പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം തന്നെ തങ്ങളുടെ വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും ആവാൻ ഒരുങ്ങുകയാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും. സോഷ്യൽ മീഡിയയിലൂടെ താരകുടുംബം പങ്കുവെക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
മലയാളത്തിലെ സെലിബ്രിറ്റികൾക്കിടയിലെ മാതൃക കുടുംബമെന്നാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബത്തെ പ്രേക്ഷകർ കാണുന്നത്. സിനിമയിൽ ഒന്നും അല്ലാതിരുന്ന കാലത്തായിരുന്നു സിന്ധുവിനെ ജീവിത സഖിയായി കൃഷ്ണകുമാർ ഒപ്പം കൂട്ടുന്നത്. അവിടെ നിന്ന് മുപ്പത് വർഷത്തെ കഠിനാധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന പേരും പ്രശസ്തിയും സമ്പത്തുമെല്ലാം ഇരുവരും ഉണ്ടാക്കിയെടുത്തത്. ഇരുവരുടേയും നാല് പെൺമക്കളും മലയാളികൾക്ക് സുപരിചിതരാണ്.
കുടുംബം വ്ലോഗ് വീഡിയോകൾ പങ്കുവെക്കുമ്പോൾ ഏറ്റവും കൂടുതൽ വരാറുള്ള കമന്റ് കൃഷ്ണകുമാറും സിന്ധുവും നല്ല ദമ്പതികളാണെന്നതാണ്. കാരണം അത്ര മനോഹരമായാണ് മക്കളും ദാമ്പത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഇരുവരും കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ അത്തരം കമന്റുകൾ പുതിയ വീഡിയോയിലൂടെ മറുപടി നൽകുകയാണ് കൃഷ്ണകുമാർ. അടുത്തിടെയായി വീഡിയോസിന് വരുന്ന കമന്റ്സെല്ലാം ഞാൻ കാണുന്നുണ്ട്. നല്ല കമന്റ്സുകളാണ് ലഭിക്കുന്നതെല്ലാം. അതിന് മറുപടി പറയണമെന്ന് കുറേനാളായി ആലോചിക്കുന്നു.
നല്ല ഭാര്യയും ഭർത്താവും നല്ല കുടുംബവുമാണ് നമ്മുടേത് എന്നൊക്കെ കമന്റുകൾ വരാറുണ്ട്. അത് വായിച്ചപ്പോൾ ഞാൻ ഇങ്ങനെ ഓർത്തു… നമ്മൾ അത്ര നല്ല ഭാര്യയും ഭർത്താവുമാണോയെന്ന്… ഉടനെ സിന്ധുവിന്റെ മറുപടി വന്നു അല്ല. ഭാര്യയുടെ മറുപടി കേട്ട് പൊട്ടിച്ചിരിച്ച കൃഷ്ണകുമാർ സംസാരം തുടർന്നു. അടുത്തിടെ ചില വിഷയങ്ങൾ നടന്നപ്പോൾ നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നു. അതുകൊണ്ട് തന്നെ വലിയൊരു വിജയം നേടാനും പറ്റി.
ഞാൻ പിള്ളേരോട് ചെറുപ്പം മുതൽ പറയാറുള്ള ഒരു കാര്യമുണ്ട് സത്യം ജീവിതത്തിൽ ശീലമാക്കി കഴിഞ്ഞാൽ വളരെ എളുപ്പമാണ് ജീവിക്കാനെന്ന്. ചില ഘട്ടങ്ങളിൽ നമുക്ക് സത്യം പറയാൻ പറ്റില്ല. പക്ഷെ കള്ളം പറയാതെ ഇരിക്കുക. ചില സത്യങ്ങൾ പറഞ്ഞാൽ ചിലർക്ക് പൊള്ളും ബുദ്ധിമുട്ട് വരും. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിൽ അറിയില്ല, കണ്ടില്ല എന്നൊക്കെ പറയുന്നതാകും നല്ലത്. ഞാനും സിന്ധുവും വിവാഹിതരായിട്ട് മുപ്പത് വർഷം കഴിയുന്നു. വളരെ ചെറിയ പ്രായത്തിലാണ് ഞാനും സിന്ധുവും വിവാഹിതരായത്.
