കങ്കണയോട് കാണിച്ചത് തെറ്റ് തന്നെയാണ്; സിഐഎസ്എഫ് ഉദ്യോഗസ്ഥ കരണത്തടിച്ച സംഭവത്തില്‍ പ്രതികരണവുമായി കരണ്‍ ജോഹര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ കരണത്തടിച്ചത്. ഈ സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. നിരവധി പേരായിരുന്നു തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നത്. ചിലര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ചുകൊണ്ടും ചിലര്‍ കങ്കണയെ പിന്തുണച്ചു കൊണ്ടും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. വാക്കാലുള്ളതോ ശാരീരികമോ ആയ ഏതെങ്കിലും അക്രമണങ്ങളെ താന്‍ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും കങ്കണയോട് കാണിച്ചത് തെറ്റാണെന്നും കരണ്‍ ജോഹര്‍ അഭിപ്രായപ്പെട്ടു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന കില്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കരണിന്റെ വാക്കുകള്‍ വൈറലായതോടെ നിരവധി പേരാണ് കരണ്‍ ജോഹറും കങ്കണ റണാവത്തും തമ്മിലുള്ള വഴക്കും പിണക്കവും കുത്തിപൊക്കി കൊണ്ട് വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ഇവരുടെ വഴക്ക് സംസാരവിഷയമാണ്.

ആറ് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ ‘കോഫി വിത്ത് കരണ്‍’ എന്ന പ്രസിദ്ധ ഷോയില്‍ അതിഥിയായി കങ്കണ എത്തിയിരുന്നു. ഈ വേളയില്‍ ‘സിനിമാ മാഫിയ’ എന്നും കരണിനെ ‘നെപ്പോട്ടിസം കൊടി ചുമക്കുന്നയാള്‍’ എന്നുമാണ് കങ്കണ വിശേഷിപ്പിച്ചിരുന്നത്. അങ്ങനെയെങ്കില്‍ കങ്കണ ഈ ഇന്‍ഡസ്ട്രിയില്‍ തുടരേണ്ടതില്ല എന്നായിരുന്നു കരണിന്റെ മറുപടി. ഇതാണ് പിന്നീട് ഇരുവരും തമ്മില്‍ പിണക്കത്തിലേയ്ക്ക് നീങ്ങിയത്.

അതേസമയം, കങ്കണയെ മര്‍ദ്ദിച്ചതിന് പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിനെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സെക്യൂരിറ്റി ചെക്കിങിനിടെയാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നും, തന്നെ കാത്തുനിന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞത്. പഞ്ചാബില്‍ തീവ്രവാദം വര്‍ധിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.

Vijayasree Vijayasree :