‘കറി ആന്‍ഡ് സയനൈഡ്: ദ ജോളി ജോസഫ്’ നെറ്റ്ഫ്‌ലിക്‌സിനെതിരെ ഹര്‍ജിയുമായി കൂടത്തായി കേസിലെ രണ്ടാം പ്രതി

നെറ്റ്ഫഌക്‌സില്‍ എത്തിയ ‘കറി ആന്‍ഡ് സയനൈഡ്: ദ ജോളി ജോസഫ്’ എന്ന ഡോക്യുമെന്ററിയ്ക്ക് എതിരെ കൂടത്തായി കേസിലെ രണ്ടാം പ്രതി. എം.എസ് മാത്യുവാണ് നെറ്റ്ഫഌക്‌സിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയത്. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫഌക്‌സും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഡിസംബര്‍ 22ന് ആണ് കറി ആന്‍ഡ് സയനൈഡ്: ദ ജോളി ജോസഫ് കേസ് എന്ന പേരില്‍ നെറ്റ്ഫഌക്‌സ് ഡോക്യുമെന്റ് പുറത്തിറങ്ങിയത്. യഥാര്‍ത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് സീരീസ് പുറത്തിറങ്ങിയത്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ സ്ട്രീമിംഗ് തുടരവെയാണ് എം.എസ് മാത്യു ഇതിനെതിരെ ഹര്‍ജിയുമായി രംഗത്തെത്തിയത്. ഈ ഹര്‍ജി പ്രോസിക്യൂഷന്റെ മറുപടിക്കായി 29ാം തീയതിയിലേക്ക് മാറ്റി. ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജോളി സമര്‍പ്പിച്ച ഹര്‍ജിയും മറ്റു കേസുകളും അന്ന് കോടതി പരിഗണിക്കും.

അതേസമയം, കേരളം നടുങ്ങിയ കൂടത്തായി കൂട്ടക്കൊലയുടെ രഹസ്യങ്ങളുടെ മറ നീക്കി കൊണ്ടാണ് കറി ആന്‍ഡ് സയനൈഡ് ഡോക്യുമെന്ററി നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ഡോക്യുമെന്ററിക്ക് ലഭിച്ചു കൊണ്ടിരുന്നത്.

കേരള സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക കേസ്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറ് പേരെ സയനൈഡ് നല്‍കി ജോളി ജോസഫ് കൊലപ്പെടുത്തിയത്. കൂടത്തായി കേസിന്റെ ഇതുവരെ ആരും സംസാരിക്കാത്തൊരു വശമാണ് ഈ ഡോക്യുമെന്ററി പറഞ്ഞത്.

Vijayasree Vijayasree :