ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ്; കങ്കണയുടെ ഹര്‍ജി തള്ളി കോടതി, സ്റ്റേ ഇല്ല

പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിന്റെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ റണാവത്ത് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ ആരംഭിച്ചതാണെന്നും ഈ സമയത്തു നല്‍കിയ ഹര്‍ജി സ്വീകരിക്കാനാകില്ലെന്നും ജസ്റ്റിസ് പ്രകാശ് ഡി നായിക് പറഞ്ഞു.

വിചാരണ നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ നടി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. ബോളിവുഡില്‍ പലരെയും ആ ത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തറെന്ന കങ്കണയുടെ പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസെടുത്തതോടെ നടിയും പരാതി നല്‍കിയിരുന്നു.

ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ട ഇളവ് അനുവദിക്കാനാവില്ല. നേരത്തെ രണ്ട് കേസുകളും ക്രോസ് കേസുകളാണെന്ന് ഹര്‍ജിക്കാരി (കങ്കണ) വാദിച്ചിരുന്നില്ല. ജാവേദ് അക്തര്‍ റണാവത്തിനെതിരെ നല്‍കിയ മാനനഷ്ടക്കേസ് അന്ധേരിയിലെ കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അക്തറിനെതിരായ കങ്കണയുടെ പരാതി സെഷന്‍സ് കോടതി സ്‌റ്റേ ചെയ്യുകയാണെന്നാണ് കോടതി വ്യക്തമാക്കിയത്.

മാനനഷ്ടക്കേസ് വൈകിപ്പിക്കാനുള്ള മറ്റൊരു ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി റണാവത്തിന്റെ ഹര്‍ജിയെ അക്തര്‍ ശക്തമായി എതിര്‍ത്തു. കങ്കണ വിവിധ കോടതികളില്‍ ഒമ്പത് ഹര്‍ജികള്‍ നല്‍കിയിട്ടുണ്ടെന്നും അവയെല്ലാം തള്ളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Vijayasree Vijayasree :