സിനിമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ കഷ്ടമാണ്! വിശ്രമം ജീവിതം ആസ്വദിച്ച് കീരിക്കാടന്‍ ജോസ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് കിരീടം. മോഹന്‍ലാലിന്റെ സേതുമാധവനെ ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രത്തിന്‍റെ വില്ലന്‍ കഥാപാത്രത്തിന്റെ പേരില്‍ മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മോഹന്‍രാജ്. സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം ഇറങ്ങിയിട്ട് 30 വര്‍ഷം പിന്നിടുമ്ബോള്‍ മലയാള സിനിമയിലെ എക്കാലത്തെയും പേടി സ്വപ്‌നമായി പേരിനുടമയായ കീരിക്കാടന്‍ ജോസ് ചെന്നൈയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലാണ് താരം കുടുംബസമേതം താമസം. സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടമാണെന്നും മാനസികമായും സാമ്ബത്തികമായും നേട്ടമൊന്നും ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

പുതുമയുള്ള വേഷങ്ങള്‍ക്കളുമായി വീണ്ടും സിനിമയിലേക്ക് എത്താന്‍ കാത്തിരിക്കുകയാണെന്നും ഇപ്പോഴും അടിവാങ്ങുന്ന വേഷങ്ങള്‍ തന്നെയാണ് തേടിയെത്തുന്നതെന്ന് പറയുകയാണ് താരം. സിനിമയിലേക്ക് മോഹിച്ച്‌ എത്തിച്ചേര്‍ന്നതല്ല. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ലോഹിതദാസ് വഴിയാണ് സിബി മലയില്‍ ചിത്രം കിരീടത്തിലേക്ക് എത്തുന്നത്. അവിടം മുതല്‍ കീരിക്കാടന്‍ ജോസ് ആയി മാറുകയായിരുന്നുവെന്ന് താരം പറയുന്നു. ”കലാധരന്‍ എന്ന സുഹൃത്തുവഴിയാണ് കിരീടത്തിലേക്കെത്തുന്നത്. സംവിധായകനും എഴുത്തുകാരനും കണ്ട് ഇഷ്ടമായതോടെ വേഷം ലഭിച്ചു. അഭിനയിക്കാനെത്തിയപ്പോഴും കഥയൊന്നും ആരും പറഞ്ഞുതന്നില്ല. ചോദിക്കാനും പോയില്ല. തിരുവനന്തപുരം ആര്യനാടുവച്ചാണ് സംഘട്ടനരംഗം ചിത്രീകരിച്ചത്.

മോഹന്‍ലാല്‍തന്നെയാണ് ഇങ്ങനെ അടിക്കണം, ഇത്തരത്തില്‍ തടുത്താല്‍ നന്നാകുമെന്നെല്ലാം പറഞ്ഞുതന്നത്. സ്‌കൂള്‍കാലത്ത് നാഷണല്‍ അത്‌ലറ്റിക് ആയതിന്റെ ഗുണം സംഘട്ടനരംഗങ്ങള്‍ക്ക് ഉപകരിച്ചു. ക്ലൈമാക്‌സ് രംഗത്തിനായി ശരീരം ഒരുപാട് ചളിതിന്നിട്ടുണ്ട്.” മോഹന്‍രാജ് പറഞ്ഞു. അതേസമയം കിരീടത്തില്‍ അഭിനയിച്ചതിനു ശേഷം സുഹൃത്തുക്കളുമായി ചിത്രം കാണാന്‍ കോഴിക്കോട് തിയറ്ററില്‍ പോയ അനുഭവം മോഹന്‍രാജ് പങ്കുവച്ചു. കോഴിക്കോട് അപ്സരയില്‍ നിന്നാണ് കിരീടം ആദ്യമായി കാണുന്നത്. സംഘട്ടനരംഗമെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് അന്ന് പ്രേക്ഷകര്‍ കണ്ടത്. ഇടവേളയായപ്പോള്‍ സിനിമയിലെ വില്ലന്‍ തിയ്യറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നു. സുഹൃത്തുക്കള്‍ വട്ടംനിന്ന് എനിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. സിനിമ കഴിയുമ്ബോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന്റെ സഹായം തേടേണ്ടിവന്നു. തിയ്യറ്ററില്‍ നിര്‍ത്തിയിട്ട എന്റെ ബുള്ളറ്റ് സുഹൃത്തുക്കളാണ് പിന്നീട് താമസസ്ഥലത്തെത്തിച്ചത്. സിനിമാപ്രേമികള്‍ക്ക് ഇത്രത്തോളം ആവേശമുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു’ മോഹന്‍രാജ് പറഞ്ഞു

keerikkadan jose

Sruthi S :