സിനിമയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കാൻ സാധിക്കില്ല, സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യം; കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പഠിച്ച ശേഷം മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നൽകി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കാൻ സാധിക്കില്ലെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ സംഘടന സർക്കാരിനോട് പ്രതികരിക്കുന്നത്.

ഓരോ സിനിമയിലും വിപണിമൂല്യവും സർഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കൾക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിർമ്മാതാവിന്റെ വിവേചനാധികാരമാണ്.

പുരുഷുന്മാരേക്കാൾ പ്രതിഫലം വാങ്ങുന്ന സ്ത്രീകൾ സിനിമയിൽ ഉണ്ട്. കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യമാണ്. ഇത്തരം നിർദേശങ്ങളിൽ വ്യക്തത വേണം. ഹേമ കമ്മിറ്റിയിൽ സിനിമയിൽ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉൾപ്പെടുത്തണമായിരുന്നു.

ഹേമ കമ്മിറ്റി നടത്തിയത് കേവല വിവരശേഖരണമാണ്. സിനിമാ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ട്. വ്യാജ പീ ഡനാരോപണങ്ങൾ ഭയപ്പെടുത്തുന്നു. ആർക്കെതിരെയും എന്തും പറയാമെന്ന സാഹചര്യമാണ്. പരാതികളുടെ മറവിൽ ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഗൗരവമായി കാണണം.

വ്യക്തിവൈരാഗ്യം തീർക്കാൻ പലരും പോലീസ് അന്വേഷണത്തെ ഉപയോഗിക്കുന്നു. വ്യാജ പരാതികൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉദ്ദേശശുദ്ധിയെ അട്ടിമറിക്കുന്നു. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ വേണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Vijayasree Vijayasree :