എന്റെ അച്ഛൻ വിവാഹം കഴിക്കുമ്പോൾ നാൽപ്പത്തിമൂന്ന് വയസും അമ്മയ്ക്ക് നാൽപ്പത് വയസുമായിരുന്നു. ഞാൻ ജനിക്കുമ്പോൾ അവർക്ക് നാൽപ്പത്തിയാറും നാൽപ്പത്തിമൂന്നും ആയിരുന്നു പ്രായം. ഞാൻ വിവാഹം കഴിക്കുമ്പോൾ എനിക്ക് 26 ഉം സിന്ധുവിന് 23ഉം ആയിരുന്നു പ്രായം. കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു.
അവസ്ഥയെന്ന് കേൾക്കുമ്പോൾ നമ്മൾ ആ സമയത്ത് പ്രഗ്നന്റായിരുന്നുവെന്ന് ആൾക്കാർ വിചാരിക്കുമെന്നായിരുന്നു സിന്ധുവിന്റെ കൗണ്ടർ. അങ്ങനെ വിചാരിച്ചാലും തെറ്റൊന്നുമില്ല. അത് ഭൂമിയിൽ നടക്കുന്ന കാര്യമല്ലേ. നടക്കാത്ത കാര്യമൊന്നുമല്ലല്ലോ. ഒരാൾ ഗർഭിണിയായി കഴിഞ്ഞാൽ അതൊരു വലിയ കുറ്റമായി കാണുന്നു. അതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം എന്നായിരുന്നു അതിന് കൃഷ്ണകുമാറിന്റെ മറുപടി. ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചതുകൊണ്ട് തന്നെ നമുക്ക് തോന്നി നമ്മുടെ ചുറ്റുമുള്ളവരെല്ലാം നല്ല ഭാര്യാഭർത്താക്കന്മാരും നമ്മൾ അത്ര പോരല്ലോയെന്നും.
കാരണം ചെറുപ്രായമായതുകൊണ്ട് രണ്ടുപേർക്കും പെട്ടന്ന് ദേഷ്യം വരും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ബഹളം വെയ്ക്കും തർക്കിക്കും. അതുകൊണ്ട് തന്നെ നല്ല ഭാര്യയും ഭർത്താവുമായിരുന്നില്ല. അത് കഴിഞ്ഞ് ആദ്യത്തെ മകൾ വന്നു. അപ്പോൾ തന്നെ ഒരു മാറ്റമുണ്ടായി. അഹാനയ്ക്ക് മുപ്പത് വയസാകുമ്പോൾ എന്നിലെ അച്ഛനും സിന്ധുവിലെ അമ്മയ്ക്കും മുപ്പത് വയസാകും. ആദ്യത്തെ മകളിലൂടെയാണ് നമ്മൾ എല്ലാ പരീക്ഷണവും നടത്തിയത്.
പിന്നീട് മൂന്ന് മക്കൾക്കൂടി ജനിച്ചു. മക്കൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. പലതും പഠിച്ച് പഠിച്ച് നല്ല ഭാര്യയും ഭർത്താവുമാകാൻ ശ്രമിക്കുകയാണ് ഞങ്ങൾ. ദേഷ്യവും തർക്കവും വന്നാലും നമ്മൾ ക്ഷമിച്ച് പോയാൽ വിട്ടുവീഴ്ച ചെയ്താൽ ഭൂമിയിൽ ആയുസുള്ള അത്രയും കാലം ഹാപ്പിയായി ജീവിക്കാൻ കഴിയുമെന്നും കൃഷ്ണകുമാർ പറയുന്നു.
