്. ഒരുപാട് ലൊക്കേഷനുകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. മേക്കിങിന് ഒരുപാട് സമയം എടുക്കുന്നുണ്ട്. എഫേർട്ട് ആവശ്യമായി വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ആ രീതിയിൽ വഴക്ക് നടന്നത്. ഇനി കുറച്ച് എക്സ്ക്ലൂസീവ് ടൈം കുടുംബത്തിന് വേണ്ടി മാറ്റിവെക്കേണ്ട സമയമാണ്.’

‘എല്ലാം ഞാൻ എഞ്ചോയ് ചെയ്യുന്നുണ്ട്. ആ വഴക്ക് പോലും ഒരു സ്നേഹം കൊണ്ടുള്ളതാണ്. മാത്രമല്ല മകന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും അടുത്തിരുന്ന് ആസ്വദിക്കാൻ സാധിച്ച ഒരാൾ കൂടിയാണ് ഞാൻ.’
‘ടൊവിനോയുടെ മിന്നൽ മുരളി റിലീസ് ചെയ്ത സമയത്ത് അവൻ സിനിമയുടെ വലിയ ആരാധകനായിരുന്നു. ചില ആക്ഷനൊക്കെ കാണിച്ച് തരും. ഞാൻ അപ്പോൾ വിചാരിക്കാറുണ്ടായിരുന്നു. അവന്റെ സ്വന്തം അപ്പനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.’

‘പക്ഷെ ആ അപ്പന്റെ സിനിമയെ കുറിച്ചൊന്നും അവൻ ഒന്നും പറയുന്നില്ലല്ലോയെന്ന് ഞാൻ ഇടയ്ക്ക് ചിന്തിച്ചിരുന്നു. ആ കേട് തീർത്തത് ന്നാ താൻ കേസ് കൊട് സിനിമയാണ്. ചിത്രത്തിലെ പാട്ടും ഡാൻസുമെല്ലാം അവൻ അനുകരിക്കാറുണ്ടായിരുന്നു. സിനിമയിലെ ആടലോടകമെന്ന പാട്ട് പോലും ലിറിക്സ് വരെ കൃത്യമായി അവൻ പാടും.’

‘ഒരുപാട് നാളുകൾക്ക് ശേഷം കിട്ടിയൊരാളാണ്. അതുകൊണ്ട് ഏറ്റവും നല്ല രീതിയിൽ വളർത്തണമെന്നാണ്. കൊഞ്ചിച്ച് വഷളാക്കാൻ യാതൊരു ഉദ്ദേശവുമില്ല.’

‘എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ച് തന്നെ സാധാരണക്കാരനായി ഒരു നല്ല മനുഷ്യനായിട്ട് തന്നെ അവൻ സ്വന്തം പ്രയത്നത്തിൽ തന്നെ വളർന്ന് വരാനുള്ള സാഹചര്യം നമ്മൾ ഉണ്ടാക്കി കൊടുക്കും. ഞാൻ ഈ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് എനിക്കും എന്റെ ഭാര്യയ്ക്കും വേണ്ടി തന്നെയാണ്’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.

AJILI ANNAJOHN :