ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും തന്നോട് ആ വേര്‍തിരിവ് കാണിച്ചു; ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് നേരിട്ട ദുരനുഭവത്തെ കുറിച്ച് കൊച്ചു പ്രേമന്‍ പറഞ്ഞത്!

മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പ്രിയങ്കരനായ കൊച്ചുപ്രേമന്റെ മരണ വാര്‍ത്ത പുറത്തെത്തിയത്. വ്യത്യസ്തമായ ശൈലിയിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ നടനാണ് അദ്ദേഹം. തനതായ ശൈലിയിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രങ്ങള്‍ ഏറെയാണ്. 68 വയസായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടര്‍ന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചുപ്രേമനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

വളരെ ചെറിയ പ്രായം മുതല്‍ അഭിനയിച്ച് തുടങ്ങിയതാണെങ്കിലും സിനിമയില്‍ നിന്നും അവഗണന കിട്ടിയ കാലമുണ്ടെന്ന് നടന്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തൊരു കാര്യത്തെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ഇന്ന് കൊച്ചുപ്രേമന്‍ എന്ന നടനെ എല്ലാവര്‍ക്കും അറിയാമെങ്കിലും ആളുകള്‍ തിരിച്ചറിയുന്നതിന് മുന്‍പൊരു കാലമുണ്ടായിരുന്നു. ആദ്യമായി അഭിനയിച്ച സിനിമയില്‍ ഒരു കോമഡി വേഷമാണ് നടന്‍ അവതരിപ്പിച്ചത്.

ബഹദൂര്‍ അടക്കം നിരവധി താരങ്ങളുള്ള ആ ചിത്രത്തില്‍ കോമഡി ചെയ്ത് താന്‍ കൈയ്യടി വാങ്ങിയിരുന്നതായിട്ടാണ് മാസങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ കൊച്ചുപ്രേമന്‍ പറഞ്ഞത്. അഭിനയിക്കുന്ന കഥാപാത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം ലൊക്കേഷനിലേക്ക് വന്നതോടെ കാര്യങ്ങള്‍ മാറിയെന്നാണ് നടന്‍ പറയുന്നത്.

‘എന്റെ റോള്‍ അഭിനയിച്ച് പോയതിന് ശേഷം ലൊക്കേഷനിലേക്ക് തന്നെ തിരിച്ചെത്തി. അതുവരെ പ്രൊഡക്ഷനില്‍ നിന്നും കാറ് വന്ന് എന്നെ കൊണ്ട് പോവുകയാണ് ചെയ്തിരുന്നതെ്ങ്കില്‍ പിന്നെ കാര്യങ്ങള്‍ മാറി. ഷൂട്ട് തീര്‍ന്നതല്ലേ, എന്തിനാ ഇനിയും വന്നത് എന്ന മട്ടില്‍ അവിടുത്തെ സെക്യൂരിറ്റിക്കാരന്‍ പോലും എന്നെ ചോദ്യം ചെയ്ത് തുടങ്ങി’. ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും ആ വേര്‍തിരിവ് തന്നോട് കാണിച്ചുവെന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് പ്രൊഡക്ഷന്‍ ഫുഡ് തമിഴ് സ്‌റ്റൈലിലാണ് കൊടുക്കുന്നത്. സാമ്പാര്‍സാദം, തൈര്‍ സാദം എന്നിങ്ങനെയുള്ള വിഭവങ്ങളാണ് ഉള്ളത്. മറ്റ് നടീ, നടന്മാര്‍ക്കൊപ്പം ഞാനും ഗമയില്‍ ഭക്ഷണം കഴിക്കാന്‍ കയറി ഇരുന്നു. എന്നാല്‍ പന്തിയില്‍ എന്റെ അപ്പുറവും ഇപ്പുറവും ഇരുന്നവര്‍ക്ക് വിളമ്പിയെങ്കിലും എനിക്ക് മാത്രം വിളമ്പിയില്ല.

അവിടെയുള്ള ആരും എനിക്ക് വിളമ്പി കൊടുക്കാനും പറഞ്ഞില്ല. കുറച്ച് നേരം അവിടെ വെറുതേ ഇരുന്നിട്ട് ഞാന്‍ പുറത്തേക്ക് ഇറങ്ങി പോന്നു. അന്നൊക്കെ ആ സെറ്റില്‍ എത്ര പേരുണ്ടോ, അത്രയും പേര്‍ക്ക് മാത്രം ഭക്ഷണം കൊടുക്കുന്ന രീതിയാണ്. ആ സിനിമയില്‍ അഭിനയിക്കുന്ന ആളായത് കൊണ്ടൊന്നും കാര്യമില്ല. അന്നൊക്കെ എണ്ണം കൃത്യമായി കൊടുക്കും. അതിനുള്ള ഭക്ഷണമാണ് കൊണ്ട് വരിക. എന്നാല്‍ ഇപ്പോള്‍ ആ കഥയൊക്കെ മാറി.

ഏത് സിനിമുടെ സെറ്റിലാണെങ്കിലും പ്രൊഡക്ഷന്‍ ഫുഡ് ആവശ്യത്തിന് കിട്ടും. അവിടെ പന്തിഭേദമില്ലാതെ ഒരേ ഭക്ഷണമാവും എല്ലാവര്‍ക്കും. നായകന്‍ കഴിക്കുന്ന ഭക്ഷണമാണ് പ്രൊഡക്ഷന്‍ ബോയി കഴിക്കുന്നത്. അങ്ങനെ കാര്യങ്ങളൊക്കെ മാറിയെന്നും കൊച്ചു പ്രേമന്‍ കൂട്ടിച്ചേര്‍ത്തു. നാടകങ്ങളിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് കൊച്ചുപ്രേമന്‍. ഏഴുനിറങ്ങള്‍ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. 1979 ലാണ് ഈ സിനിമ റിലീസിനെത്തുന്നത്. അവിടുന്നിങ്ങോട്ട് 250 ഓളം സിനിമകളില്‍ അഭിനയിച്ചു. കൂടുതലും ഹാസ്യ വേഷങ്ങളായത് പ്രശസ്തി നേടി കൊടുത്തു. ഇടയ്ക്ക് കിടിലന്‍ വില്ലന്‍ വേഷങ്ങളും മനോഹരമായി കൈകാര്യം ചെയ്യാന്‍ കൊച്ചു പ്രേമന് സാധിച്ചിരുന്നു.

സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. ഇതിനിടയിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്.

സിനിമ നടന്‍ എന്ന ലേബല്‍ തന്ന ചിത്രമാണ് 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്നാണ് കൊച്ചുപ്രേമന്റെ അഭിപ്രായം. കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന്‍ മാറി.

Vijayasree Vijayasree :