കഴിഞ്ഞ വർഷം അവസാനമായിരുന്നു 30ാം വിവാഹ വാർഷികം. ഈ ദിവസം ചെറുതായെങ്കിലും ആഘോഷിക്കണമെന്ന് സിന്ധു കൃഷ്ണ ആഗ്രഹിച്ചിരുന്നു. എന്നാൽ ഭർത്താവ് കൃഷ്ണകുമാറോ മക്കളോ യാതൊരു പ്രാധാന്യവും ഈ ദിവസത്തിന് കൊടുത്തില്ല എന്ന് സബ്സ്ക്രെെബേർസിൽ പലരും കമന്റ് ചെയ്തിരുന്നു. ഒരു പരിപാടി നടത്തണമെങ്കിൽ കുറേ കാശ് ചെലവാകും. വെറുതെ എന്തിനാണെന്ന് തോന്നും. എനിക്ക് മാത്രമേ ഇതിന് താൽപര്യമുള്ളൂ. മറ്റാർക്കും ഈ ദിവസം ഒരു വിഷയമേ അല്ല. അവസാനം ഞാൻ മാത്രമായിരിക്കും ആ പരിപാടിക്ക്. പിറന്നാളാകുമ്പോൾ അവരവർക്ക് ഒരു താൽപര്യം കാണും. ഇതിനങ്ങനെയില്ല. അല്ലെങ്കിൽ എനിക്കും കിച്ചുവിനും ഒരുമിച്ച് ആ ഫീൽ ഉണ്ടാകണം.
കിച്ചു കിച്ചുവിന്റെ സ്വന്തം പിറന്നാൾ പോലും ഓർക്കാറില്ല. ആർക്കും വേണ്ടാത്ത ദിവസം പോലെ വിവാഹ വാർഷിക ദിനം പോകുമെന്നും സിന്ധു കൃഷ്ണ തന്റെ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം വീട്ടിൽ കേക്ക് മുറിച്ച് ചെറിയ ആഘോഷം നടന്നു. എന്നാൽ പുറത്ത് പോയി ഭക്ഷണം കഴിക്കാൻ ഇളയ മകൾ മാത്രമാണ് സിന്ധുവിനും കൃഷ്ണകുമാറിനുമൊപ്പം പോയത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സിന്ധു കൃഷ്ണയുടെ ആരാധകരുടെ പരാതി.
ഈ കുട്ടികൾ ക്ക് വേണ്ടി ജീവിച്ച് കഷ്ടപെട്ട ഈ അമ്മയ്ക്കും അച്ഛനും ഒരു സർപ്രൈസ് കൊടുക്കാൻ തോന്നിയല്ലല്ലോ, കഷ്ടം എല്ലാവർക്കും വരുമാനം ഉള്ളതല്ലേ ഒരു ചെറിയ ഗിഫ്റ്റ് എങ്കിലും വാങ്ങാമായിരുന്നു. ആശ്വിൻ വന്നിട്ട് ആദ്യത്തെ ആനിവേഴ്സറി ആയിരുന്നു ആശ്വിനും ഒരു മൈൻഡ് ചെയ്തില്ല പാവം സിന്ധു, എന്നാണ് ഒരാളുടെ കമന്റ. മനസിലെ വിഷമം മുഖത്ത് കാണുന്നുണ്ട്, മക്കൾക്ക് വേണ്ടി ഓടി നടക്കുന്ന അമ്മയ്ക്ക് ഒരു പാർട്ടി നൽകാമായിരുന്നു എന്നെല്ലാം കമന്റുകൾ വന്നിരുന്നു.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ മകളായ ദിയ കൃഷ്ണയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. എഴുപത് ലക്ഷത്തിന് അടുത്ത് രൂപയും സ്റ്റോക്കും ദിയയെ പറ്റിച്ച് മൂന്ന് ജീവനക്കാരികൾ കൈക്കലാക്കിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ദിയ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ദിയയും ഭർത്താവ് അശ്വിനും ബിസിനസിലേക്ക് ശ്രദ്ധ കൊടുത്തിരുന്നു. എന്നാൽ ഗർഭിണിയായ ശേഷം പൂർണമായും ബിസിനസിലേയ്ക്ക് ശ്രദ്ധ കൊടുക്കാൻ ദിയയ്ക്ക് ആയിരുന്നില്ല.
