ചെന്നൈ മ്യൂസിക്ക് ഷോ വിവാദം; എന്തെങ്കിലും പറയും മുന്‍പ് ചിന്തിക്കണം, റഹ്മാനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മകള്‍ ഖദീജ

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന എആര്‍ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ചെന്നൈയില്‍ നടന്ന സംഗീത നിശക്കെതിരെ പരാതിപ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സംഘാടനത്തില്‍ വന്‍ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് എങ്ങും പരാതി ഉയരുന്നത്. ഒരുക്കിയിരുന്ന സീറ്റുകളെക്കാള്‍ കൂടുതല്‍ ടിക്കറ്റ് സംഘാടകര്‍ വിറ്റുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

മരക്കുമ നെഞ്ചം എന്ന സംഗീത പരിപാടിക്ക് വിഐപി ടിക്കറ്റ് എടുത്തവര്‍ക്ക് പോലും പരിപാടി കാണുവാന്‍ സാധിച്ചില്ലെന്നാണ് പരാതി ഉയര്‍ന്നത്. ഇത് സംബന്ധിച്ച് റഹ്മാനെതിരെ വലിയ പ്രചാരണമാണ് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്. പരിപാടിയുടെ ടിക്കറ്റ് കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയവരും ഉണ്ട്. അതേസമയം ഷോ ഇത്രയും മോശമായി നടത്തിയതിന് റഹ്മാനും സംഘാടകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇപ്പോഴിതാ റഹ്മാനെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകളും ഗായികയുമായ ഖദീദ റഹ്മാന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഖദീജ റഹ്മാന്‍ പണത്തിന് വേണ്ടിയാണ് ഇത്രയും മോശമായ സംഗീത നിശയില്‍ പാടിയത് എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഖദീജ മറുപടി നല്‍കുന്നത്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും എല്ലാം ഒരു മോശക്കാരനെപ്പോലെയാണ് എആര്‍ റഹ്മാനെ അവതരിപ്പിച്ചത്. ചിലര്‍ അതിനടിയിലൂടെ ചീത്ത പൊളിറ്റിക്‌സും കളിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് എല്ലാം കാരണം പരിപാടിയുടെ സംഘടകരാണ്. എന്നാല്‍ റഹ്മാന്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായി. 2016 ല്‍ കോയമ്പത്തൂരിലും ചെന്നൈയിലും നടത്തിയ സംഗീത നിശയുടെ ലാഭം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് നല്‍കിയ വ്യക്തിയാണ് റഹ്മാന്‍.

വിദേശത്ത് നടത്തിയ ഷോയുടെ ലാഭം കേരള പ്രളയ സമയത്ത് സഹായമായി നല്‍കിയിട്ടുണ്ട്. കൊവിഡ് സമയത്ത് റഹ്മാന്‍ ഏറെ സഹായം ചെയ്തിട്ടുണ്ട്. തുടങ്ങിയ റഹ്മാന്‍ ചെയ്ത ചാരിറ്റികള്‍ റഹ്മാന് പണം ഒരു വിഷയമല്ലെന്ന കാര്യം അറിയിക്കാന്‍ പങ്കുവച്ചിട്ടുണ്ട് പോസ്റ്റില്‍. എന്തെങ്കിലും പറയും മുന്‍പ് ചിന്തിക്കണം എന്നും ഖദീജ പങ്കിട്ട പോസ്റ്റ് പറയുന്നു.

അതേ സമയം കഴിഞ്ഞ ദിവസം തന്നെ ഷോയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് മടക്കിക്കൊടുക്കാന്‍ നടപടി എടുക്കുമെന്ന് റഹ്മാന്‍ തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. അതേ സമയം ചെന്നൈയിലെ എ ആര്‍ റഹ്മാന്‍ ഷോ വമ്പന്‍ വിജയമെന്ന് സംഘാടകരായ എസിടിസി ഇവന്റ് അറിയിച്ചു. എന്നാല്‍ തിരക്ക് കാരണം സീറ്റ് കിട്ടാത്തവരോട് മാപ്പു ചോദിക്കുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ഇവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

Vijayasree Vijayasree :