മഞ്ജുവാര്യര്‍ക്കും കെ കെ ശൈലജയ്ക്കുമെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; കെഎസ് ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു!

മഞ്ജുവാര്യര്‍ക്കും കെ കെ ശൈലജയ്ക്കുമെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യലിനായി വടകര പൊലീസ് മുന്‍പാകെ ഹരിഹരന്‍ ഹാജരാവുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് പൊലീസ് നടപടി.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹരിഹരന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ആര്‍എംപി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് ഹരിഹരന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പ്രസംഗത്തില്‍ നിയമപരമായ തെറ്റില്ലെന്നും രാഷ്ട്രീയമായി തെറ്റുണ്ടെന്നുമായിരുന്നു ഹരിഹരന്റെ പ്രതികരണം. പൊലീസ് ഇനി വിളിപ്പിച്ചാലും ഹാജരാകുമെന്നും ഹരിഹരന്‍ വ്യക്തമാക്കി.

പൊതു പ്രസംഗമാണ് നടത്തിയത്. ഉപമകളും അലങ്കാരങ്ങളും പ്രസംഗത്തിലുള്ളതാണ്. രാഷ്ട്രീയ തെറ്റ് മനസിലാക്കി തെറ്റ് തിരുത്തി. ഖേദപ്രകടനത്തില്‍ തൃപ്തിവരാത്തവര്‍ പരാതി നല്‍കി. തനിക്കെതിരെയും കെ കെ രമയ്‌ക്കെതിരെയും വലിയ സൈബര്‍ ആക്രമണം നടന്നുവെന്ന് ആരോപിച്ച ഹരിഹരന്‍ മാധ്യമ പ്രവര്‍ത്തകര്‍ പുനപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

മഹിള അസോസിയേഷന്‍ നേതാവ് പുഷ്പദ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.വടകരയില്‍ സിപിഐഎം വര്‍ഗീയതക്കെതിരെ യുഡിഎഫ് ആര്‍എംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമര്‍ശം. ‘ടീച്ചറുടെ പോ ണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോ ണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകും’; എന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം.

സംഭവത്തില്‍ കെ കെ ശൈലജയോടും നടി മഞ്ജു വാര്യരോടും മാപ്പ് പറയുന്നതായി കെ എസ് ഹരിഹരന്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡിബേറ്റ് വിത്ത് അരുണ്‍ കുമാറില്‍ അറിയിച്ചിരുന്നു. തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്. അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. ബോധപൂര്‍വ്വം ഉദ്ദേശിച്ചതല്ലെന്നും പൂര്‍ണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാപ്പ് പറയുന്നുവെന്നും കെ എസ് ഹരിഹരന്‍ വ്യക്തമാക്കുകയായിരുന്നു.

Vijayasree Vijayasree :