അന്ന് പ്രതികളായവർ ദിയയേയും കുടുംബത്തേയും കുറിച്ച് പലതരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. അതിൽ ഒന്ന് ജാതിയുടെ പേരിൽ ദിയ അധിക്ഷേപിച്ചു എന്നായിരുന്നു. പിന്നാലെ കൃഷ്ണ കുമാറും രംഗത്തെത്തിയിരുന്നു. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് മറ്റൊരു ജാതിയിൽ നിന്നാണ് എന്നും കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് കൃഷ്ണകുമാറിനെയും സിന്ധുവിനെയും കുടുംബത്തെയും പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നത്.
ശേഷം സാമ്പത്തിക തട്ടിപ്പു കേസിൽ തന്റെ കുടുംബത്തെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും വന്നിരുന്നു. മക്കളെ സംരക്ഷിക്കാൻ ഏതറ്റം വരെയും താൻ പോകുമെന്നും വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവർക്ക് ചെറിയ കാറ്റൊന്നും ഏൽക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. സിന്ധു കൃഷ്ണയുടെ പുതിയ വ്ളോഗിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
വലിയ വീട്ടിലൊന്നും ജനിച്ചുവളർന്നയാളല്ല ഞാൻ. അച്ഛന്റെ കുടുംബമൊക്കെ വലിയ കുടുംബമായിരുന്നെങ്കിലും അച്ഛന് വലിയൊരു തകർച്ചയുണ്ടായി. അതിനു ശേഷം ഞങ്ങൾ വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി. എന്റെ പത്താം ക്ലാസ് ഒക്കെ കഴിഞ്ഞ് കുറച്ചുനാൾ ഞങ്ങൾ വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. പ്രതിസന്ധികൾ നമുക്കു കരുത്താകും എന്നു പറയാറില്ലേ. വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവർക്ക് ചെറിയ കാറ്റൊന്നും ഏൽക്കില്ല എന്ന് കൃഷ്ണകുമാർ പറഞ്ഞു.
മക്കളെ ഞാൻ വഴക്കു പറയുകയും അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതൊക്കെ ഒരു വശത്ത് നടക്കും. പക്ഷേ, അവർക്കൊരു പ്രശ്നം വന്നാൽ കൂടെ നിൽക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അവർക്കൊരു പ്രശ്നം വന്നാൽ ഞങ്ങൾ ഏതറ്റം വരെയും പോകും. ആരൊക്കെയാണ് നമ്മുടെ സുഹൃത്തുക്കൾ, ആരൊക്കെയാണ് നമ്മുടെ ശത്രുക്കൾ എന്നൊക്കെ അറിയാനുള്ള അവസരം കൂടിയായിരുന്നു ഇത്. എന്റെ ഓഫീസിലുള്ള എല്ലാവരും എനിക്കൊപ്പം ഉണ്ട് എന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. എല്ലാവരുടേയും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും തങ്ങൾ നന്ദി അറിയിക്കുന്നതായും കൃഷ്ണകുമാറും സിന്ധു കൃഷ്ണയും വീഡിയോയിൽ പറഞ്ഞു.
ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഏറ്റവും ശക്തനായ അച്ഛൻ ആയിരുന്നു കിച്ചു എന്നാണ് സിന്ധു കൃഷ്ണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഞങ്ങളുടെ കുടുംബം പരസ്പരം എങ്ങനെ ശക്തമായി നിലകൊണ്ടു എന്ന് കാണാൻ കഴിഞ്ഞതിൽ എന്റെ ഹൃദയം നിറഞ്ഞു. നിങ്ങളുടെ സഹോദരബന്ധം എന്റെ മനസുനിറച്ചു. അമ്മുവും ഇഷാനിയും ഹൻസുവും എപ്പോഴും നിനക്കൊപ്പമുണ്ടാകും എന്നും സിന്ധു കൃഷ്ണ കുറിച്ചു.
അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കടയിലെ മുൻ ജീവനക്കാരായ പ്രതികൾ തട്ടിപ്പ് നടത്തിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.